മദ്യപാര്‍ട്ടിയില്‍ പോലീസ് റെയ്ഡ്.. ഐപിഎല്‍ മുൻ ചെയര്‍മാന്‍ അടക്കം 261 പേര്‍ അറസ്റ്റില്‍!
അഹമ്മദാബാദ്: മദ്യം നിരോധിച്ച ഗുജറാത്തില്‍ വിവാഹപാര്‍ട്ടിക്കിടെ മദ്യം കൊണ്ട് ആറാട്ട്. മദ്യം വിളമ്പി ആഘോഷമാക്കിയ വിവാഹപാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായത് 261 പേര്‍. മുന്‍ ഐ പി എല്‍ ചെയര്‍മാനായ ചിരായു അമിന്‍ അടക്കമുള്ള പ്രമുഖരും പിടിയിലായവരില്‍ പെടുന്നു. ഞെട്ടിപ്പിക്കുന്ന വാര്‍ത്തയുടെ വിശദാംശങ്ങളിലേക്ക്...
വ്യവസായ പ്രമുഖരാണ് പിന്നില്‍
വഡോദരയിലെ സെവാസി വില്ലേജില്‍ അഖന്ത് ഫാം ഹൗസിലാണ് കൂറ്റന്‍ വിവാഹ പാര്‍ട്ടി സംഘടിപ്പിക്കപ്പെട്ടത്. ഗ്രാമത്തിലുള്ള രണ്ട് ഹൈ പ്രൊഫൈല്‍ വ്യവസായ പ്രമുഖരാണ് ഇതിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
മദ്യം വിളമ്പിയ സല്‍ക്കാരം
പൂര്‍ണമായും മദ്യം നിരോധിച്ച സംസ്ഥാനമാണ് ഗുജറാത്ത്. ഇവിടെയാണ് ലിറ്റര്‍ കണക്കിന് മദ്യം വിളമ്പി പാര്‍ട്ടി നടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവിടെ പോലീസ് റെയ്ഡ് നടത്തിയത്.
മദ്യം പിടികൂടി
ലിറ്റര്‍ കണക്കിന് മദ്യം ഇവിടെ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്ത്രീകള്‍ അടക്കം ഇരുന്നൂറ്റിയമ്പതിലധികം പേരെ മദ്യപിച്ച നിലയില്‍ പോലീസ് കസ്‌ലസ്റ്റഡിയിലെടുത്തു. സമീപത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി.
ചിരായു അമനും
ഐ പി എല്‍ ക്രിക്കറ്റിന്റെ മുന്‍ ചെയര്‍മാനായ ചിരായു അമിനും അറസ്റ്റിലായ മദ്യപ സംഘത്തില്‍ ഉള്‍പ്പെടുന്നതായാണ് വിവരം. വ്യവസായ പ്രമുഖനും ക്രിക്കറ്റ് ഭരണാധികാരിയുമാണ് ഇദ്ദേഹം. ഐ പി എല്‍ ചെയര്‍മാനും ബി സി സി ഐ വൈസ് പ്രസിഡണ്ടുമായിരുന്നു. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടാണ്.