പ്രതിരോധമല്ല, കടന്നാക്രമണം; രാഹുലിന്‍റെ അഗ്രസീവ് ശൈലിക്ക് കോണ്‍ഗ്രസില്‍ പ്രിയമേറുന്നു
ദില്ലി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ മടക്കം ഉടന്‍ ഉണ്ടാവില്ലെന്നാണ് പാര്‍ട്ടി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓഗസ്റ്റ് 10 ന് പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയായി ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന സോണിയ ഗാന്ധി തന്നെ ഏതാനും മാസങ്ങള്‍ കൂടി തുടര്‍ന്നേക്കും. സോണിയ ഗാന്ധിക്ക് താല്‍ക്കാലിക അധ്യക്ഷ പദവി നീട്ടിനല്‍കുന്നതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ ചേരും. എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ തിരിച്ചെത്തണമെന്ന ആവശ്യവും കോണ്‍ഗ്രസിനുള്ളില്‍ ശക്തമാണ്.

രാഹുലിന്‍റെ ശൈലി
സമീപകാലത്ത് രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ നടത്തുന്ന വിമര്‍ശന ശൈലിക്കും പാര്‍ട്ടിക്കുള്ളില്‍ പ്രശംസയേറുന്നുണ്ട്. കൊവിഡ‍് പ്രതിരോധം, അതിര്‍ത്തി തര്‍ക്കം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും രൂക്ഷമായ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്.

ബിഹാര്‍ തിരഞ്ഞെടുപ്പ്
ബിഹാര്‍ തിരഞ്ഞെടുപ്പ് കൂടി അടിസ്ഥാനമാക്കിയാണ് രാഹുല്‍ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ചയേറ്റുന്നത്. കശ്മീര്‍, ചൈന വിഷയങ്ങളില്‍ പോലും കേന്ദ്രത്തെ കടന്നാക്രമിക്കുന്ന ശൈലിയാണ് വെച്ചു പുലര്‍ത്തുന്നത്. സാമൂഹ്യമാധ്യമങ്ങളിലും ടിവി ചര്‍ച്ചകളിലടക്കം സജീവമായി ഇടപെടാന്‍ അഗ്രസീവായ പുതിയൊരു ടീമിനെ രാഹുല്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.

തന്ത്രങ്ങള്‍
ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്ര സമയം വേണമെങ്കിലും മാറ്റിവെക്കാന‍് തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി സംസ്ഥാന നേതാക്കളെ അറിയച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബിഹാറിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ സംസ്ഥാന നേതാക്കളുമായി വിര്‍ച്വല്‍ യോഗത്തിലൂടെ രാഹുല്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ്-ആര്‍ജെഡി
കോണ്‍ഗ്രസ്-ആര്‍ജെഡി സംഖ്യമാണ് ബിഹാര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപിയെ മുഖ്യശത്രുവായി കണ്ട് പ്രചരണത്തിനിറങ്ങാനാണ് രാഹുലിന്‍റെ നീക്കം. ബിജെപിയുടെ കളിപ്പാവയായി നിതീഷ് കുമാര്‍ മാറിയെന്നും കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു. ബിജെപി-ജെഡിയു സഖ്യം ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ വളരെ പിന്നിലാണെന്നാണ് വിലയിരുത്തലുകളും സൂചിപിക്കുന്നത്.
Recommended Video

ഡിജിറ്റല്‍ ടീം
കടന്നാക്രമത്തിലൂടെ ബിജെപി-ജെഡിയു നേതാക്കളെ പരമാവധി പ്രകോപിപ്പിക്കാനാണ് രാഹുലിന്‍റെ പദ്ധതി. ഇതിനായി അഗ്രസീവായി ഒരു ടീമിനേയും രാഹുല്‍ കളത്തിലിറക്കിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലിനായി കരുത്തുറ്റ ഒരു ഡിജിറ്റല്‍ ടീമിനേയും കോണ്‍ഗ്രസ് ബീഹാരില്‍ സജീവമാക്കിയിട്ടുണ്ട്. രാഹുലിന്‍റെ ഇത്തരത്തിലുള്ള കടന്നാക്രമത്തെ പിന്തുണച്ച് മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ദിഗ് വിജയ് സിങ് പരസ്യമായി രംഗത്ത് എത്തുകയും ചെയ്തു.

പ്രിയങ്ക ഗാന്ധിയും
ദേശീയ തലത്തിലേയും ഉത്തര്‍പ്രദേശിലേയും വിഷയങ്ങള്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്വീകരിക്കുന്ന ആക്രമണാത്മക ശൈലിയെ താന്‍ വ്യക്തിപരമായി പിന്തുണയ്ക്കുന്നുവെന്നാണ് ദിഗ് വിജയ് സിങ് ട്വീറ്റ് ചെയ്തത്. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഈ ശൈലിയെ അംഗീകരിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ കോണ്‍ഗ്രസില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

യുവ നേതാക്കളുടെ നേതൃത്വം
പാര്‍ട്ടിയില്‍ യുവ നേതാക്കളെ വെച്ച് പുതിയൊരു ഫോര്‍മുല തയ്യാറാക്കുന്ന രാഹുല്‍ ഇതോടൊപ്പം തന്നെ മികച്ചൊരു സീനിയര്‍ ടീമിനേയും അദ്ദേഹം രൂപപ്പെടുത്തിയെടുക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ നയങ്ങള്‍ പാര്‍ട്ടിയുടെ ഓരോ ഘടകങ്ങളിലും നടപ്പാക്കാനാണ് യുവ നേതാക്കളുടെ നേതൃത്വം ലക്ഷ്യമിടുന്നത്.

ഉദാഹരണം
ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിരോധത്തിലായതും സമീപ കാലത്ത് ട്വിറ്റര്‍ ട്രെന്റിങുകളില്‍ ബിജെപിയെ മറികടന്ന് കോണ്‍ഗ്രസ് പ്രചരണങ്ങള്‍ മുന്നിട്ട് വന്നതും ഇതിന്റെ ഉദാഹരണമാണ്. മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി ഇല്ലെന്ന് ഉറപ്പ് വരുത്താന്‍ സോണിയ ഗാന്ധിയും സജീവമായി ഇടപെടുന്നു.

ദിഗ് വിജയ് സിങും
സോണിയ ഗാന്ധി തന്നെ താല്‍ക്കാലികമായി അധ്യക്ഷ സ്ഥാനത്ത് തുടരും. ഇക്കാലയളവില്‍ തന്നെ നിര്‍ണ്ണായകമായ ചില മാറ്റങ്ങള്‍ സോണിയക്ക് കീഴില്‍ തന്നെ കൊണ്ടാവരാനാണ് രാഹുല്‍ ഗാന്ധി ഉദ്ദേശിക്കുന്നത്. പാർട്ടിയെ താഴെക്കിടയില്‍ നിന്ന് തന്നെ കെട്ടിപ്പടുക്കേണ്ടതുണ്ടെന്നാണ് ദിഗ് വിജയ് സിങും സൂചിപ്പിക്കുന്നത്.

നെഹ്‌റു-ഗാന്ധി കുടുംബം
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള ബിജെപി ടീമിനെ വിജയകരമായി നേരിടാന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കഴിയുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇഡി, ഐടി, സിബിഐ എന്നിവരെ ഉപയോഗിച്ച് നെഹ്‌റു-ഗാന്ധി കുടുംബത്തെ തകര്‍ക്കാമന്ന തെറ്റിദ്ധാരണയിലാണ് പ്രധാനമന്ത്രി മോദിയും അമിത് ഷായും ഉള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചിദംബരത്തെ
നെഹ്‌റു-ഗാന്ധി കുടുംബവും മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധ അന്വേഷണ ഏജൻസികളുടെ കേസുകള്‍ നേരിടുന്നുണ്ട്. കെട്ടിച്ചമച്ച കേസില്‍ ജയിലിലടച്ചതിനുശേഷവും അവര്‍ക്ക് വഴങ്ങാതെ പോരാടി നില്‍ക്കുന്ന ചിദംബരത്തെ ഞാന്‍ അഭിനന്ദിക്കുന്നുവെന്നും ദിഗ്വിജയ് സിങ് പറഞ്ഞു.












Click it and Unblock the Notifications