ബിജെപിക്ക് തിരിച്ചടി; കോൺഗ്രസുമായി കൈകോർത്ത് ജെഡിഎസ്!! ദേവഗൗഡ സ്ഥാനാർത്ഥി,2 സീറ്റിൽ വിജയിക്കാം
ബെംഗളൂരു; ജൂൺ 19 നാണ് രാജ്യസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്ത് വിലകൊടുത്തും കൂടുതൽ സീറ്റുകൾ സ്വന്തമാക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളിലാണ് ബിജെപി. ഇത്തവണയും ശ്രദ്ധാകേന്ദ്രമായ ഗുജറാത്തിൽ ബിജെപി തങ്ങളുടെ തന്ത്രങ്ങൾ പുറത്തെടുത്ത് കഴിഞ്ഞു. അഞ്ച് കോൺഗ്രസ് എംഎൽഎമാരാണ് രാജിവെച്ച് ബിജെപിയിലേക്ക് ചേക്കേറിയിരിക്കുന്നത്.
Recommended Video
കൂടുമാറ്റങ്ങൾക്ക് സ്ഥിരമായ കർണാടകത്തിലും സമാന നീക്കങ്ങൾക്ക് ബിജെപി ശ്രമം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ കോൺഗ്രസും ജെഡിഎസും കൈകോർത്തതോടെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
നാല് സീറ്റുകൾ
മാർച്ച് 26 നായിരുന്നു രാജ്യസഭ തിരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നത്. എന്നാൽ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുകയായിരുന്നു. നിലവിൽ മാർച്ച് 19 നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കർണാടകത്തിൽ നാല് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
സീറ്റ് നില ഇങ്ങനെ
നിലവിലെ സീറ്റ് നില അനുസരിച്ച് ഒരു സീറ്റിൽ കോൺഗ്രസിന് എളുപ്പം വിജയിക്കാൻ സാധിക്കും. 48 വോട്ടുകളാണ് ഒരു സീറ്റിൽ വിജയിക്കാൻ ആവശ്യം. കോൺഗ്രസിന് 65 അംഗങ്ങളാണ് ഉള്ളത്. അതേസമയം സീറ്റ് നില അനുസരിച്ച് ബിജെപിക്ക് രണ്ട് സീറ്റുകളിൽ വിജയം ഉറപ്പാണ്. 117 അംഗങ്ങളാണ് ബിജെപിക്കുള്ളത്.
ബിജെപി നീക്കം
നാലാം സീറ്റിലേക്ക് വിജയിക്കാനുള്ള അംഗബലം ഇരു പാർട്ടികൾക്കുമില്ല. മുതിർന്ന നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെ ആണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ കോൺഗ്രസിനെ ആശങ്കയിലാഴ്ത്തി മൂന്ന് സ്ഥാനാർത്ഥികളെയാണ് ബിജെപി മത്സരപ്പിക്കാൻ ആലോചിക്കുന്നത്.
വിമത നേതാക്കൾ
പ്രഭാകര്‍ കൊറെ, രമേശ് കട്ടി, പ്രകാശ് ഷെട്ടി എന്നിവരുടെ പേരാണ് ബിജെപി പരിഗണിക്കുന്നത്. 15 വോട്ടുകൾ കൂടി ലഭിച്ചാൽ മാത്രമേ മൂന്നാമത്തെ സീറ്റിൽ ബിജെപിക്ക് വിജയിക്കാൻ സാധിക്കൂ. അതുകൊണ്ട് തന്നെ കോൺഗ്രസിലേയും ജെഡിഎസിലേയും വിമത നേതാക്കളെ ചാടിക്കാനുള്ള ശ്രമങ്ങൾ ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
വിജയിച്ച് കോൺഗ്രസ്
എന്നാൽ ബിജെപിയുടെ മോഹങ്ങൾക്ക് തടയിട്ടിരിക്കുകയാണ് ജെഡിഎസും കോൺഗ്രസും. തിരഞ്ഞെടുപ്പിൽ ജെഡിഎസ് സ്ഥാനാർത്ഥിയായി എച്ച്ഡി ദേവഗൗഡ തന്നെ മത്സരിക്കും. തിങ്കളാഴ്ച രാവിലെയാണ് ജെഡിഎസ് ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്. എച്ച്ഡി ദേവഗൗഡയെ മത്സരിപ്പിക്കാനുള്ള ശ്രമങ്ങൾ നേരത്തേ തന്നെ കോൺഗ്രസ് ശക്തമാക്കിയിരുന്നു.
