'ജയിലിലിട്ട് ഭയപ്പെടുത്താമെന്ന് കരുതരുത്'; ജാമ്യം ലഭിച്ച വിദ്യാർത്ഥികൾ ജയിൽ മോചിതരായി
ദില്ലി; ദില്ലി കലാപ കേസിൽ പ്രതിചേർക്കപ്പെട്ട വിദ്യാർത്ഥികളായ നടാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർ ജയിൽ മോചിതരായി. ഒരു വർഷത്തിന് ശേഷമാണ് ഇവർ ജയിൽ മോചിതരാകുന്നത്. നിരവധി പേരാണ് മുദ്രാവാക്യം വിളികളുമായി വിദ്യാർത്ഥികളെ സ്വീകരിക്കാനെത്തിയത്.
ഞങ്ങൾ അവരെ ഭയപ്പെടാത്ത സ്ത്രീകളാണെന്ന് ജയിൽ മോചിതരായതിന് പിന്നാലെ വിദ്യാർത്ഥികൾ പറഞ്ഞു. സർക്കാരിന്റെ പരിഭ്രാന്തിയാണ് യഥാർത്ഥത്തിൽ പുറത്തുവന്നത്. ഞങ്ങളുടെ വിശ്വാസങ്ങൾ ഉയർത്തിപിടിച്ച ദില്ലി ഹൈക്കോടതിയോട് നന്ദി പറയുകയാണ്. ഞങ്ങൾ ചെയ്ത പ്രതിഷേധങ്ങൾ ഒന്നും തീവ്രവാദമായിരുന്നില്ല. മറിച്ച് ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾ ആയിരുന്നു,നടാഷ നർവാൾ പറഞ്ഞു.

ജയിൽ കാണിച്ച് അവർക്ക് ഞങ്ങളെ പേടിപ്പിക്കാനാകില്ല. ഇനി ഞങ്ങളെ തടവിലാക്കുമെന്ന് ഭീഷണിപെടുത്തിയാൽ അത് ഞങ്ങളുടെ പേരാട്ടം തുടരാനുള്ള നിശ്ചദാർഡ്യത്തെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്നും നടാഷ പറഞ്ഞു.നമ്മൾ സ്വയം ചോദ്യം ഉയർത്തണം, എങ്ങനെയാണ് തീവ്രവാദവും വിയോജിപ്പും തമ്മിലുള്ള അന്തരം മാഞ്ഞ് പോകുന്നതെന്ന്. നിസാരമായ കുറ്റങ്ങൾ ചുമത്തി ജനങ്ങളെ ജയിലിലടയ്ക്കുകയാണ്. ആളുകൾ പ്രതിഷേധിച്ചാൽ അത് തീവ്രവാദമല്ല, നടാഷ മാധ്യമങ്ങളോട് പ്രതികരിച്ചു.
ദില്ലി കലാപക്കേസിൽ പ്രതിചേർക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ചൊവ്വാഴ്ചയാണ് ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇവരെ ജയിൽ മോചിതരാക്കിയിരുന്നില്ല. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്ന് ദിവസം വേണമെന്ന് ആവശ്യപ്പെട്ട് ദില്ലി പോലീസ് ഇന്ന് കോടതിയെ സമീപിച്ചു. എന്നാൽ ഹർജി കോടതി തള്ളുകയായിരുന്നു .വടക്കുകിഴക്കന്‍ ദില്ലി കലാപക്കേസില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. നേരത്തേ വിവിധ കേസുകളിൽ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും യുഎപിഎ നിലനിൽക്കുന്നതിനാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല.












Click it and Unblock the Notifications