Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമന്റെ മണ്ണില്‍ അടി തെറ്റിയ ബിജെപി: എന്തുകൊണ്ട് ഫൈസാബാദ് എസ്പിയുടെ കൂടെപ്പോയി

കാണ്‍പൂർ: ലോക്സഭ തിരഞ്ഞെടുപ്പില്‍ തനിച്ച് കേവലഭൂരിപക്ഷം നേടാന്‍ കഴിയാതെ പോയ ബിജെപി സഖ്യകക്ഷികളുടെ പിന്തുണയില്‍ സർക്കാർ രൂപീകരിക്കാന്‍ പോകുകയാണ്. പ്രത്യേക സാഹചര്യത്തില്‍ ടിഡിപി, ജെഡിയു തുടങ്ങിയ പാർട്ടികള്‍ കടുത്ത സമ്മർദ്ദം ചെലുത്തി കേന്ദ്ര സർക്കാറിലെ നിർണ്ണായക സ്ഥാനങ്ങള്‍ നേടിയെടുക്കാനുള്ള വിലപേശല്‍ നടത്തുകയാണ്.

എണ്‍പത് ലോക്സഭ സീറ്റുകളുള്ള യുപിയില്‍ നേരിടേണ്ടി വന്ന കനത്ത തിരിച്ചടിയാണ് ബി ജെ പിയെ നിലവിലെ ഈ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. സ്മൃതി ഇറാനിയുടെ അമേഠിയും രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദും അടക്കം ബി ജെ പിയെ കൈവിട്ടുവെന്നത് തന്നെ പരാജയത്തിന്റെ ആഴം വ്യക്തമാക്കുന്നു. അയോധ്യ ക്ഷേത്രത്തിൽ പുതിയ രാമലല്ലയുടെ പ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞ് നാല് മാസങ്ങൾക്കുള്ളിലാണ് ബി ജെ പിയുടെ പരാജയം എന്നതാണ് ശ്രദ്ധേയം.

ayodhya

അയോധ്യ ക്ഷേത്ര ഉദ്ഘാടനം ദേശീയ തലത്തില്‍ തന്നെ ബി ജെ പിക്ക് ഗുണകരമായി മാറുമെന്ന വിലയിരുത്തലുകളായിരുന്നു നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ രാമക്ഷേത്രം നിലകൊള്ളുന്ന ഫൈസബാദില്‍ തന്നെ ഞെട്ടിക്കുന്ന തോല്‍വിയെ അഭിമുഖീക്കരിക്കേണ്ടി വന്നു. സമാജ്‌വാദി പാർട്ടിയുടെ അവധേഷ് പ്രസാദ് 54,500 വോട്ടുകൾക്ക് ബിജെപിയുടെ ലല്ലു സിംഗിനെ പരാജയപ്പെടുത്തിയത്.

ക്ഷേത്രനഗരിയിൽ ബിജെപിക്കേറ്റ തിരിച്ചടിക്ക് നിരവധി കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ഒബിസി, ദളിത് വിഭാഗങ്ങള്‍ അകന്നത്, ജാതി സമവാക്യം ഉണ്ടാക്കാനുള്ള അഖിലേഷ് യാദവിൻ്റെ തന്ത്രം, അയോധയുടെ വികസനത്തിനായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിലുള്ള പ്രദേശവാസികൾക്കിടയിലെ നീരസം എന്നിവയാണ് ചില പ്രധാന കാരണങ്ങള്‍. ബിജെപിയുടെ പരാജയത്തിന് പാർട്ടിയുടെ ഡൽഹി, ലഖ്‌നൗ യൂണിറ്റുകൾ തമ്മിലുള്ള സംഘർഷവും കാരണമായി ചിലർ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, സമാജ്‌വാദി പാർട്ടി വോട്ട് ബാങ്കിന് അനുകൂലമായി ഏറ്റവും ശക്തമായ ജാതി സമവാക്യം നിലനിൽക്കുന്ന സീറ്റുകളിലൊന്ന് കൂടിയാണ് ഫൈസാബാദ്. ബിജെപിക്ക് മൃഗീയ ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റുമെന്ന പ്രചരണവും മണ്ഡലത്തിലെ വിധിയെ നിർണ്ണയിച്ചു. ബി ജെപി ക്ക് നാനൂറിലധികം സീറ്റുകൾ ലഭിച്ചാൽ ഭരണഘടന മാറ്റുമെന്ന് അയോധ്യയിൽ ആദ്യം പറഞ്ഞത് ബിജെപിയുടെ ലല്ലു സിംഗ് ആയിരുന്നു. അതിനുശേഷം, ഭരണഘടനാ ഭേദഗതിയിലൂടെ പിന്നോക്കക്കാർക്കും ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും നൽകുന്ന സംവരണം അവസാനിപ്പിക്കാൻ ബിജെപി ആഗ്രഹിക്കുന്നുവെന്ന് ആരോപിച്ച് സമാജ്‌വാദി പാർട്ടി ഈ വിഷയം ചൂടേറിയ ചർച്ചാ വിഷയമാക്കുകയും ചെയ്തു.

