ഭാരത് ബന്ദ്: ഇടത് നേതാക്കൾ കൂട്ടത്തോടെ അറസ്റ്റിൽ, ചന്ദ്രശേഖർ ആസാദ് യുപി പോലീസ് കസ്റ്റഡിയിൽ
ദില്ലി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ ബന്ദിനിടെ നേതാക്കളുടെ വ്യാപകമായ അറസ്റ്റും കസ്റ്റഡിയും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്. പിന്നാലെ ഇടത് നേതാക്കളെ ദില്ലി പോലീസ് സമരമുഖത്ത് നിന്ന് അറസ്റ്റ് ചെയ്തു. സിപിഎമ്മിന്റെ രാജ്യസഭാ എംപിയായ കെകെ രാഗേഷ്, പി കൃഷ്ണ പ്രസാദ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ബിലാസ് പൂരില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
രാജസ്ഥാനിലെ സിപിഎം നേതാവ് അമ്രറാം, മറിയം ധാവ്‌ലെ എന്നിവരും അറസ്റ്റിലായിരിക്കുകയാണ്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ അരുൺ മേത്ത ഗുജറാത്തിൽ വെച്ച് അറസ്റ്റിലായി. സുഭാഷിണി അലിയുടെ വീട് പോലീസ് വളഞ്ഞു. താന്‍ വീട്ടുതടങ്കലില്‍ ആണെന്ന് സുഭാഷിണി അലി വ്യക്തമാക്കി. അതിനിടെ കാര്‍ഷിക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍ പ്രദേശിലെ വീട്ടില്‍ നിന്നുമാണ് ആസാദിനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തത്. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനിടെയാണ് പോലീസ് നടപടി.

തന്നെ പോലീസ് കസ്റ്റഡിയിലെടുത്തതായി ചന്ദ്രശേഖര്‍ ആസാദ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പോലീസിനൊപ്പം ഇരിക്കുന്ന ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യ വീണ്ടും അടിയന്തരാവസ്ഥ കാലഘട്ടത്തിലേക്ക് പോയിരിക്കുന്നു എന്നാണ് ആസാദിന്റെ ട്വീറ്റ്. ഇന്ന് നമ്മുടെ അന്ന ദാതാക്കളായ കര്‍ഷകര്‍ക്ക് നമ്മളെ ആവശ്യമുണ്ട്. എന്നാല്‍ യോഗി സര്‍ക്കാരിന്റെ പോലീസ് തന്നെ രാവിലെ മുതല്‍ക്കേ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ് എന്നാണ് ആസാദ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
भारत दोबारा से इमर्जेंसी के दौर में चला गया है आज हमारे अन्नदाता किसानों को हमारी जरूरत है लेकिन योगी सरकार की पुलिस ने मुझे सुबह से ही नजरबंद कर दिया है। pic.twitter.com/ChQ1WN5wLY
— Chandra Shekhar Aazad (@BhimArmyChief) December 8, 2020












Click it and Unblock the Notifications