ദില്ലി കലാപം; 1984 ല്‍ ജെഎന്‍യു തുറന്നു കൊടുത്തതാണ്, ഇപ്പോഴും കൊടുക്കും; വെല്ലുവിളിച്ച് യൂണിയന്‍
ദില്ലി: രാജ്യതല വര്‍ഗീയ കലാപത്തിലെ ഇരകള്‍ക്ക് അഭയകേന്ദ്രമൊരുക്കിയ ദില്ലി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍റെ നിലപാടിനെതിരെ സര്‍വകലാശാല അധികൃതര്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സര്‍വകലാശാലയെ പുറത്തു നിന്നുള്ളവര്‍ക്ക് അഭയകേന്ദ്രമാക്കാന്‍ ചട്ടം അനുവദിക്കുന്നില്ലെന്ന് കാണിച്ച് സര്‍വകലാശാല പ്രോക്ടര്‍ യൂണിയന്‍ പ്രതിനിധികള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്ത്.
ഇത്തരത്തില്‍ ക്യാമ്പസിനെ അഭയകേന്ദ്രമാക്കിയാല്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നാണ് സര്‍വകാശാല പ്രോക്ടർ പ്രമോദ് കുമാർ വിദ്യാർത്ഥികൾക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനും രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍...

അഭയം ഒരുക്കിയാല്‍
കലാപത്തിലെ ഇരകള്‍ക്ക് ക്യാമ്പസില്‍ രക്ഷാകേന്ദ്രമൊരുക്കുന്നത് പോലുള്ള നടപടികളില്‍ നിന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ എത്രയും പെട്ടെന്ന് മാറി നില്‍ക്കണമെന്നും പ്രോക്ടര്‍ അയച്ച് നോട്ടീസില്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ സര്‍വകലാശാലയെ പഠനത്തിനും ഗവേഷണത്തിനും മാത്രമേ ഉപയോഗിക്കാനാവു. ആ ചട്ടം കൃത്യമായി പാലിക്കണം. അതല്ലാതെ മറ്റൊരാവശ്യത്തിനായി ഉപയോഗിക്കരുതെന്ന് നോട്ടീസില്‍ പറയുന്നു.

ഉത്തരവാദിത്തം
ഇരകള്‍ക്ക് അഭയകേന്ദ്രം ഒരുക്കിയതിന്‍റെ പേരില്‍ ക്യാമ്പസില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളോ മറ്റുള്ളവരോ പരാതിയുന്നയിക്കുകയും, അസൗകര്യം ചൂണ്ടിക്കാട്ടുകയോ ചെയ്താല്‍ അതിനുള്ള ഉത്തരവാദിത്തം നിങ്ങള്‍ക്ക് മാത്രമായിരിക്കുമെന്നും പ്രോക്ടര്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികള്‍ക്ക് അയച്ച് നോട്ടീസില്‍ വ്യക്തമാക്കുന്നു.

ക്യാംമ്പസ് തുറന്നു കൊടുക്കും
എന്നാല്‍ സര്‍വകലാശാല അധികൃതരുടെ നോട്ടീസിനെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന നിലപാടാണ് വിദ്യാര്‍ത്ഥി യൂണിയന്‍ സ്വീകരിച്ചിരിക്കുന്നത്. ദില്ലി കലാപത്തില്‍ ഇരകളായവര്‍ക്ക് ക്യാംമ്പസ് തുറന്നു കൊടുക്കുക തന്നെ ചെയ്യുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. രാജ്യത്ത് അടിച്ചമര്‍ത്തലുകളില്‍പ്പെട്ട് ഇരകളാവുന്നവര്‍ക്ക് അഭയം നല്‍കുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

ഭീഷണി
1984 ല്‍ അഭയാര്‍ത്ഥികള്‍ക്കായി ജെഎന്‍യു തുറന്നു കൊടുത്തിരുന്നു. ഇപ്പോഴും തുറന്നു കൊടുക്കുമെന്ന് യൂണിയന്‍ അഭിപ്രായപ്പെട്ടു. കലാപത്തിലെ ഇരകള്‍ക്ക് അഭയം ഒരുക്കിയതിന്‍റെ പേരില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ സര്‍വകലാശാല അധികൃതര്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചു.

സഹായം ആവശ്യമായി വരുന്നവര്‍ക്ക്
ദില്ലിയിലെ വര്‍ഗീയ കലാപത്തില്‍ ഇരകളായവര്‍ക്ക് അഭയം നല്‍കാന്‍ തയ്യാറാണെന്ന് കാണിച്ച് ഫെബ്രുവരി 26 ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ട്വീറ്റ് ചെയ്തിരുന്നു. 'സഹായം ആവശ്യമായി വരുന്നവര്‍ക്ക് ജെഎന്‍യു ക്യാംപസും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസും തുറന്നുകൊടുക്കുന്നതായിരിക്കും'എന്നായിരുന്നു വിദ്യാര്‍ത്ഥി യൂണിയന്‍റെ ട്വീറ്റ്.

നഷ്ടപരിഹാരം നല്‍കും
അതേസമയം, വടക്ക് കിഴക്കന്‍ ദില്ലിയെ കലാപത്തിന് ഇരയാവര്‍ക്ക് ഇന്ന് മുതല്‍ നഷ്ടപരിഹാരം നല്‍കി തുടങ്ങുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 25000 രൂപ വീതം അടിയന്തര സഹായമാണ് കലാപബാധിതര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ 69 അപേക്ഷകളെ ലഭിച്ചിട്ടുള്ളുവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കലാപത്തില്‍ തകര്‍ന്ന സര്‍ക്കാര്‍ സ്കുളിലെ വിദ്യാര്‍ത്ഥികളെ സ്വകാര്യ സ്കൂളിലേക്ക് മാറ്റുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

പൂര്‍വ്വ സ്ഥിതിയിലേക്ക്
കലാപ ബാധിക പ്രദേശങ്ങള്‍ പഴയ സ്ഥിതിയിലാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും ആരംഭിച്ചിട്ടുണ്ട്. അവശിഷ്ടങ്ങള്‍ തെരുവുകളില്‍ നിന്ന് നീക്കുന്നത് ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് കടകള്‍ തുറക്കുകയും വാഹനങ്ങള്‍ ഓടി തുടങ്ങുകയും ചെയ്തിട്ടുണ്ട്. വീട് നഷ്ടമായവരെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. ചിലര്‍ വീടുകളിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികളും പുരോഗമിച്ച് വരികയാണ്.












Click it and Unblock the Notifications