ഫീസ് അടയ്ക്കാത്തതിന് ശിക്ഷ; പൊള്ളുന്ന ചൂടിൽ അഞ്ച് മണിക്കൂർ നേരം വിദ്യാർത്ഥിനികളെ പൂട്ടിയിട്ടു
ദില്ലി: ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ പീഡിപ്പിച്ച് സ്കൂൾ അധികൃതർ. ദില്ലി ഹൗസ് ഖാസിയിലാണ് സംഭവം. ഫീസ് നൽകാത്തതിന്റെ പേരിൽ 16 പെൺകുട്ടികളെ സ്കൂൾ അധികൃതർ അഞ്ച് മണിക്കൂറിൽ അധികം പൂട്ടിയിട്ടു.
തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. സ്കൂളിന്റെ ബേസ്മെന്റിൽ പൊള്ളുന്ന ചൂടിൽ കുട്ടികളെ അധികൃതർ പൂട്ടിയിടുകയായിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. 40 ഡിഗ്രി സെൽഷ്യസായിരുന്നു ബേസ്മെന്റിലെ താപനില. കുട്ടികളെ പുറത്തെത്തിച്ചപ്പോൾ പലരും ദാഹിച്ച് തളർന്നിരുന്നു.
റാബിയ ഗേൾസ് ഹൈസ്കൂളിൽ പ്രൈമറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികളോടാണ് അധികൃതരുടെ പ്രതികാര നടപടി. രാവിലെ 7 മണി മുതൽ 12.30 വരെയാണ് ക്ലാസ്. ഉച്ചയ്ക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുവരാനായി എത്തിയപ്പോൾ ക്ലാസ് മുറിയിൽ അവരെ കണ്ടില്ല. സ്കൂളിലെ ഒരു അധ്യാപികയോട് അന്വേഷിച്ചപ്പോഴാണ് രാവിലെ 7 മണി മുതൽ കുട്ടികളെ ബേസ്മെന്റിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്ന് അറിയുന്നത്. പൂട്ട് പൊളിച്ച് ഇവർ അകത്ത് കയറുമ്പോൾ തറയിൽ തളർന്ന് കിടക്കുന്ന പെൺകുട്ടികളെയാണ് കണ്ടത്. നിർജലീകരണം മൂലം ഒരാൾ ബോധരഹിതയായ നിലയിലായിരുന്നു-രക്ഷിതാക്കൾ പറഞ്ഞു.
ഫീസ് കൊടുത്ത ഒരു പെൺകുട്ടിയേയും അധികൃതർ പൂട്ടിയിട്ടിട്ടുണ്ടായിരുന്നു. ഇത് പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഖേദം പ്രകടിപ്പിക്കാൻ പോലും പ്രധാന അധ്യാപികയായ ഫർഹ ദിബ ഖാൻ തയാറായില്ലെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. രക്ഷിതാക്കളോട് സ്കൂൾ വളപ്പിന് പുറത്ത് പോകാൻ ഇവർ ആക്രോശിക്കുകയും ചെയ്തു.
രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതർക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. ഐപിസി 342-ാം വകുപ്പ് പ്രകാരവും ബാലാവകാശ നിയമത്തിലെ 75-ാം വകുപ്പ് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.