കൂടുതല്‍ സൈനികര്‍ കൊല്ലപ്പെട്ടത് മോദിയുടെ കാലത്ത്!സര്‍ക്കാരിനെ കുരുക്കി റിപ്പോര്‍ട്ട് പുറത്ത്
Recommended Video
ഭീകരവാദം ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയ മോദി സര്‍ക്കാരിന്‍റെ മുഖത്തേറ്റ അടിയായിരുന്നു പുല്‍വാമ ഭീകരാക്രമണം. ആക്രമണത്തില്‍ 44 സൈനീകരാണ് കൊല്ലപ്പെട്ടത്. മോദി സര്‍ക്കാരിന്‍റെ കാശ്മീര്‍ നയം പാളിയെന്നതിന്‍റെ തെളിവാണ് അതിര്‍ത്തിയിലെ സംഘര്‍ഷം എന്ന് പ്രതിപക്ഷം വിമര്‍ശങ്ങള്‍ ഉയര്‍ത്തി.
ഇതിനിടെ സര്‍ക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കാശ്മീരില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി സൗത്ത് ഏഷ്യല്‍ ടെററിസം പോര്‍ട്ടല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദാംശങ്ങളിലേക്ക്
18ാമത്തെ ആക്രമണം
പുല്‍വാമയിലേത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുളള 18ാമത്തെ ഭീകരാക്രമണമായിരുന്നു.നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ കാശ്മീര്‍ നയം പാളിയത് അടിവരയിടുന്നതാണ് പുല്‍വാമ ആക്രമണം എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
ഭീകരാക്രമണങ്ങള്‍
കഴിഞ്ഞ യുപിഎ സര്‍ക്കാരിന്‍റെ കാലത്തേക്കാള്‍ 115 ശതമാനം സൈനീകരാണ് എന്‍ഡിഎ സര്‍ക്കാര്‍ കാലത്ത് കൊല്ലപ്പെട്ടതെന്ന് നേരത്തേ കണക്കുകള്‍ പുറത്തുവന്നിരുന്നു.2017 ല്‍ 805 ഭീകരാക്രമണങ്ങള്‍ നടന്നപ്പോള്‍ ഒരു കൊല്ലത്തിനിപ്പുറം 941 ഭീകരാക്രമണങ്ങളാണ് കാശ്മീരില്‍ നടന്നതെന്നായിരുന്നു കണക്കുകള്‍.
റിപ്പോര്‍ട്ട് പുറത്ത്
ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി സൗത്ത് ഏഷ്യന്‍ ടെററിസം പോര്‍ട്ടലിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 2002 ന് ശേഷം ഈ ഫിബ്രവരിയിലായിരുന്നു ഏറ്റവും കൂടുതല്‍ സൈനികര്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടതെന്ന് കണക്കുകള്‍ പറയുന്നു.
7 പേര്‍
പുല്‍വാമ ഭീകരാക്രമണശേഷം ഫിബ്രവരിയില്‍ നാല് പ്രധാന ഏറ്റുമുട്ടലുകളാണ് കശ്മീരില്‍ നടന്നത്. ഇതില്‍ മാത്രം 7 ജവാന്‍മാരുടെ ജീവനാണ് നഷ്ടമായത്.
അതിര്‍ത്തിയില്‍
പുല്‍വാമ ആക്രമണത്തിന് തൊട്ട് മുന്‍പ് അതായത് ഫിബ്രവരി 12 ന് പുല്‍വാമ, റത്നിപോര എന്നിവിടങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സമയത്ത് തന്നെയാണ് അതിര്‍ത്തിയില്‍ 10 ഭീകരവാദികളും രണ്ട് ഗ്രാമവാസികളും കൊപ്പെട്ടത്.
ഫിബ്രവരിയില്‍ മാത്രം
2014 ല്‍ 41 ഉം 2015 ല്‍ 47 ഉം സൈനികരാണ് അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടത്. ഇതിനേക്കാള്‍ അധികമാണ് ഫിബ്രവരിയില്‍ മാത്രം കൊല്ലപ്പെട്ട ജവാന്‍മാരുടെ കണക്കുകള്‍. പുല്‍വാമയ്ക്ക് തൊട്ട് പിന്നാലെ നടന്ന ഏറ്റുമുട്ടലില്‍ ഒരു മേജര്‍ അടക്കം നാല് ജവാന്‍മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ഏറ്റവും കൂടുതല്‍ 2018 ല്‍
ഈ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരും ഒരു ഗ്രാമവാസിയും കൊല്ലപ്പെട്ടിരുന്നു. 2018 ലാണ് ഏറ്റവും അധികം ജവാന്‍മാര്‍ക്ക് അതിര്‍ത്തിയില്‍ ജീവന്‍ നഷ്ടമായതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
കണക്കുകള്‍ ഇങ്ങനെ
2012 ല്‍ 117 , 2013 ല്‍ 181 ,2014 ല്‍ 189, 2015 ല്‍ 175, 2016 ല്‍ 267, 2017 ല്‍ 357, 2018 ല്‍ 451 എന്നിങ്ങനെയാണ് കണക്ക്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനെ 1199 പേരാണ് വിവിധ ഏറ്റമുട്ടലുകളിലായി കൊല്ലപ്പെട്ടതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
മോദി സര്‍ക്കാര്‍
ജെ ആന്‍റ് കെ കൊയിലിഷന്‍സ് ഓഫ് സിവില്‍ സൊസൈറ്റി എന്ന സംഘടന പുറത്തുവിട്ട കണക്കിലും അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങളുടെ തോത് ഉയര്‍ന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ റിപ്പോര്‍ട്ടിലും ഏറ്റവും അധികം ഏറ്റുമുട്ടല്‍ നടന്നത് 2018 ലാണെന്നാണ് വ്യക്തമാക്കുന്നത്.
കൂടുതല്‍ സൈനികര്‍
കാശ്മീരില്‍ ഭരണകുടം നടപ്പാക്കുന്ന തെറ്റായ നയങ്ങളുടെ ഫലമാണ് സൈനികര്‍ കൊല്ലപ്പെടുന്നതിന് കാരണമെന്ന് കണക്കുകളും സൂചിപ്പിക്കുന്നു. ഏറ്റവും ഖേദകരമായ കാര്യം ഏറ്റുമുട്ടലില്‍ തീവ്രവാദികളേക്കാള്‍ കൂടുതല്‍ കൊല്ലപ്പെടുന്നത് സൈന്യമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.