വൻ ട്വിസ്റ്റ്..!! ഇ ശ്രീധരനെ ഒഴിവാക്കിയത് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട്...!! കാരണം ഇതാണ്..!!
കൊച്ചി: കേരളത്തിന്റെ സ്വപ്‌നപദ്ധതികളിലൊന്നായ കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങില്‍ നിന്നും മെട്രോമാന്‍ ശ്രീധരനെ ഒഴിവാക്കിയത് വന്‍വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും തുടര്‍ന്ന് ശ്രീധരനെ ചടങ്ങില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതോടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു. ഇനിയാണ് ട്വിസ്റ്റ്. ഇ ശ്രീധരനെ ഒഴിവാക്കിയത് ആരെന്നും എന്തിനെന്നും അറിഞ്ഞാല്‍ ഞെട്ടും.

മെട്രോ മാൻ ശ്രീധരൻ
ഇ ശ്രീധരനില്ലാതെ കൊച്ചി മെട്രോ ഇത്ര വേഗത്തിലും ഭംഗിയിലും പൂര്‍ത്തിയാവുമായിരുന്നില്ല എന്നതൊരു യാഥാര്‍ത്ഥ്യമാണ്. അങ്ങനെയിരിക്കേ കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ വേദിയില്‍ വേണ്ട ഏറ്റവും പ്രമുഖ സാന്നിധ്യം ശ്രീധരന്റേത് തന്നെയാണ്. ഇ ശ്രീധരനെ ഒഴിവാക്കിയത് വന്‍ വിവാദമാകാന്‍ കാരണവും ഇത് തന്നെ

ഒഴിവാക്കിയത് മോദി
ഈ ശ്രീധരനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടാണ് മെട്രോ ഉദ്ഘാടന വേദിയില്‍ നിന്നും ഒഴിവാക്കിയത് എന്നാണ് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെട്രോമാന്റെ പേര് വെറുതെ അങ്ങ് വെട്ടിത്തള്ളിയതല്ല. മോദിക്ക് വേറെ ചില പദ്ധതികള്‍ ഉണ്ടത്രേ.

ശ്രീധരൻ രാഷ്ട്രപതി സ്ഥാനാർത്ഥി ?
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. വിദേശ കാര്യമന്ത്രി സുഷമസ്വരാജ് അടക്കം പലരുടേയും പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് ഇ ശ്രീധരനെയാണ് മോദി മനസ്സില്‍ കാണുന്നത് എന്നാണ് ഇന്ത്യാ ടുഡെ വാര്‍ത്തയില്‍ പറയുന്നത്.

മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി
മോദിയുടെ അമേരിക്കന്‍ ടൂര്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ എന്‍ഡിഎയുടെ രാഷ്ട്പതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും. ശ്രീധരനെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയാണെങ്കില്‍ അദ്ദേഹവുമായി വേദി പങ്കിടുന്നത് അനുചിതമാകുമെന്ന് കരുതിയാത്രേ ഉദ്ഘാടനച്ചടങ്ങില്‍ നിന്നും ആദ്യം ഒഴിവാക്കിയത്.

ശ്രീധരനും അറിയാം
പ്രധാനമന്ത്രിയും കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവും ആണ് കേന്ദ്രത്തില്‍ നിന്നും മെട്രോ ഉദ്ഘാടനവേദിയില്‍ ഉണ്ടാവുക. കാര്യങ്ങള്‍ ഇ ശ്രീധരനെ ധരിപ്പിച്ച ശേഷമാണത്രേ അദ്ദേഹത്തെ വേദിയില്‍ ഉണ്ടാവേണ്ടവരുടെ ലിസ്‌ററില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയത്.

