ഐഎസ്ആർഒ ചെയർമാന്റെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട്; ഒറ്റ ദിവസത്തിൽ 40,000 ഫോളോവേഴ്സ്, വിശദീകരണം
ബെംഗളൂരു: ചാന്ദ്രയാൻ രണ്ടിന്റെ ഓരോ ചലനവും ആകാംഷയോടെയാണ് ലോകം കണ്ടത്. ചന്ദ്രാപരിതലത്തിൽ ഇറങ്ങുന്നതിന് തൊട്ട് മുമ്പ് വിക്രം ലാൻഡറുമായുള്ള ആശയ വിനിമയം നഷ്ടമായതോടെ ദൗത്യം അനിശ്ചിതത്വത്തിലായി. എങ്കിലും ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം 95 ശതമാനവും വിജയമാണെന്ന് തന്നെയാണ് ശാസ്ത്രലോകം വിലയിരുത്തിയത്. ദൗത്യത്തിന്റെ വിശദാംശങ്ങൾ ഐഎസ്ആർഒ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
മോട്ടോർ വാഹന നിയമ ഭേദഗതി; നിയമലംഘനത്തിന് കടുത്ത ശിക്ഷ, താനും ഫൈൻ അടച്ചിട്ടുണ്ടെന്ന് നിതിൻ ഗഡ്ക്കരി!
എന്നാൽ ഐഎസ്ആർഒ ചെയർമാന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളെയും വിവരങ്ങൾക്കായി ആശ്രയിച്ചവർ കുറവായിരുന്നില്ല. ചന്ദ്രയാൻ 2വും വിക്രം ലാൻഡറുമായും ബന്ധപ്പെട്ട വ്യാജ വിവരങ്ങൾ ചിലർ ഐഎസ്ആർഒ ചെയർമാൻ കെ ശിവന്റേതെന്ന പേരിലുണ്ടാക്കിയ അക്കൗണ്ടുകളിൽ നിന്നും പ്രചരിപ്പിച്ചു. ഈ വിഷയത്തിൽ ഐഎസ്ആർ ഒ തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായ സെപ്റ്റംബർ 7ന് ഐഎസ്ആർഒ ചെയർമാന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിന് 40,000ൽ അധികം പുതിയ ഫോളോവേഴ്സിനെയാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ ചിത്രവും പേരും ഉപയോഗിച്ച് നിരവധി വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. അതേസമയം ഐഎസ്ആർ ചെയർമാൻ കെ ശിവന് സാമൂഹ്യമാധ്യമങ്ങളിൽ സ്വകാര്യ അക്കൗണ്ട് ഇല്ലെന്നും അദ്ദേഹത്തിന്റെ പേരിലുള്ള അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്ന വിവരങ്ങൾ ആധികാരികമല്ലെന്നുമാണ് ഐഎസ്ആർഒ വ്യക്തമാക്കുന്നത്.
It is noticed that accounts in the name of Kailasavadivoo Sivan is operational on many Social media. This is to clarify that Dr. K Sivan, Chairman, ISRO does not have any personal accounts.
— ISRO (@isro) September 9, 2019
For official accounts of ISRO, please see https://t.co/DKhLvUwK1P
ഐഎസ്ആർ ഒയ്ക്ക് ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളിൽ ഔദ്യോഗിക അക്കൗണ്ടുകൾ ഉണ്ട്. യഥാർത്ഥ വിവരങ്ങൾക്കായി ഈ അക്കൗണ്ടുകളെയാണ് ആശ്രയിക്കേണ്ടതെന്നും ഐഎസ്ആർ ഒ വ്യക്തമാക്കുന്നു. അതേസമയം വിക്രം ലാൻഡർ പൂർണമായും തകർന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. നിശ്ചയിച്ച സ്ഥലത്തിൽ നിന്നും അൽപ്പം മാറി ചന്ദ്രോപരിതലത്തിൽ ചെരിഞ്ഞ് കിടക്കുകയാണ് ലാൻഡർ എന്നാണ് സൂചന.