ഫൈസാബാദില്‍ മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ ഈ വിഷയത്തില്‍ ബി ജെ പിക്ക് വിശദീകരണം നടത്തേണ്ടി വരുകയും ചെയ്തിരുന്നു. 1984 മുതൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഫൈസാബാദ് സീറ്റിൽ രണ്ടുതവണ വീതം വിജയിച്ചിട്ടുണ്ട്. 1991 ന് ശേഷമാണ് അയോധ്യയിൽ ബി ജെ പി അടിയുറപ്പിക്കുന്നത്. ബി ജെ പിയുടെ കുർമി-ഹിന്ദുത്വ മുഖമായ വിനയ് കത്യാർ മൂന്ന് തവണ ഇവിടെ നിന്ന് വിജയിച്ചപ്പോൾ 1989, 1998, 2004 വർഷങ്ങളിൽ സമാജ്‌വാദി പാർട്ടിയുടെ മിത്ര സെൻ യാദവായിരുന്നു മണ്ഡലത്തിന്റെ പ്രതിനിധി.

2004-ൽ ബി ജെ പി തങ്ങളുടെ ഒ ബി സി മുഖമായ കത്യാറിനെ ഒഴിവാക്കി ലല്ലു സിങ്ങിനെ സ്ഥാനാർഥിയാക്കിയിരുന്നു. ആദ്യ തവണ പരാജയപ്പെട്ടെങ്കിലും 2014ലും 2019ലും തുടർച്ചയായി രണ്ട് തവണ സിംഗ് ഈ സീറ്റിൽ വിജയിച്ചു. ഫൈസാബാദിലെ ജാതി സമവാക്യം തന്നെയാണ് ബിജെപിയുടെ തോൽവിക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. യുപിയില്‍ തന്നെ ഏറ്റവും കൂടുതൽ ഒബിസി വോട്ടർമാരുള്ളത് അയോധ്യയിലാണ്, കുർമികളും യാദവന്മാരുമാണ് ഏറ്റവും വലിയ വിഭാഗം.

വോട്ടർമാരിൽ ഒബിസികൾ 22 ശതമാനവും ദളിതർ 21 ശതമാനവുമാണ്. ദളിതരിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് പാസി സമുദായത്തിനുമാണ്. വിജയിച്ച സ്ഥാനാർത്ഥി അവധേഷ് പ്രസാദ് പാസി സമുദായത്തിൽ നിന്നുള്ള നേതാവാണ്. മുസ്ലീങ്ങളും വോട്ടർമാരിൽ 18% വരും. ഈ മൂന്ന് സമുദായങ്ങളും ചേർന്നാല്‍ 50% കവിയും. ഇത്തവണ, ഫൈസാബാദിൽ സമാജ്‌വാദി പാർട്ടിക്ക് അവിസ്മരണീയമായ വിജയം നൽകാൻ ഒബിസികൾ, ദലിതുകൾ, മുസ്ലീങ്ങൾ എന്നിവർ ഒന്നിച്ചെന്ന് വേണം മനസ്സിലാക്കാന്‍.

യുപിയിലെ സംവരണേതര മണ്ഡലത്തിൽ നിന്ന് വിജയിച്ച ഏക ദളിത് സ്ഥാനാർത്ഥി കൂടിയാണ് അവധേഷ് പ്രസാദ്. 'ഹം റാം കോ ലായേ ഹേ (നാം രാമനെ തിരികെ കൊണ്ടുവന്നു)' എന്ന് പറഞ്ഞ് ബിജെപി രാജ്യത്ത് നുണകൾ പ്രചരിപ്പിക്കുകയായിരുന്നു. രാമൻ്റെ പേരിൽ അവർ രാജ്യത്തെ വഞ്ചിച്ചു, രാമൻ്റെ പേരിൽ കച്ചവടം നടത്തി, രാമൻ്റെ പേരിൽ പണപ്പെരുപ്പം ഉയരാൻ അനുവദിച്ചു, രാമൻ്റെ പേരിൽ തൊഴിലില്ലായ്മ സൃഷ്ടിച്ചു, രാമൻ്റെ പേരിൽ പാവങ്ങളെയും കർഷകരെയും പിഴുതെറിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. രാമൻ്റെ മാനം തകർക്കാൻ ബിജെപി പ്രവർത്തിച്ചു. ജനങ്ങൾ ഇത് മനസ്സിലാക്കി.' എന്നായിരുന്നു വിജയത്തിന് പിന്നാലെയുള്ള അവദേഷ് പ്രസാദിന്റെ പ്രതികരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+