രാജ്യത്തിന്റെ നട്ടെല്ലൊടിച്ച 'മോദി മാജിക്'.. കള്ളനോട്ടും കള്ളപ്പണവും എവിടെ? മോദി ഉത്തരം പറയണം
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സോഷ്യല്‍ മീഡിയക്കാര്‍ പരിഹാസ രൂപേണ തള്ള് മോദി എന്ന് വിളിക്കാറുണ്ട്. പ്രധാനമന്ത്രിക്ക് വീമ്പ് പറച്ചില്‍ മാത്രമേ ഉള്ളൂ എന്ന് പ്രതിപക്ഷവും പല അവസരങ്ങളില്‍ ആരോപിച്ചിരിക്കുന്നു. നോട്ട് നിരോധനം എന്ന ബ്രഹ്മാണ്ഡ തീരുമാനവും അത്തരത്തിലൊരു തള്ള് മാത്രമായിരുന്നു എന്നാണ് ഈ ഒന്നാം വാര്‍ഷികത്തില്‍ വിലയിരുത്തപ്പെടുന്നത്. കാരണം നവംബര്‍ എട്ടിന് രാത്രിയില്‍ കൈക്കൊണ്ട ആ അപക്വമായ തീരുമാനം വഴി മോദി മാറ്റിവരച്ചത് ഇന്ത്യന്‍ ജനതയുടെ തലവരയാണ്. നിവര്‍ന്ന് നില്‍ക്കാന്‍ പാടുപെടുന്ന ഒരു ജനതയുടെ നട്ടെല്ല് ചവിട്ടി ഒടിക്കുകയാണ് അക്ഷരാര്‍ത്ഥത്തില്‍ മോദിയും ബിജെപിയും ചെയ്തത്.
ദിലീപിനെ 20 വർഷം അഴിയെണ്ണിക്കും.. ജനപ്രിയന്റെ വിധിയെഴുത്തിന് രണ്ട് ദിവസത്തിനകം തിരികൊളുത്താൻ പോലീസ്!
ഒറ്റ രാത്രിയിൽ സംഭവിച്ചത്
കഴിഞ്ഞ നവംബര്‍ എട്ടിന് രാത്രി ഏഴ് മണിക്ക് മേരെ പ്യാരേ ദേശ് വാസിയോം എന്ന അഭിസംബോധനയോടെ നരേന്ദ്ര മോദി ആ തീരുമാനം പ്രഖ്യാപിക്കുമ്പോള്‍, മുന്നില്‍ ഇനി എന്താകും എന്നത് സംബന്ധിച്ച് രാജ്യത്തെ ഭൂരിഭാഗം വരുന്ന സാധാരണക്കാരന് വലിയ പിടിപാടൊന്നും ഇല്ലായിരുന്നു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ക്ക് ഒറ്റരാത്രി കൊണ്ട് ടോയ്‌ലറ്റ് പേപ്പറിന്റെ വില പോലുമില്ലാതായി.
പറഞ്ഞതും സംഭവിച്ചതും
എടിഎമ്മുകള്‍ക്ക് മുന്നിലും ബാങ്കുകള്‍ക്ക് മുന്നിലും മണിക്കൂറുകള്‍ ക്യൂ നിന്ന് മനുഷ്യര്‍ മരിച്ച് വീണു. അപ്പോഴും കള്ളപ്പണക്കാരെ പിടികൂടാനും ഭീകരവാദത്തെ ചെറുക്കാനും നോട്ട് നിരോധനമെന്ന മാന്ത്രിക വടി വീശി വന്ന മായാജാലക്കാരനാണ് മോദിയെന്ന് നികുതിപ്പണം കൊടുക്കുന്ന സാധാരണക്കാരന്‍ വിശ്വസിച്ചു. ഒന്നും സംഭവിച്ചില്ല. മോദിയുടെ മായാജാലത്തില്‍ നിന്നും ദിവസങ്ങള്‍ക്കകം ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ജനങ്ങള്‍ തിരികെ വന്നു.
Recommended Video
50 ദിവസത്തിന് ശേഷവും
രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി രാജ്യസ്‌നേഹികള്‍ 50 ദിവസത്തെ കഷ്ടപ്പാട് സഹിക്കണം എന്നായിരുന്നു അന്നത്തെ പ്രസംഗത്തില്‍ മോദി അഭ്യര്‍ത്ഥിച്ചത്. 50 ദിവസം കഴിഞ്ഞ് പറഞ്ഞത് സംഭവിച്ചില്ലെങ്കില്‍ തന്നെ പച്ചയ്ക്ക് കത്തിച്ച് കൊള്ളൂ എന്ന് മോദി വികാരം കൊള്ളുകയുമുണ്ടായി. പറഞ്ഞതൊന്നും സംഭവിച്ചില്ല എ്ന്ന് മാത്രമല്ല ജനം ദുരിതക്കയത്തിലുമായി. ജനാധിപത്യ വിശ്വാസികളായ ഇന്ത്യക്കാര്‍ പക്ഷേ മോദിയെ കത്തിയ്ക്കാന്‍ പോവുകയുണ്ടായില്ല.
ലക്ഷ്യങ്ങൾ എന്തൊക്കെ?
എന്തൊക്കെയായിരുന്നു നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങളായി മോദി പ്രഖ്യാപിച്ചത്? കള്ളപ്പണം കണ്ടെത്തുകയും ഇല്ലാതാക്കുകയും ചെയ്യുക, കള്ളനോട്ട് പൂര്‍ണമായും ഇല്ലാതാക്കുക, ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ്സുകള്‍ അടയ്ക്കുക, നികുതി വെട്ടിപ്പ് തടയുക എന്നിവയായിരുന്നു ആ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. നോട്ട് നിരോധനം ഒരു വര്‍ഷം തികയുമ്പോള്‍ ഇവയില്‍ ഏതൊക്കെ ലക്ഷ്യത്തിലെത്തിയിട്ടുണ്ട്.
99 ശതമാനവും തിരിച്ചെത്തി
പൂര്‍ണമായ ലക്ഷ്യത്തിലേക്ക് ഒന്ന് പോലും എത്തിയിട്ടില്ല എന്നതാണ് ഉത്തരം. 15.44 ലക്ഷം കോടിയുടെ നോട്ടുകളാണ് ഒറ്റ രാത്രി കൊണ്ട് അസാധുവായത്. ഇവയില്‍ ഏറിയാല്‍ 11 ലക്ഷം മാത്രമേ തിരിച്ചെത്തുകയുള്ളൂ എന്നും ബാക്കി അനധികൃതമായിരിക്കുമെന്നും സര്‍ക്കാര്‍ വീമ്പിളക്കി. സംഭവിച്ചതോ.. എണ്ണിത്തീര്‍ന്നിട്ടില്ല എങ്കിലും ഇതുവരെയുള്ള കണക്ക് പ്രകാരം 15.28 ലക്ഷം തിരിച്ചെത്തിയിട്ടുണ്ട്.
ഭീകരവാദം കുറഞ്ഞോ?
എന്നുവെച്ചാല്‍ നിരോധിച്ചതിന്റെ 99 ശതമാനവും തിരിച്ചെത്തിയിരിക്കുന്നു. അപ്പോള്‍ രാജ്യത്തുണ്ടെന്ന് മോദിയും കൂട്ടരും പറഞ്ഞ കള്ളപ്പണം എവിടെ ? നോട്ട് നിരോധനത്തോടെ പണമില്ലാതെ ഭീകരവാദികള്‍ നെട്ടോട്ടമോടുമെന്നും പാകിസ്ഥാനില്‍ നിന്നുള്ള ഭീകരാക്രമണങ്ങള്‍ക്ക് അന്ത്യം കുറിക്കുമെന്നും പറഞ്ഞു. കാശ്മീരിലെ ഭീകരവാദത്തിന് എന്ത് അറുതിയാണ് വന്നത് ?