സോണിയയുടെ നിലപാട്
സോണിയാ ഗാന്ധിയായിരുന്നു ദേവഗൗഡയോട് മത്സരിക്കാൻ അഭ്യർത്ഥിച്ചത്. ജെഡിഎസിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും അതേസമയം എച്ച്ഡി ദേവഗൗഡ മത്സരിക്കുമെങ്കിൽ മാത്രമേ കോൺഗ്രസ് പിന്തുണയ്ക്കുവുള്ളൂവെന്നുമായിരുന്നു സോണിയ നിലപാട് അറിയിച്ചത്.
കുതിരക്കച്ചവടം
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാറും ദേവഗൗഡയുടെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.ദേവഗൗഡ മത്സരിക്കുകയാണെങ്കിൽ ബിജെപി കുതിരക്കച്ചവട നീക്കത്തിലേക്ക് പോകില്ലെന്ന് കോൺഗ്രസ് കണക്കാക്കുന്നു. ദേവഗൗഡയ്ക്കെതിരായ നീക്കം ഗൗഡ വിഭാഗത്തിനിടയിൽ അതൃപ്തിക്ക് വഴിവെക്കുന്ന ഭയം ബിജെപിക്കുണ്ട്.
നിലപാട് അറിയിച്ചു
ഇത് കൂടി മുന്നിൽ കണ്ടാണ് കോൺഗ്രസ് ചരടുവലിച്ചത്. എന്നാൽ തുടക്കത്തിൽ നിലപാട് വ്യക്തമാക്കാൻ ജെഡിഎസ് തയ്യാറായിരുന്നില്ല.കോൺഗ്രസുമായി വീണ്ടും സഖ്യത്തിലെത്തുന്നത് സംബന്ധിച്ച് പാർട്ടിയിൽ ഭിന്നത ഉയർന്നതോടെയാണ് ഇതെന്നായിരുന്നു കണക്കാക്കപ്പെട്ടത്. എന്നാൽ ദേവഗൗഡ മത്സരിക്കാൻ തിരുമാനിച്ചതായി അദ്ദേഹത്തിന്റെ മകനും മുൻ മുഖ്യമന്ത്രിയുമായി എച്ച്ഡി കുമാരസ്വാമി അറിയിച്ചു.
അഭ്യർത്ഥന പ്രകാരം
സോണിയ ഗാന്ധിയുടെ അഭ്യർത്ഥന പ്രകാരമാണ് അദ്ദേഹം ഇപ്പോൾ മത്സരിക്കുന്നത്. അദ്ദേഹത്തിനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാൻ സമ്മതിപ്പിക്കുകയെന്നത് എളുപ്പമായിരുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു. ദേവഗൗഡ ചൊവ്വാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും, കുമാരസ്വാമി ട്വീറ്റ് ചെയ്തു.
ലോക്സഭ തിരഞ്ഞെടുപ്പിൽ
ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് ദേവഗൗഡ രുചിച്ചത്. കൊച്ചുമകൻ പ്രജ്ജ്വൽ രേവണ്ണയ്ക്കായി തന്റെ സിറ്റിങ്ങ് സീറ്റായ മാണ്ഡ്യ ഒഴിഞ്ഞ് കൊടുത്ത ദേവഗൗഡ ഹസനിലായിരുന്നു മത്സരിച്ചത്. രാജ്യസഭയിലേക്കുള്ള ഗൗഡയുടെ രണ്ടാം അങ്കമാകും ഇത്. 1993 ലാണ് ആദ്യം ഗൗഡ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.