'മിസ്റ്റർ മോദി,എല്ലാവരും നിങ്ങളെ പോലെ ഭയക്കുമെന്ന് കരുതിയോ?'; രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണം
ദില്ലി; ഗാന്ധി കുടുംബത്തിന് കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് ട്രസ്റ്റുകൾക്കെതിരെ സാമ്പത്തിക തിരിമറിയിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നിവയ്‌ക്കെതിരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇപ്പോഴിതാ ഇക്കാര്യത്തിൽ ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. രൂക്ഷവിമർശനമാണ് കേന്ദ്രത്തിനെതിരെ രാഹുൽ ഉയർത്തിയത്. വിവരങ്ങളിലേക്ക്

പ്രത്യേക സമിതി
നികുതി വെട്ടിപ്പ് , വിദേശ നിക്ഷേപം സ്വീകരിക്കൽ എന്നിവ സംബന്ധിച്ച് അന്വേഷിക്കുന്നതിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമിതി രൂപീകരിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സ്പെഷ്യൽ ഡയറക്ടറാണ് സമിതിക്ക് നേതൃത്വം നൽകുന്നത്. അതിർത്തിയിലെ ചൈനീസ് സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെ കോൺഗ്രസ് മുൾമുനയിൽ നിർത്തുകയാണ്. അതിനിടയിലാണ് കേന്ദ്രത്തിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്.

തലപ്പത്ത് സോണിയ ഗാന്ധി
1991 ൽ രൂപീകരിച്ച രാജീവ് ഗാന്ഘി ഫൗണ്ടേഷന്റേയും 2002 ൽ രൂപീകരിച്ച രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രെസ്റ്റിന്റേയും തലപ്പത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി ചിദംബരം, മൻമോഹൻ സിംഗ് എന്നിവരാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ബോർഡിലുള്ളത്.

വിലയിടാനാകില്ല
അതേസമയം അന്വേഷണം പ്രഖ്യാപിച്ച നടപടിയിൽ സർക്കാരിനെതിരെ രൂക്ഷ പ്രതികരണമാണ് രാഹുൽ ഗാന്ധി ഉയർത്തിയത്. സത്യത്തിന് വേണ്ടി പോരാടുന്നവർക്ക് വിലയിടാൻ ആകില്ലെന്ന് രാഹുൽ പറഞ്ഞു. ഇതുകൊണ്ടൊന്നും ഭയപ്പെടാൻ പോകുന്നില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

നിങ്ങളെ പോലെയാണെന്ന്
മിസ്റ്റർ മോദി കരുതുന്നത് ലോകം മുഴുവൻ അദ്ദേഹത്തെ പോലാണെന്നാണ്. എല്ലാവരേും വിലക്ക് വാങ്ങാൻ സാധിക്കുമെന്നും ഭയപ്പെടുത്താൻ കഴിയുമെന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. സത്യത്തിന് വേണ്ടി പോരാടുന്നവർക്ക് വിലയിടാൻ കഴിയില്ലെന്നും അത്തരക്കാരെ ഭയപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹത്തിന് ഒരിക്കലും മനസിലാകില്ല, രാഹുൽ ട്വീറ്റിൽ പറയുന്നു.

രാഷ്ട്രീയ പ്രേരിതം
അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് ആരോപിച്ചു. അതിർത്തിയിലെ സുരക്ഷാ വീഴ്ചയിലും കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ പരാജയവും നിലവിലെ സാമ്പത്തിക പ്രതിസന്ധിയിലും ഉത്തരം നൽകാൻ കഴിയാത്ത ബിജെപി സർക്കാർ ഇതിനെതിരെ ശബ്ദമുയർത്തുന്നവർക്ക് എതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

ധൈര്യത്തോടെ നേരിടും
വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവരുടെ ശാക്തീകരണം, ഉപജീവനം തുടങ്ങി നിരവധി വിഷയങ്ങളിൽ ഊന്നിയാണ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ അന്വേഷണത്തെ ധൈര്യത്തോടെ നേരിടുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

ബിജെപി ഭയപ്പെടുന്നു
തങ്ങളുടെ പരാജയങ്ങൾ മറച്ചുവെയ്ക്കുന്നതിനായി ഓരോ ദിവസവും പുതിയ ഗൂഡാലോചനയാണ് കേന്ദ്രം കോൺഗ്രസിനെതിരെ നടത്തുന്നത്. കേന്ദ്രസർക്കാരിന്റെ ചൈനീസ് ബന്ധത്തെ കുറിച്ചും ചൈനയിൽ നിന്ന് പിഎം കെയേഴ്സ് ഫണ്ടിലേക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തെ കുറിച്ചും ചോദ്യം ചെയ്യുന്നതിനെ അവർ ഭയപ്പെടുന്നു, കോൺഗ്രസ് പറഞ്ഞു.

ബിജെപിയുടെ ഫണ്ടിനെ കുറിച്ച് അന്വേഷിക്കുമോ?
ആർഎസ്എസിനും ബിജെപിക്കും ലഭിച്ച് കൊണ്ടിരിക്കുന്ന ഫണ്ടുകളെ കുറുച്ചും കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിക്കുമോയെന്നും കോൺഗ്രസ് ചോദിച്ചു. ബിജെപിയടെ ഫണ്ടിൽ 500 ശതമാനം വർധനവാണ് ഉണ്ടായത്. 2015-16 നും ഇടയിൽ ബിജെപിക്ക് 507.86 കോടിയുടെ സംഭാവനയാണ് ലഭിച്ചത്. 2018-19 ആയപ്പോഴക്കും അത് 2410 കോടിയായെന്ന് കോൺഗ്രസ് പറയഞ്ഞു.












Click it and Unblock the Notifications