'എന്തിന് നികുതി അടയ്ക്കണമെന്ന് ജനത്തെ കൊണ്ട് ചോദിപ്പിക്കരുത്...'; ചെന്നൈ വെള്ളപ്പൊക്കത്തിൽ വിമർശനവുമായി വിശാൽ
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിന് പിന്നാലെ ചെന്നൈയിലും സമീപപ്രദേശങ്ങളിലും കനത്ത മഴ പെയ്‌തതോടെ ജനങ്ങൾ ദുരിതത്തിലാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ ജനജീവിതം ദുസ്സഹമായി. ഇപ്പോഴിതാ ചെന്നൈയിലെ നിലവിലെ സ്ഥിതിയിൽ അധികാരികളെ വിമർശിച്ച് നടൻ വിശാൽ രംഗത്ത് വന്നിരിക്കുകയാണ്.
സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു വിശാലിന്റെ പ്രതികരണം. താന്‍ കഴിയുന്ന അണ്ണാ നഗറിലെ വീട്ടിലും വെള്ളം കയറിയെന്നും അതിലും താഴ്ന്ന പ്രദേശങ്ങളിലെ അവസ്ഥ സങ്കല്‍പിക്കാവുന്നതേയുള്ളൂവെന്നും താരം ചൂണ്ടിക്കാണിക്കുന്നു. താൻ പറയുന്നത് രാഷ്ട്രീയമല്ലെന്നും വെള്ളപ്പൊക്കം എന്ന പ്രശ്‌നത്തെ കുറിച്ചാണ് സംസാരിക്കുന്നതിനും പറഞ്ഞ വിശാൽ എന്തിനാണ് നികുതി അടയ്ക്കുന്നതെന്ന് ജനങ്ങളെ കൊണ്ട് ചോദിപ്പിക്കരുതെന്നും വ്യക്തമാക്കി.

മേയറെ പേരെടുത്ത് പറഞ്ഞാണ് വിശാലിന്റെ വിമർശനം ആരംഭിക്കുന്നത്. പ്രിയപ്പെട്ട ചെന്നൈ മേയര്‍ പ്രിയ രാജനും കോർപറേഷനിലെ മറ്റെല്ലാ ഉദ്യോഗസ്ഥരും അറിയാന്‍. നിങ്ങളെല്ലാവരും നിങ്ങളുടെ കുടുംബങ്ങളോടൊപ്പം സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ വീടുകളിലേക്ക് അഴുക്കുവെള്ളം കയറിയിട്ടില്ലെന്നും ഭക്ഷണത്തിനും വൈദ്യുതിക്കും തടസങ്ങള്‍ ഇല്ലെന്നും പ്രതീക്ഷിക്കുന്നു. ഒരു വോട്ടര്‍ എന്ന നിലയില്‍ അന്വേഷിച്ചതാണ്; വിശാൽ തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പറഞ്ഞു.
നിങ്ങള്‍ ജീവിക്കുന്ന അതേ നഗരത്തിലുള്ള മറ്റ് പൗരന്മാരുടെ സ്ഥിതി വ്യത്യസ്‌തമാണ്. വെള്ളപ്പൊക്ക സമയത്ത് സഹായകരമാവേണ്ടിയിരുന്ന ആ പ്രോജക്റ്റ് ചെന്നൈക്ക് വേണ്ടിത്തന്നെയാണോ നടപ്പാക്കിയത്, അതോ സിംഗപ്പൂരിന് വേണ്ടിയോ? 2015 ല്‍ രക്ഷാപ്രവര്‍ത്തനവുമായി ഞങ്ങളെല്ലാം തെരുവില്‍ ഇറങ്ങിയിരുന്നു. എട്ട് വര്‍ഷത്തിനപ്പുറം അതിലും മോശം അവസ്ഥ കാണുന്നത് വളരെ ഖേദകരണമാണെന്നും വിശാൽ ചൂണ്ടിക്കാട്ടി.
ഇത്തവണയും ഭക്ഷണവും വെള്ളവുമായി ഞങ്ങള്‍ ഇറങ്ങും. പക്ഷേ ഇക്കുറി എല്ലാ മണ്ഡലങ്ങളിലെയും എംഎല്‍എമാരെ രക്ഷാപ്രവര്‍ത്തന രംഗത്ത് സജീവമായി കണ്ടാല്‍ കൊള്ളാമെന്നുണ്ട്. ഇത് എഴുതുമ്പോള്‍ ലജ്ജ കൊണ്ട് എന്റെ തല കുനിയുകയാണ്. ഒരു അത്ഭുതവും പ്രതീക്ഷിക്കുന്നില്ലെന്നും വിശാല്‍ തന്റെ എക്‌സ് പോസ്‌റ്റിൽ കുറിച്ചു.












Click it and Unblock the Notifications