ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് കളമൊരുങ്ങി; വോട്ടെടുപ്പ് നവംബർ 12 ന്, ഫലം ഡിസംബർ 8 ന്
ദില്ലി: ഹിമാചൽ പ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് നവംബർ 12 ന് നടക്കും. ഡിസംബർ 8 ന് ആണ് വോട്ടെണ്ണൽ. ഹിമാചലിൽ ഒറ്റ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്ന് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ അറിയിച്ചു. ഹിമാചലിനൊപ്പം തന്നെ ഗുജറാത്തിലും നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും ഇത് സംബന്ധിച്ച പ്രഖ്യാപനം കമ്മീഷൻ നടത്തിയിട്ടില്ല.

ഹിമാചൽ പ്രദേശിൽ ഈ മാസം 7 നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുക. ഒക്ടോബര്‍ 25 നാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 27ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബര്‍ 29 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഹിമാചൽ പ്രദേശിൽ ഡിസംബറിലാണ് സർക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. എന്നാൽ കാലാവസ്ഥ അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബി ജെ പിയാണ് ഹിമാചലിൽ അധികാരത്തിലുള്ളത്. ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്ത് 6 തവണ കോൺഗ്രസും മൂന്ന് തവണയുമാണ് ബി ജെ പി ഭരണം പിടിച്ചത്. 2019 ൽ 68 അംഗ നിയമസഭയിൽ 43 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി അധികാരം പിടിച്ചത്. കോൺഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു ലഭിച്ചത്. വെറും 22 സീറ്റിലേക്ക് പാർട്ടി ചുരുങ്ങി. ഇക്കുറി പതിവ് തെറ്റിച്ച് ബി ജെ പി അധികാര തുടർച്ച നേടുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. ഭരണം ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ബി ജെ പി സംസ്ഥാനത്ത് സജീവമാക്കി കഴിഞ്ഞു. അതേസമയം സംസ്ഥാനത്ത് കടുത്ത ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും ഭരണം തിരിച്ച് പിടിക്കുമെന്നുമാണ് കോൺഗ്രസിന്റെ അവകാശവാദം.
ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നു
ഡിസംബറിന് ഉള്ളിൽ തന്നെ ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ തീയതി പ്രഖ്യാപിക്കുന്നില്ലെന്ന് ഇന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഹിമാചലിൽ ഒരു മാസത്തിന് ശേഷമാണ് വോട്ടെണ്ണൽ. അതുകൊണ്ട് തന്നെ ഹിമാചലിനൊപ്പം തന്നെ ഗുജറാത്തിലും വോട്ടെണ്ണൽ നടക്കുന്ന തരത്തിൽ ഗുജറാത്തിൽ വോട്ടെടുപ്പ് പ്രഖ്യാപിച്ചേക്കുകയെന്നാണ് വിലയിരത്തുലകൾ.
1995 മുതല്‍ തുടര്‍ച്ചയായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 182 അംഗ നിയമസഭയിൽ 99 സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. പാർട്ടിയെ ഞെട്ടിച്ച് കൊണ്ടുള്ള പ്രകടനമായിരുന്നു കോൺഗ്രസ് കാഴ്ച വെച്ചത്. അന്ന് പാർട്ടിക്ക് 77 സീറ്റുകൾ നേടാൻ സാധിച്ചിരുന്നു. പട്ടേൽ പ്രക്ഷോഭത്തെ തുടർന്നുണ്ടായ സാഹചര്യമായിരുന്നു ബി ജെ പി 100 ന് താഴെ സീറ്റിലേക്ക് പോകാൻ കാരണമായത്.
ഇക്കുറി സംസ്ഥാനത്ത് അധികാര തുടർച്ചയെന്ന് ബി ജെ പി ആവർത്തിക്കുന്നുണ്ടെങ്കിലും മത്സര രംഗത്തേക്ക് ആം ആദ്മി കടന്ന് വന്നത് നേതൃത്വത്തിന് ആശങ്ക തീർക്കുന്നുണ്ട്. ആം ആദ്മിക്ക് വലിയ പിന്തുണ ലഭിക്കുന്ന സാഹചര്യത്തിൽ ഗുജറാത്തിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയാണ് നേതൃത്വം. മോദിയെ ഉൾപ്പെടെ അണിനിരത്തി വമ്പൻ പ്രചരണമാണ് പാർട്ടി നടത്തുന്നത്.












Click it and Unblock the Notifications