കര്‍ഷകരുടെ 24 മണിക്കൂര്‍ ഉപരോധം: കെഎംപി എക്സ്പ്രസ് ഹൈവേ വഴിയുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം
ദില്ലി: കര്‍ഷക പ്രതിഷേധത്തിന്‍റെ ഭാഗമായി ഉപരോധം നടക്കുന്നതിനാല്‍ ശനിയാഴ്ച കുന്ദ്‌ലി-മനേസർ-പൽവാൾ എക്സ്പ്രസ് വേ വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് ഹരിയാന പൊലീസിന്‍റെ നിര്‍ദേശം. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായാണ് കര്‍ഷകര്‍ 24 മണിക്കൂര്‍ ഉപരോധം പ്രഖ്യാപിച്ചത്.
ഏപ്രിൽ 10 ന് രാവിലെ 8 മുതൽ എക്സ്പ്രസ് ഹൈവേ ഉപരോധിക്കുമെന്നാണ് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ മാസം ആദ്യവും ഇവിടെ ഉപരോധം നടന്നിരുന്നു. അന്നും യാത്രക്കാര്‍ കെഎംപി എക്സ്പ്രസ് ഹൈവേ ഒഴിവാക്കണമെന്ന് ട്രാഫിക് അഡ്വൈസറി അറിയിപ്പി നല്‍കിയിരുന്നു. അതേസമയം ക്രമസമാധാനം നിലനിർത്താനും ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങൾ തടയാനും എക്സ്പ്രസ് ഹൈവേയിൽ പൊതുഗതാഗതത്തിന് സൗകര്യമൊരുക്കാന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഹരിയാന അഡീഷണൽ ഡയറക്ടർ ജനറൽ (ക്രമസമാധാനം) നവദീപ് സിംഗ് വിർക്ക് വ്യക്തമാക്കി.

Recommended Video
ഉപരോധം കണക്കിലെടുത്ത് സോണിപത്, ജജ്ജർ, പാനിപ്പറ്റ്, റോഹ്തക്, പൽവാൾ, ഫരീദാബാദ്, ഗുരുഗ്രാം, നുഹ് എന്നീ ജില്ലകളിലും ഗതാഗതം വഴിതിരിച്ച് വിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ എടുത്തിട്ടുണ്ട്. ക്രമീകരണങ്ങളെക്കുറിച്ച് എല്ലാവരേയും മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്നും അതിനാൽ അസൗകര്യങ്ങൾ ഒഴിവാക്കാൻ മുന്‍കൂട്ടി യാത്ര ആസൂത്രണം ചെയ്യാന്‍ കഴിയുമെന്ന് നവദീപ് സിംഗ് പറഞ്ഞു. വിഷയത്തില്‍ പ്രാദേശിക തലത്തില്‍ ഉപദേശം നൽകാൻ ബന്ധപ്പെട്ട ജില്ല അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications