കര്‍ഷക സമരത്തിന് പിന്തുണയേറുന്നു; പത്മശ്രി അടക്കമുള്ള പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കാനൊരുങ്ങി കായികതാരങ്ങള്‍
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി പഞ്ചാബില്‍ നിന്നുള്ള മുന്‍ കായിക താരങ്ങള്‍ രംഗത്ത്. അര്‍ജുന, പത്മശ്രീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ച കായിക താരങ്ങള്‍ തങ്ങളുടെ പുരസ്‌കാരം തിരിച്ച് നല്‍കുമെന്ന് അറിയിച്ചാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
പത്മശ്രീ, അര്‍ജുന അവാര്‍ഡ് ജേതാവായ റെസ്ലിംഗ് താരം കര്‍താര്‍ സിംഗ്, അര്‍ജുന അവാര്‍ഡ് ജേതാവും ബാസ്‌കറ്റ്‌ബോള്‍ താരവുമായ സഞ്ജന്‍ സിംഗ് ചീമ, അര്‍ജുന അവാര്‍ഡ് ജേതാവും ഹോക്കി താരവുമായ രാജ്ബീര്‍ കൗര്‍ എന്നിവരാണ് ഇക്കൂട്ടത്തിലുള്ളത്. ഡിസംബര്‍ 5 ന് ദില്ലിയിലേക്ക് പോകുമെന്നും രാഷ്ട്രപതി ഭവനത്തിന് പുറത്ത് അവാര്‍ഡുകള്‍ തിരിച്ചുനല്‍കുമെന്നും അവര്‍ പറഞ്ഞു. ദില്ലിയിലേക്ക് പോകുന്നത് തടയാന്‍ കര്‍ഷകര്‍ക്കെതിരെ ജല പീരങ്കികളും കണ്ണീര്‍വാതകവും പ്രയോഗിച്ച കേന്ദ്രത്തെയും ഹരിയാന സര്‍ക്കാരിനെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചു.
ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്, കര്‍ഷകര്‍ കഴിഞ്ഞ കുറേ മാസങ്ങളായി സമാധാനപരമായ പ്രക്ഷോഭം നടത്തുന്നു. അക്രമത്തിന്റെ ഒരു സംഭവം പോലും ഇതുവരെ നടന്നിട്ടില്ല. എന്നാല്‍ ദില്ലിയിലേക്ക് പോകുമ്പോള്‍ ജല പീരങ്കികളും ടിയര്‍ഗാസുകളും ഷെല്ലുകളും അവര്‍ക്കെതിരെ പ്രയോഗിക്കുകയാണ് ചെയ്തത്. ഞങ്ങളുടെ മൂതിര്‍ന്നവരുടെയും സഹോദരന്മാരുടെയും തലപ്പാവ് വലിച്ചെറിയുകയാണെങ്കില്‍, ഞങ്ങളുടെ അവാര്‍ഡുകളും ബഹുമാനവും ഉപയോഗിച്ച് ഞങ്ങള്‍ എന്തു ചെയ്യാനാണ്. ഞങ്ങളുടെ കര്‍ഷകരെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഞങ്ങള്‍ക്ക് ഇത്തരം അവാര്‍ഡുകള്‍ ആവശ്യമില്ല, അതിനാലാണ് ഞങ്ങള്‍ അത് മടക്കിനല്‍കുന്നതെന്ന് സഞ്ജന്‍ സിംഗ് ചീമ പറഞ്ഞു.
അതേസമയം, വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ അനുനയ ചര്‍ച്ച നേരത്തെ ആരംഭിച്ചിരുന്നു. ദില്ലി വിഗ്യാന്‍ ഭവനില്‍ വെച്ചാണ് കേന്ദ്ര മന്ത്രിമാര്‍ കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നത്. രണ്ട് ഘട്ടങ്ങളായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ആദ്യം 32 കാര്‍ഷിക സംഘടനകളുമായാണ് ചര്‍ച്ച. പഞ്ചാബില്‍ നിന്നുളള സംഘടനയുമായുളള ചര്‍ച്ചയ്ക്ക് ശേഷം ഉത്തര്‍ പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി ചര്‍ച്ച നടത്തും.
'കർഷകരെ ഉൾപ്പെടുത്തി സമിതി', കർഷക പ്രതിനിധികളുമായി ദില്ലിയിൽ കേന്ദ്ര മന്ത്രിമാരുടെ ചർച്ച
കർഷകരും കേന്ദ്രവും തമ്മിലുള്ള ചർച്ച പാളി: കർഷകനിയമൾ പിൻവലിക്കണമെന്ന് കർഷകർ, സർക്കാർ നിർദേശം തള്ളി
Recommended Video