ആടിയുലഞ്ഞ് ബിജെപി, ഉയിര്‍ത്തെഴുന്നേറ്റ് കോണ്‍ഗ്രസ്, മാറ്റമില്ലാതെ ടിആര്‍സ്, കുതിച്ചുയര്‍ന്ന് എംഎൻഎഫ്
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ആണ് പുറത്ത് വരുന്നത്. ദേശീയ തലത്തില്‍ തന്നെ ബിജെപിയ്ക്ക് അടുത്തകാലത്ത് ഏറ്റ ഏറ്റവും വലിയ ആഘാതം ആണ് ഈ തിരഞ്ഞെടുപ്പ് ഫലം എന്ന് പറയാം. കോണ്‍ഗ്രസ്സിനെ സംബന്ധിച്ചാണെങ്കില്‍ അടുത്തിടെ പ്രകടമാക്കിക്കൊണ്ടിരിക്കുന്ന ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഏറ്റവും ശുഭകരമായ സൂചനയും ആണ് ഈ തിരഞ്ഞെടുപ്പ് വിജയം.
തണ്ടൊടിഞ്ഞ്... തകര്‍ന്നടിഞ്ഞ് താമര!!! എവിടേയും ഭരണമില്ല... ഉള്ളതും പോയി; മോദി-ഷാ സംഘം പൊളിയുന്നു
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ബിജെപിയുടെ കൈവശം ഉണ്ടായിരുന്ന ഛത്തീസ്ഗഡ് ഇത്തവണ കോണ്‍ഗ്രസ് കൈയ്യടക്കി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. 90 അംഗ നിയമസഭയില്‍ മൃഗീയ ഭൂരിപക്ഷം ആണ് കോണ്‍ഗ്രസ് ഒറ്റയ്ക്ക് സ്വന്തമാക്കിയത്. 65 സീറ്റുകള്‍ നേടി. ബിജെപിയ്ക്ക് നേടാനായത് വെറും 17 സീറ്റുകള്‍ മാത്രം. ബിജെപി മുഖ്യമന്ത്രിയായിരുന്ന രമണ്‍ സിങ് പോലും ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷം ആണ് വിജയിച്ചത്.
എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതില്‍ നിന്ന് വ്യത്യസ്തം ആയിരുന്നില്ല രാജസ്ഥാനിലെ സ്ഥിതി. ബിജെപിയെ മറിച്ചിട്ട് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തും എന്നായിരുന്നു പ്രവചനം. അത് തന്നെയാണ് സംഭവിച്ചതും. നൂറിലേറെ സീറ്റുകളുമായി കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടിക്കഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും നേടി കോണ്‍ഗ്രസ്സിനെ ഞെട്ടിച്ചതായിരുന്നു ബിജെപി. ഇത്തവണ രാജസ്ഥാനില്‍ സിപിഎം രണ്ട് സീറ്റുകള്‍ നേടിയിട്ടുണ്ട്. ബിഎസ്പിയ്ക്ക് ആറ് സീറ്റുകളും മറ്റുള്ളവര്‍ക്കായി 19 സീറ്റുകളും ഉണ്ട്.
മധ്യപ്രദേശിലെ സ്ഥിതിയാണ് ബിജെപിയെ ഏറെ ആശങ്കപ്പെടുത്തുന്നത്. അതുപോലെ കോണ്‍ഗ്രസ്സിന് പ്രതീക്ഷ നല്‍കുന്നതും മധ്യപ്രദേശ് തന്നെ. കഴിഞ്ഞ മൂന്ന് ടേമും കോണ്‍ഗ്രസ്സിനെ ഭരണത്തില്‍ അടുപ്പിക്കാതിരിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കോണ്‍ഗ്രസ്സും ബിജെപിയും നൂറിന് മേല്‍ സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. 230 സീറ്റുള്ള മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷം ഉറപ്പിക്കാനുള്ള മാജിക് നമ്പര്‍ ആയ 116 സീറ്റിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് ഇരുപാര്‍ട്ടികളും. എസ്പിയും സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തെലങ്കാനയില്‍ ഇത്തവണ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പാളിയില്ല. മികച്ച വിജയവുമായി ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസ് അധികാരത്തിലത്തിക്കഴിഞ്ഞു. 119 അംഗ നിയമസഭയില്‍ 87 സീറ്റുകളുമായി വന്‍ കുതിപ്പാണ് ടിആര്‍എസ് നേടിയത്. ടിഡിപിയേയും സിപിഐയ്യേയും കൂടെ കൂട്ടി മത്സരിക്കാന്‍ ഇറങ്ങിയ കോണ്‍ഗ്രസിന് ദയനീയ പരാജയം തന്നെയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. കോണ്‍ഗ്രസ് സഖ്യത്തിന് ലഭിച്ചത് 21 സീറ്റുകള്‍ ആണ്. ബിജെപിയ്ക്ക് ഒരു സീറ്റും, ഒവൈസിയുടെ എഐഎംഐഎം ഏഴ് സീറ്റുകള്‍ സ്വന്തമാക്കി.
മിസോറാമില്‍ ആണ് ഇത്തവണ കോണ്‍ഗ്രസ്സിന് ശരിക്കും അടിപതറിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന് ഭരണമുള്ള ഏക സംസ്ഥാനം ആയിരുന്നു മിസോറാം. കഴിഞ്ഞ രണ്ട് ടേമിലും കോണ്‍ഗ്രസ് തന്നെ ആയിരുന്നു മിസോറാം ഭരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് ശരിക്കും തകര്‍ന്നടിഞ്ഞു. പ്രാദേശിക പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ട് 26 സീറ്റുകള്‍ നേടി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം സ്വന്തമാക്കി. കോണ്‍ഗ്രസ്സിന് 5 സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളു. ബിജെപി ഒരു സീറ്റ് നേടി മിസോറാമില്‍ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.