പ്രതിഷേധിക്കാത്തതിന് കാരണം
ശ്രീധരനെ ഒഴിവാക്കിയത് വിവാദമായപ്പോഴും അദ്ദേഹം തീരുമാനത്തെ എതിര്‍ക്കുകയോ പ്രതിഷേധിക്കുകയോ ഉണ്ടായില്ല. അത് രാഷ്ട്രപതി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചത് കൊണ്ടാണ് എന്നാണ് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കേരളത്തിന്റെ പട്ടിക വെട്ടി
മെട്രോ ഉദ്ഘാടനച്ചടങ്ങ് വേദിയിലേക്ക് 17 പേരുടെ പട്ടികയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സമര്‍പ്പിച്ചിരുന്നത്. ഇതില്‍ 6 പേരെ മാത്രമാണ് കേന്ദ്രം അംഗീകരിച്ചത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പിടി തോമസ് എംഎല്‍എ, ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരടക്കം ഒഴിവാക്കപ്പെട്ടു.

പ്രതിപക്ഷം എതിർത്തേക്കില്ല
രാജ്യം ആദരവോടെ കാണുന്ന പൊതുസമ്മതനായ വ്യക്തി എന്ന നിലയ്ക്കാണ് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനത്തേക്ക് ഇ ശ്രീധരനെ പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ശ്രീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പ്രതിപക്ഷം കാര്യമായി എതിര്‍ക്കില്ലെന്നും ബിജെപി പ്രതീക്ഷിക്കുന്നു.

രാഷ്ട്രപതിയാകാൻ മോഹമില്ല
ഇ ശ്രീധരന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം രാഷ്ട്രപതിയാകാന്‍ മോഹമില്ലെന്ന് ഇ ശ്രീധരന്‍ വാര്‍ത്തയോട് പ്രതികരിച്ചു. താന്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് യോഗ്യനല്ലെന്നും മെട്രോമാന്‍ അഭിപ്രായപ്പെട്ടു.

അദ്വാനിക്ക് സാധ്യതയില്ല
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തുടക്കത്തില്‍ ബിജെപിയുടെ തലമുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയുടെ പേരായിന്നു ഏറ്റവും അധികം പറഞ്ഞ് കേട്ടിരുന്നത്. എന്നാല്‍ ബാബറി മസ്ജിദ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ അദ്വാനിയുടെ സാധ്യത അടഞ്ഞു. പിന്നീട് നിരവധി പേരുകള്‍ പറഞ്ഞുകേട്ടു.

സുഷമയും രജനിയും
എല്‍കെ അദ്വാനിക്ക് ശേഷം സുഷമ സ്വരാജ്,നടൻ രജനീകാന്ത്, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് എന്നിവരടക്കമുള്ളവരുടെ പേരുകളാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി പറഞ്ഞു കേട്ടിരുന്നത്. മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ ഗോപാലകൃഷ്ണ ഗാന്ധി, അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്ന എസ്എം കൃഷ്ണ എന്നിവരുടെ പേരും ഉയർന്നുവന്നു

ദക്ഷിണേന്ത്യ പിടിക്കാൻ
ദക്ഷിണേന്ത്യ പിടിക്കാനുള്ള ബിജെപിയുടെ പദ്ധതിയുടെ ഭാഗമായി ആന്ധ്രപ്രദേശില്‍ നിന്നുള്ള ബിജെപിയുടെ പ്രമുഖ നേതാവ് വെങ്കയ്യ നായിഡുവിനെ പരിഗണിക്കുന്നതായും വാർത്തകളുണ്ടായിരുന്നു. ആന്ധ്രയില്‍ പാര്‍ട്ടിയുടെ ജനപ്രീതി വര്‍ധിപ്പിക്കുക എന്നതിനൊപ്പം ദക്ഷിണേന്ത്യയെ ഒന്നാകെ കയ്യിലെടുക്കുന്ന എന്ന ഉദ്ദേശവും ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ പ്രചരിച്ചത്.

പ്രഖ്യാപനം ഉടൻ
അതേസമയം ആദിവാസി-ഗോത്രവര്‍ഗത്തിലെ നേതാവിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് അമിത് ഷായുടെ പദ്ധതിയെന്നും വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടിരുന്നു. വനിതാ നേതാവും ഝാര്‍ഖണ്ഡ് ഗവര്‍ണറുമായ ദ്രൗപതി മര്‍മുവിന്‌റെ പേരാണ് പറഞ്ഞുകേട്ടത്. അന്തിമതീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.












Click it and Unblock the Notifications