അജിത് പവാറിന് ആദ്യ തിരിച്ചടി: ശരദ് പവാർ ക്യാമ്പിലേക്ക് മടങ്ങി എംപി, 'ഇനിയും നേതാക്കള്‍ തിരികെ വരും'
മുംബൈ: എന്‍സിപിയെ പിളർത്തി ലോക്നാഥ് ഷിന്‍ഡെ സർക്കാറില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് 48 മണിക്കൂർ തികയുന്നതിന് മുന്നെ അജിത് പവാറിന് ആദ്യ തിരിച്ചടി. കഴിഞ്ഞ ദിവസം എന്‍ഡിഎ സഖ്യത്തിലേക്ക് കുറുമാറിയ അമോല്‍ കോല്‍ഹെ ശരദ് പവാർ പക്ഷത്തേക്ക് തിരികെ മടങ്ങി. പൂനെ ജില്ലയിലെ ശിരൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അമോല്‍ കോല്‍ഹെ കഴിഞ്ഞ ദിവസം അജിത് പവാറിന്റെയും മറ്റ് എട്ട് എൻസിപി എംഎൽഎമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തിരുന്നു.
അമോല്‍ കോല്‍ഹെ മടങ്ങിയെത്തിയതോടെ തങ്ങള്‍ക്ക് ആറ് എംപിമാരുടെ പിന്തുണയുണ്ടെന്ന് ശരദ് പവാർ ക്യാമ്പ് അവകാശപ്പെടുന്നു. ഇതില്‍ മൂന്ന് പേർ വീതം രാജ്യസഭാംഗങ്ങളും ലോക്സഭാംഗങ്ങളുമാണ്. "പവാർ സാഹെബ് സങ്കൽ തേ തോരൻ, പവാർ സാഹെബ് സംഗൽ തേ ധോരൻ..." അജിത് പവാർ ക്യാമ്പ് വിട്ടതിന് പിന്നാലെ കോൽഹെ മറാത്തിയിൽ ട്വീറ്റ് ചെയ്തു. ശരദ് പവാർ പറയുന്നതെന്തും തന്റെ അവസാന വാക്കായിരിക്കുമെന്നാണ് കോല്‍ഹെ തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കുന്നത്.

ഞായറാഴ്ച അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനിടെ എൻസിപി ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഇന്നും മാധ്യമപ്രവർത്തകർ ആവർത്തിച്ച് ശ്രമിച്ചിട്ടും ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കാന്‍ എംപി തയ്യാറായില്ല.
അതേസമയം, കോല്‍ഹെ തന്നെ വിട്ടുപോകാത്തതിൽ തനിക്ക് ഒരു സംശയവുമില്ലെന്ന് പാർട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാർ പറഞ്ഞു. ശരദ് പവാർ ക്യാമ്പിന്റെ ഭാഗമായ എൻസിപി നേതാവ് ജിതേന്ദ്ര അവാദും കോൽഹെയെ തിരികെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. "ആദ്യ പണയക്കാരൻ തിരിച്ചെത്തി..," എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവായി പ്രഖ്യപിക്കപ്പെട്ട അവാദിന്റെ ട്വീറ്റ്.
രാജ്യസഭയിലെയും ലോക്‌സഭയിലെയും മൂന്ന് എംപിമാരുടെ പിന്തുണ ശരദ് പവാർ ക്യാമ്പിനുണ്ടെന്ന് അവകാശപ്പെട്ടത് എൻസിപി സംസ്ഥാന വക്താവ് മഹേഷ് തപസെയാണ്. 'ഞങ്ങളുടെ പാർട്ടി അധ്യക്ഷൻ ശരദ് പവാർ ഉൾപ്പെടെ നാല് രാജ്യസഭാ എംപിമാരുണ്ട്. ഒപ്പം നാല് ലോക്‌സഭാ എംപിമാരും. ആകെയുള്ള എട്ട് എംപിമാരിൽ ആറ് പേർ ഞങ്ങളോടൊപ്പവും രണ്ട് പേർ അവർക്കൊപ്പവുമാണ്," അദ്ദേഹം പറഞ്ഞു.
റായ്ഗഡ് ലോക്‌സഭാ എംപിയായ സുനിൽ തത്‌കരെ അജിത് പവാർ ക്യാമ്പിലാണ്. എന്നാൽ മറ്റ് മൂന്ന് ലോക്‌സഭാ എംപിമാരായ സുപ്രിയ സുലെ, ശ്രീനിവാസ് പാട്ടീൽ, അമോൽ കോൽഹെ എന്നിവർ ഞങ്ങളോടൊപ്പമുണ്ട്. ശരദ് പവാറിനെ പുറമെ മറ്റ് രാജ്യസഭാ എംപിമാരായ വന്ദന ചവാനും ഫൗസിയ ഖാനും ഞങ്ങളോടൊപ്പമുണ്ട്. രാജ്യസഭാ എംപിയായ പ്രഫുൽ പട്ടേൽ മാത്രമാണ് അജിത് പവാർ ക്യാമ്പിനൊപ്പം ഉള്ളത്. കൂടുതല്‍ നേതാക്കള്‍ ഉടന്‍ തന്നെ മടങ്ങിയെത്തുമെന്നും മഹേഷ് തപസെ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications