ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു: ഒരു സൈനികന് വീരമൃത്യു, രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. അനന്ത്നാഗില്‍ ഇന്നുപുലര്‍ച്ചെ ഭീകരവാദികളുമായുണ്ടായ ഏറ്റമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യുവരിച്ചു. ഇന്ത്യന്‍ സേനയുടെ തിരിച്ചടിയില്‍ രണ്ടും ഭീകരരും കൊല്ലപ്പെട്ടു. ജയ്ഷെ മുഹമ്മദില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്നാണ് സൂചന. അനന്ത്നാഗിലെ ഒരു കെട്ടിടത്തിനുള്ളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു.
തിരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്കു നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ സൈന്യം തിരിച്ചടിയും ആരംഭിച്ചു. പ്രദേശത്തുനിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഒരു ഭീകരവാദി കൂടി ഒളിച്ചിരിക്കുന്നുണ്ടെന്ന നിഗമനത്തില്‍ മേഖലയില്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്.

തിങ്കളാഴ്ച അനന്തനാഗിലെ ബിദൂര ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിൽ ആർമി മേജർ കൊല്ലപ്പെടുകയും മേജർക്കും രണ്ട് സൈനികര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മീററ്റ് സ്വദേശിയായ മേജര്‍ കേതന്‍ ശര്‍മയാണ് കൊലപ്പെട്ടത്. സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. ഞായറാഴ്ച്ച പുല്‍വാമ ജില്ലയില്‍ സൈനിക വാഹനത്തെ ലക്ഷ്യംവെച്ച് ഭീകരര്‍ നടത്തിയ സ്ഫോടനത്തില്‍ 9 സൈനികര്‍ക്കും 2 പ്രദേശ വാസികള്‍ക്കും പരിക്കേറ്റിരുന്നു.
ഫെബ്രുവരി 14 ന് പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് 27 കിലോമീറ്റര്‍ അകലെയുള്ള മേഖലയിലായിരുന്നു ഞായറാഴ്ച്ച സ്ഫോടനം ഉണ്ടായത്. മേഖലയില്‍ പട്ടാള വാഹന പട്രോളിങ് നടത്തുന്നതിനിടെ സ്ഫോടക വസ്തുക്കള്‍ നിറച്ച ഭീകരുരുടെ വാഹനം പൊട്ടിത്തെറിച്ചാണ് അപകടം. പുല്‍വാമ മോഡല്‍ അക്രമണം വീണ്ടും ഉണ്ടായേക്കുമെന്ന് പാകിസ്താന്‍ കഴിഞ്ഞ ദിവസം ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications