2017 ലും ഗുജറാത്ത് തെരഞ്ഞെടുപ്പ് ഹിമാചലിനൊപ്പം പ്രഖ്യാപിച്ചില്ല..; കാരണമെന്ത്?
ന്യൂദല്‍ഹി: ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതില്‍ വിമര്‍ശനവുമായി പ്രതിപക്ഷം. ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും തെരഞ്ഞെടുപ്പ് ഷെഡ്യൂളുകള്‍ വെള്ളിയാഴ്ച തന്നെ ഒരുമിച്ച് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഹിമാചലിലെ മാത്രമാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഗുജറാത്തിലെ തീയതികള്‍ പ്രഖ്യാപിക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെക്കുകയാണ് എന്നും ഇക്കാര്യത്തില്‍ തങ്ങള്‍ മുന്‍കാല മുന്‍കാല മാതൃകകള്‍ പിന്തുടരുകയാണ് എന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രാജീവ് കുമാര്‍ പറഞ്ഞത്. 2017 ലും രണ്ട് സംസ്ഥാനങ്ങളിലും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടായിരുന്നില്ല.

എന്നാല്‍ ഒന്നിലധികം സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് പ്രഖ്യാപിക്കുന്നത് ചിലര്‍ക്ക് ഫലപ്രഖ്യാപനത്തിന് കൂടുതല്‍ കാത്തിരിപ്പിന് കാരണമാകും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദം. 1998 മുതല്‍ ഹിമാചല്‍ പ്രദേശും ഗുജറാത്തും ഏകദേശം സമയത്താണ് നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുന്നത്.

2002-03 ല്‍ മാത്രമാണ് ഇതിന് മാറ്റമുണ്ടായിരുന്നത്. 2017 ല്‍ ഒക്ടോബര്‍ 12 ന് ഹിമാചല്‍ പ്രദേശിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് പിന്നീട് പ്രഖ്യാപിക്കുമെന്നും അറിയിച്ചു. ആ വര്‍ഷം നവംബര്‍ 9 നായിരുന്നു ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 9 നും ഡിസംബര്‍ 14 നും രണ്ട് ഘട്ടങ്ങളിലായാണ് അന്ന് ഗുജറാത്തില്‍ വോട്ടെടുപ്പ് നടന്നത്.

എന്നാല്‍ രണ്ട് സംസ്ഥാനങ്ങളിലേയും ഫലം 2017 ഡിസംബര്‍ 18 നാണ് പ്രഖ്യാപിച്ചത്. അന്നും സമാനമായ വിമര്‍ശനങ്ങള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉയര്‍ന്നിരുന്നു. പ്രഖ്യാപനം വൈകിപ്പിക്കാന്‍ ബി ജെ പി തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രേരിപ്പിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ആറ് മാസം ബാക്കി നില്‍ക്കെയാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നത്.

ഗുജറാത്ത് നിയമസഭയുടെ കാലാവധി അടുത്ത വര്‍ഷം ഫെബ്രുവരി 18 നും ഹിമാചല്‍ പ്രദേശിന്റെ കാലാവധി ജനുവരി 8 നും ആണ് അവസാനിക്കുന്നത്. അതേസമയം രണ്ട് സംസ്ഥാന അസംബ്ലികളുടെ നിബന്ധനകള്‍ സാമ്യമായതിനാല്‍ ഗുജറാത്തിന്റെ തീയതി പ്രഖ്യാപിക്കാന്‍ എന്തിന് കാത്തിരിക്കണം എന്നായിരുന്നു മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി ചോദിച്ചത്.

അതേസമയം സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം അകാരണമായി അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കാനാണ് ഇത് ചെയ്യുന്നത് എന്നാണ് 2017-ല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിച്ച തീരുമാനത്തെ ന്യായീകരിച്ച് അന്നത്തെ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ അചല്‍ കുമാര്‍ ജോതി പറഞ്ഞിരുന്നത്. മാതൃകാ പെരുമാറ്റച്ചട്ടം 46 ദിവസത്തില്‍ കൂടരുതെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

2007ലും 2012-ലും ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകളില്‍ മാതൃകാ പെരുമാറ്റച്ചട്ടം 83 ദിവസമായിരുന്നു എന്നും അത് അത് ഭരണത്തെ തടസപ്പെടുത്തി എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അതേസമയം ഇത്തവണ ഹിമാചല്‍ ഫലപ്രഖ്യാപനത്തിന് മുമ്പ് ഗുജറാത്തിലെ വോട്ടെടുപ്പ് അവസാനിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം ഇത്തവണയും ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിക്കാന്‍ ബി ജെ പി തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രേരിപ്പിച്ചതായും സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്കായി അവസാന നിമിഷം ചില സൗകര്യങ്ങള്‍ പ്രഖ്യാപിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത് എന്നും കോണ്‍ഗ്രസ് ആരോപിച്ചു.












Click it and Unblock the Notifications