പരാജയ ഭീതിയോ?; ഒടുവിൽ അവസാന നിമിഷം രാഹുൽ രാജസ്ഥാനിലേക്ക് ..പ്രവർത്തകർ ആവേശത്തിൽ
ജയ്പൂർ: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ വ്യാഴാഴ്ച മുതൽ പ്രചരണത്തിൽ സജീവമാകാൻ രാഹുൽ ഗാന്ധി. 16,19,21,22 തീയതികളിലാണ് രാഹുൽ തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കക. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് രാഹുൽ സംസ്ഥാനത്തേക്ക് എത്തുന്നത്.
രാജസ്ഥാനൊപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ സജീവമായി തന്നെ രാഹുൽ പ്രചരണങ്ങളിൽ ഭാഗമായിരുന്നു. തെലങ്കാനയിൽ മാത്രം 14 ഓളം റാലികളിൽ രാഹുൽ ഇതുവരെ പങ്കെടുത്തിട്ടുണ്ട്. ഇതോടെ വിജയസാധ്യത മറ്റ് സംസ്ഥാനങ്ങളിൽ കൂടുതലായതിനാലാണ് രാഹുൽ രാജസ്ഥാനിലേക്ക് എത്താതിരുന്നതെന്ന തരത്തിലായിരുന്നു ചർച്ചകൾ.

മാത്രമല്ല മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കാനുള്ള ഹൈക്കമാൻഡ് തീരുമാനം മുൻപ് അട്ടിമറിച്ച അശോക് ഗെലോട്ടിനോട് രാഹുൽ ഗാന്ധിയ്ക്ക് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ ഗെഹ്ലോട്ടിനെ കേന്ദ്രീകരിച്ച് രാജസ്ഥാനിൽ കാര്യങ്ങൾ നീങ്ങുന്നതിൽ രാഹുലിന് കടുത്ത എതിർപ്പുണ്ടെന്നാണ് വാർത്തകൾ.
അതേസമയം അവസാന നിമിഷമെങ്കിലും രാഹുൽ എത്തുന്നതിന്റെ ആവേശത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. രാഹുലിനെ കൂടാതെ പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരും സംസ്ഥാനത്ത് എത്തും. സോണിയ ഗാന്ധിയും നിലവിൽ ജയ്പൂരിൽ ഉണ്ട്. എന്നാൽ ഡൽഹിയിലെ വായുമലീനികരണത്തിന്റെ പശ്ചാത്തലത്തിലാണ് അവർ ജയ്പൂരിലെത്തിയതെന്നും സന്ദർശനം തീർത്തും സ്വകാര്യമാണെന്നും നേതൃത്വം അറിയിച്ചു.
അതിനിടെ രാജസ്ഥാനിൽ കോൺഗ്രസ് ഒറ്റക്കെട്ടാണെന്ന് ദേശീയ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു. പാർട്ടിയുടെ തിരിച്ചുവരവിനായി നേതാക്കളെല്ലാം ഒന്നിച്ച് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
'മിസോറാമിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താൻ പ്രധാനമന്ത്രി മോദിക്ക് ധൈര്യമില്ലാഞ്ഞതിനെ കുറിച്ച് നിശബ്ദത പാലിക്കുമ്പോഴാണ് മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഞങ്ങൾക്കെതിരെ ഈ പ്രചരണം നടത്തുന്നത്. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഇത്തരം അജണ്ടകൾ അങ്ങേയറ്റം അധാർമികവും നികൃഷ്ടവുമാണ്', വേണുഗോപാൽ എക്സിൽ കുറിച്ചു.
ഇത്തവണ സംസ്ഥാനത്ത് കോൺഗ്രസിന് കാര്യങ്ങൾ എളുപ്പമല്ലെന്ന് തന്നെയാണ് പാർട്ടിയുടെ ചില ആഭ്യന്തര സർവ്വേകളും സൂചിപ്പിച്ചത്. ഗെഹ്ലോട്ട്-സച്ചിൻ തർക്കങ്ങളും ഭരണ വിരുദ്ധ വികാവുമെല്ലാം കോൺഗ്രസിന് വെല്ലുവിളി തീർക്കുന്നുണ്ട്. മാത്രമല്ല ഓരോ അഞ്ച് വർഷം കൂടുമ്പോഴും സർക്കാരിനെ മാറി മാറി തിരഞ്ഞെടുക്കുന്നതാണ് സംസ്ഥാനത്തെ രീതി എന്നത് കൊണ്ട് തന്നെ ഇത്തവണ ബി ജെ പിക്കാണ് മുൻതൂക്കം എന്നാണ് വിലയിരുത്തൽ. എന്നാൽ ബിജെപിയിലും പോര് രൂക്ഷമായതിനാൽ സംസ്ഥാനത്ത് ഇക്കുറി പതിവ് തിരുത്താനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.












Click it and Unblock the Notifications