മാന്ദ്യത്തിലേക്ക് കൂപ്പ് കുത്തി
നോട്ട് നിരോധനത്തിന് ശേഷം അതിര്‍ത്തിയില്‍ എത്ര ഏറ്റുമുട്ടലുകള്‍ നടന്നു, എത്ര സൈനികര്‍ കൊല്ലപ്പെട്ടു! കള്ളപ്പണം ഇല്ലാതായി രാജ്യം വന്‍ സാമ്പത്തിക കുതിപ്പ് നടത്തുമെന്ന് പറഞ്ഞവര്‍ എവിടെ ? രാജ്യം മാന്ദ്യത്തിലേക്ക് കൂപ്പ് കുത്തി. ജിഡിപി നിരക്ക് ഒരു വര്‍ഷത്തിനിടെ ഒരു ശതമാനം കുറഞ്ഞു. ചെറുകിട വ്യവസായങ്ങള്‍ തകര്‍ന്നു. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വിദേശികളെത്തുന്നില്ല. വന്‍ പ്രഖ്യാപനങ്ങള്‍ മാത്രം നടക്കുന്നു.
ഡിജിറ്റൽ വിപ്ലവമത്രേ
നോട്ട് നിരോധനം പരാജയമാണെന്ന് ആളുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയപ്പോഴേക്ക് പുതിയ വിശദീകരണങ്ങളെത്തി. കറന്‍സി രഹിത സമ്പദ് വ്യവസ്ഥയെക്കുറിച്ചും ഇന്ത്യ ഡിജിറ്റല്‍ വിപ്ലവത്തിലേക്ക് കുതിക്കുന്നതിനെക്കുറിച്ചും ഉദ്‌ഘോഷങ്ങള്‍ വന്നു. 91.2 കോടി ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് കണക്ഷനില്ലാത്ത രാജ്യത്ത് എന്ത് ഡിജിറ്റല്‍ വിപ്ലവമാണ് മോദി നോട്ട് നിരോധിച്ച് നടപ്പിലാക്കിയത്.
അവബോധമുണ്ടാക്കിയെന്നത് മാത്രം
അനധികൃതമായി പണം നിക്ഷേപിച്ചു എന്ന് സംശയിക്കപ്പെടുന്ന രണ്ട് ലക്ഷം അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്. ഈ നടപടി തന്നെ ഏതാണ്ട് രണ്ട് വര്‍ഷത്തോളമെടുക്കും പൂര്‍ത്തീകരിക്കാന്‍. അത് കഴിഞ്ഞാലും വരുമാനം 40,000 കോടിക്ക് മേലെ പോകില്ല. കള്ളപ്പണത്തിന് എതിരെ അവബോധമുണ്ടാക്കാന്‍ സാധിച്ചു എന്നത് മാത്രമാണ് ആകെയുള്ള നേട്ടം.
നോട്ട് നിരോധനത്തിന് പിന്നാലെ ജിഎസ്ടി
അതിന് ധിതി പിടിച്ച് രായ്ക്ക് രാമാനം നോട്ട് നിരോധിച്ച് രാജ്യത്തെ സാധാരണക്കാരന്റെ വയറ്റത്ത് അടിക്കേണ്ട കാര്യമുണ്ടായിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്. പട്ടാപ്പകല്‍ നടന്ന ഏറ്റവും വലിയ കളളപ്പണം വെളുപ്പിക്കല്‍ പരിപാടിയായിരുന്നു നോട്ട് നിരോധനം എന്ന് അരുണ്‍ ഷൂരി പറഞ്ഞത് മറക്കാറായിട്ടില്ല. നോട്ട് നിരോധിച്ചതിന്റെ ഭാഗമായുള്ള പണഞെരുക്കം നീങ്ങിയെന്ന് ആശ്വസിക്കുമ്പോഴേക്കും ജിഎസ്ടി കൂടി ധൃതി പിടിച്ച് നടപ്പാക്കിയതോടെ രാജ്യം വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്ന് പോവുകയാണ്.