'രാഷ്ട്രീയം ഉപേക്ഷിക്കുന്നു', തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തി ശശികല
ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ അപ്രതീക്ഷിത പ്രഖ്യാപനവുമായി വികെ ശശികല. രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി വികെ ശശികല വ്യക്തമാക്കി. ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ശശികലയുടെ തീരുമാനം.
''താന്‍ ഒരിക്കലും അധികാരത്തിന് പിറകേ പോയിട്ടില്ല. ജയലളിത ജീവിച്ചിരുന്ന കാലത്ത് പോലും അങ്ങനെ ആയിരുന്നു. ജയലളിതയുടെ മരണശേഷവും താന്‍ അധികാരത്തിന് പിറകേ പോകാനില്ല. രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്. എന്നാല്‍ ജയയുടെ പാര്‍ട്ടി വിജയിക്കുന്നതിനും അവരുടെ പാരമ്പര്യം തുടര്‍ന്ന് പോകുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു'' എന്നാണ് ശശികലയുടെ പ്രസ്താവന.

അണ്ണാഡിഎംകെ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം എന്നും പ്രധാന പ്രതിപക്ഷമായ ഡിഎംകെയെ പരാജയപ്പെടുത്തണം എന്നും ശശികല ആവശ്യപ്പെട്ടു. ജയലളിതയുടെ പാരമ്പര്യം കാക്കണമെന്നും ശശികല അണ്ണാഡിഎംകെ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഏറ്റവും അടുത്ത തോഴി ആയിരുന്നു ശശികല.അഴിമതിക്കേസില്‍ അറസ്റ്റിലായിരുന്ന വികെ ശശികല ഇക്കഴിഞ്ഞ ജനുവരിയില്‍ ആണ് ജയില്‍ മോചിതയായത്.
അഴിമതിക്കേസില്‍ നാല് വര്‍ഷത്തോളമാണ് ശശികല ബെംഗളൂരു ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ചത്. ജയിലില്‍ നിന്നും തിരിച്ച് എത്തിയതിന് ശേഷം അണ്ണാ ഡിഎംകെയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ശശികല ശ്രമം നടത്തുകയും ചെയ്തിരുന്നു. നിയമത്തിന്റെ വഴിയേ നീങ്ങിയ ശശികല അണ്ണാ ഡിഎംകെ അധ്യക്ഷ പദവി തനിക്ക് തിരിച്ച് ലഭിക്കാനായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം എന്നിവര്‍ക്കെതിരെ മദ്രാസ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജയലളിതയുടെ മരണത്തിന് ശേഷം 2016 ഡിസംബറിലാണ് ശശികല പാര്‍ട്ടിയുടെ തലപ്പത്തേക്ക് എത്തിയത്.
എന്നാല്‍ അഴിമതിക്കേസില്‍ നാല് വര്‍ഷത്തേക്ക് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതോടെ ശശികലയ്ക്ക് പാര്‍ട്ടി നേതൃപദവി ഉപേക്ഷിക്കേണ്ടതായി വന്നു. വിശ്വസ്തനായ എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചുമതലപ്പെടുത്തിയാണ് ശശികല ജയിലിലേക്ക് പോയത്. എന്നാല്‍ ശശികലയുടെ അസാന്നിധ്യത്തില്‍ ഒ പന്നീര്‍ശെല്‍വവുമായി എടപ്പാടി പളനിസ്വാമി ഒരുമിച്ചത് ശശികലയുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു. ശശികലയുടെ നേതൃത്വത്തിന് എതിരെ കലാപമുണ്ടാക്കിയ നേതാവായിരുന്നു ഒപിഎസ്. ഇരുനേതാക്കളും ചേര്‍ന്ന് ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ജയിലില്‍ നിന്നുളള ശശികലയുടെ തിരിച്ച് വരവ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങളുണ്ടാക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.












Click it and Unblock the Notifications