സുപ്രീം കോടതി ഇടപെടൽ ഫലംകണ്ടു; ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ
ന്യൂഡൽഹി: ഏറെ വിവാദങ്ങൾക്ക് ഒടുവിൽ ഇലക്ട്രൽ ബോണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ. സുപ്രീം കോടതിയുടെ കർശന ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിന്റെ നടപടി. ചൊവ്വാഴ്‌ച വൈകുന്നേരത്തോടെയാണ് ഇലക്ട്രൽ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ബാങ്ക് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചത്.
കൂടാതെ ബാങ്കിന്റെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറും കോടതി ഉത്തരവ് പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് കൊണ്ട് സത്യവാങ്മൂലവും നൽകിയിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവിട്ടത് പോലെ വെള്ളിയാഴ്‌ച (മാർച്ച് 15) വൈകീട്ട് അഞ്ച് മണിക്കുള്ളിൽ ഈ വിവരങ്ങൾ ക്രോഡീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിലൂടെ പുറത്തുവിടും.

ഇലക്ട്രറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കൂടുതല്‍ സമയം വേണമെന്ന എസ്ബിഐയുടെ അഭ്യര്‍ത്ഥന കഴിഞ്ഞ ദിവസം സുപ്രീം കോടതിയിരുന്നു. മാർച്ച് 12 ചൊവ്വാഴ്‌ച തന്നെ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് എസ്ബിഐ കൈമാറണം എന്നായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം.അല്ലാത്തപക്ഷം കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
ഇരുവിഭാഗങ്ങളുടെയും രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി രണ്ട് "സൈലോ"കളിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ശേഖരിക്കുന്നതിനും പരിശോധിക്കുന്നതിനും അവ പുറത്തുവിടുന്നതിനും കൂടുതൽ സമയമെടുക്കുമെന്ന് ബാങ്ക് വാദിച്ചു. എന്നാൽ ഈ വാദം മുഖവിലയ്ക്ക് എടുക്കാൻ കോടതി തയ്യാറായില്ലെന്ന് മാത്രമല്ല കടുത്ത ഭാഷയിൽ മറുപടി നൽകുകയും ചെയ്‌തിരുന്നു.
എന്നാല്‍ കഴിഞ്ഞ 26 ദിവസമായി നിങ്ങള്‍ എന്താണ് ചെയ്‌തതെന്ന് കോടതി എസ്ബിഐയോട് തിരിച്ച് ചോദിച്ചു. വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ജൂണ്‍ 30 വരെ സമയം വേണം എന്നായിരുന്നു എസ്ബിഐ മുന്നോട്ട് വച്ച ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല. കൂടാത്ത മാർച്ച് 15ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് പരമോന്നത കോടതി ഇലക്ഷൻ കമ്മീഷനോടും നിർദ്ദേശിച്ചിരുന്നു.
ഈ വർഷം ഫെബ്രുവരി 15നാണ് സുപ്രീം കോടതി സുപ്രധാന വിധിയില്‍ ഇലക്ട്രറല്‍ ബോണ്ട് പദ്ധതി റദ്ദാക്കുകയും സംഭാവനയുടെ വിശദാംശങ്ങള്‍ നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിക്കുകയും ഉത്തരവിടുകയും ചെയ്‌തത്. ഇലക്ട്രറൽ ബോണ്ട് പദ്ധതി തികച്ചും "ഭരണഘടനാവിരുദ്ധം" ആണെന്നും അത് പൗരന്മാരുടെ വിവരാവകാശത്തെ ലംഘിക്കുന്നതാണെന്നും കോടതി നിർണായക ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications