അതിഥി തൊഴിലാളികൾക്ക് ആശ്വാസം: ബെംഗളുരുവിൽ നിന്ന് ഒഡിഷയിലേക്ക് ആദ്യ ട്രെയിൻ, മടങ്ങിയത് 1,190!!
ബെംഗളൂരു: ബെംഗളൂരുവിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾക്ക് ആശ്വാസമായി ആദ്യത്തെ ശ്രമിക് സ്പെഷ്യൽ ട്രെയിൻ പുറപ്പെട്ടു. ഞായറാഴ്ച രാവിലെ ബെംഗളുരുവിൽ നിന്ന് ഒഡിഷയിലേയ്ക്കാണ് ആദ്യത്തെ ട്രെയിൻ പുറപ്പെട്ടത്. കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പയും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും തമ്മിൽ വീഡിയോ കോൺഫറൻസിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് കർണാടകത്തിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾക്ക് ജന്മനാട്ടിലേക്ക് മടങ്ങിപ്പോകുന്നതിനുള്ള വഴിയൊരുങ്ങുന്നത്. ബെംഗളൂരുവിലെ ചിക്കബെനവാരയിൽ നിന്ന് ഭുവനേശ്വറിലേക്കാണ് രാവിലെ 9.26ഓടെ 1,190 യാത്രക്കാരുമായി ട്രെയിൻ പുറപ്പെട്ടത്. ആരോഗ്യപ്രവർത്തകർ ഓരോ യാത്രക്കാരുടെയും ശരീര താപനില പരിശോധിച്ച ശേഷമാണ് പോകാൻ അനുവദിച്ചത്. മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയ അധികൃതർ സോഷ്യൽ ഡിസ്റ്റൻസിംഗ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിക്കാനും യാത്രക്കാർക്ക് കർശന നിർദേശമുണ്ട്.
സംസ്ഥാന സർക്കാർ അതിഥി തൊഴിലാളികളെ സ്റ്റേഷനുകളിലെത്തിക്കുന്നതിനായി സർക്കാർ ബിഎംടിസി ബസുകളും വിട്ടുനൽകിയിരുന്നു. 24 കോച്ചുകളുള്ള ട്രെയിനിൽ ഓരോ കോച്ചിലും 55 പേർക്ക് മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. അസിം പ്രേംജി ഫൌണ്ടേഷനാണ് തൊഴിലാളികൾക്ക് ഭക്ഷണപ്പൊതിയും വെള്ളവും വിതരണം ചെയ്തിട്ടുണ്ടെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമേ ഐആർസിടിസിയും യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും വിതരണവും ചെയ്യുന്നുണ്ട്.

ഇതിന് പുറമേ ബെംഗളൂരുവിൽ നിന്ന് ജാർഖണ്ഡിലെ ഹട്ടിയ, പശ്ചിമബംഗാളിലെ ഹൌറയിലേക്കും രാജസ്ഥാനിലെ ജയ്പൂർ, ഒഡിഷയിലെ ഭുവനേശ്വർ, ബിഹാറിലെ ധനപൂർ എന്നിവിടങ്ങളിലേക്ക് ട്രെയിൻ സർവീസ് നടത്തുന്നതിനുള്ള പദ്ധതികൾ നടത്തിവരികയാണെന്നും അധികൃതർ പറഞ്ഞു. എന്നാൽ ഈ ട്രെയിനുകൾ കെഎസ്ആർ സിറ്റി ബെംഗളൂരു, കെ ആർ പുരം, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ നിന്ന് സർവീസ് നടത്തുകയില്ല. ക്രമസമാധാന നില പരിഗണിച്ചാണ് നീക്കം. സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരം സർവീസ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.












Click it and Unblock the Notifications