പനീര്‍ശെല്‍വം സെക്രട്ടേറിയറ്റില്‍; ഡിഎംകെ നേതാവ് സ്റ്റാലിനും!! ഇടപെടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
തമിഴ്‌നാടിന്റെ ഭരണസിരാ കേന്ദ്രമായ സെന്റ് ജോര്‍ജ് ഫോര്‍ട്ടിലെ സെക്രട്ടേറിയറ്റില്‍ അഞ്ചുദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി എത്തുന്നത്.
ചെന്നൈ: അണ്ണാഡിഎംകെയില്‍ അധികാര വടംവലി ശക്തമായിരിക്കെ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം തിങ്കളാഴ്ച സെക്രട്ടേറിയറ്റിലെത്തി. തമിഴ്‌നാടിന്റെ ഭരണസിരാ കേന്ദ്രമായ സെന്റ് ജോര്‍ജ് ഫോര്‍ട്ടിലെ സെക്രട്ടേറിയറ്റില്‍ അഞ്ചുദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി എത്തുന്നത്.
വിദ്യാഭ്യാസമന്ത്രി കെ പാണ്ഡ്യരാജനും പനീര്‍ശെല്‍വത്തോടൊപ്പമുണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.15നാണ് മുഖ്യമന്ത്രി എത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കനത്ത സുരക്ഷാ വലയത്തിലായിരുന്നു സെക്രട്ടേറിയറ്റ്. അദ്ദേഹത്തിന്റെ അനുയാകളോ ശശികലയെ പിന്തുണയ്ക്കുന്നവരോ ആ്ക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലായിരുന്നു സുരക്ഷ ശക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തുന്നതിന് ചീഫ് സെക്രട്ടറി ഗിരിജ വിദ്യാനാഥന്‍ സംസ്ഥാന പോലിസ് മേധാവി ടികെ രാജേന്ദ്രനുമായി ചര്‍ച്ച നടത്തിയിരുന്നു. ചെന്നൈ പോലിസ് കമ്മീഷണര്‍ എസ് ജോര്‍ജും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇത്തരം ചര്‍ച്ചകളുടെ വാര്‍ത്തകള്‍ പുറത്തുവന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരുന്നു.
പനീര്‍ശെല്‍വത്തിന്റെ നിര്‍ദേശങ്ങള്‍ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ പാലിക്കുന്നില്ലെന്ന റിപോര്‍ട്ടുകളുണ്ടായിരുന്നു. സ്ഥിരം മുഖ്യമന്ത്രിയെ നിയമിക്കുന്ന വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിക്കെതിരായ ചില നീക്കങ്ങള്‍ അദ്ദേഹം നടത്തുന്നുണ്ടെന്നാണ് വിവരം.
അണ്ണാഡിഎംകെ എംഎല്‍എമാരെ മഹാബലിപുരത്തെ ബീച്ച് റിസോര്‍ട്ടില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പനീര്‍ശെല്‍വം ആരോപിച്ചിരുന്നു. സെക്രട്ടേറിയറ്റിലെത്തിയ പനീര്‍ശെല്‍വം ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. വരള്‍ച്ചാ ദുരിതാശ്വാസത്തിനും കുടിവെള്ള വിതരണത്തിനും വേണ്ടിയുള്ള ചില ഉത്തരവുകള്‍ അദ്ദേഹം ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം.
ജയലളിതയുടെ വീട്ടില്‍ ജോലി ചെയ്തവരെല്ലാം അമ്മയാവുമോ എന്നായിരുന്നു പനീര്‍ശെല്‍വത്തെ കണ്ട മാധ്യമങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. പനീര്‍ശെല്‍വം പാര്‍ട്ടിയെ വഞ്ചിച്ചുവെന്നും ജയലളിതയുടെ താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നതുമടക്കമുള്ള ആരോപണങ്ങള്‍ ശശികല ഉന്നയിച്ചതിനുള്ള മറുപടിയായിട്ടായിരുന്നു പനീര്‍ശെല്‍വത്തിന്റെ പ്രസ്താവന.
അതിനിടെ പനീര്‍ശെല്‍വം സെക്രട്ടേറിയറ്റിലെത്തിയ വേളയില്‍ ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിനും അവിടെയുണ്ടായിരുന്നു. എന്നാല്‍ ഇരുവരും നേരില്‍ കണ്ടോ എന്ന് വ്യക്തമല്ല. പനീര്‍ശെല്‍വത്തിന്റെ നീക്കങ്ങള്‍ക്ക് ഡിഎംകെയുടെയും സ്റ്റാലിന്റെയും പിന്തുണയുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പാര്‍ട്ടിയെ പിളര്‍ത്താനാണ് ചിലരുടെ ശ്രമമെന്ന് ശശികല ആരോപിക്കുകയും ചെയ്തിരുന്നു.
134 എംഎല്‍എമാരാണ് അണ്ണാഡിഎംകെയ്ക്കുള്ളത്. ഇതില്‍ ഏഴ് പേര്‍ മാത്രമാണ് പനീര്‍ശെല്‍വത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. 11 എംപിമാരും പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുന്നുണ്ട്. 20 വര്‍ഷം അമ്മയോടൊപ്പം പ്രവര്‍ത്തിച്ചിട്ട് ഒരുതവണ പോലും അവര്‍ എന്നെ വിമര്‍ശിച്ചിട്ടില്ലെന്ന് പാര്‍ട്ടിയോടുള്ള കൂറ് വ്യക്തമാക്കാന്‍ പനീര്‍ശെല്‍വം പറഞ്ഞു.
തമിഴ്‌നാട്ടിലെ വിഷയത്തില്‍ ഇടപെടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച വ്യക്തമാക്കി. അവിടുത്തെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ആ സംസ്ഥാനത്തിന്റെ മാത്രം പ്രശ്‌നമാണെന്നും അണ്ണാഡിഎംകെയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഡല്‍ഹിയില്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭരണഘടനാപരമായ സ്ഥാപനങ്ങളുണ്ട്. അവരത് വൃത്തിയായി ചെയ്യും. കേന്ദ്രസര്‍ക്കാര്‍ നിലവില്‍ ഇടപെടില്ല. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ മാത്രമേ കേന്ദ്രം ഇടപെടുകയുള്ളൂവെന്നും കിരണ്‍ റിജിജു പറഞ്ഞു.
അതിനിടെ, അണ്ണാഡിഎംകെ എംഎല്‍എമാരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികല തടവിലാക്കിയിരിക്കുകയാണെന്ന പനീര്‍ശെല്‍വത്തിന്റെ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന റിപോര്‍ട്ട് പോലിസ് മദ്രാസ് ഹൈക്കോടതിയില്‍ കൊടുത്തു. എംഎല്‍എമാര്‍ക്ക് ആര്‍ക്കും ഒരു കുഴപ്പവുമില്ലെന്നും അവര്‍ റിസോര്‍ട്ടില്‍ സുഖമായിരിക്കുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.
കോടതിയുടെ നിര്‍ദേശപ്രകാരം എംഎല്‍എമാര്‍ താമസിക്കുന്ന മഹാബലിപുരത്തിനടുത്ത റിസോര്‍ട്ടില്‍ പോലിസും റവന്യൂ ഉദ്യോഗസ്ഥരും വന്ന് കഴിഞ്ഞ ശനിയാഴ്ച എംഎല്‍എമാരുടെ മൊഴി ശേഖരിച്ചിരുന്നു. അവരില്‍ നിന്നു ലഭിച്ച വിവരങ്ങളാണ് പോലിസ് കോടതിയെ അറിയിച്ചത്. എംഎല്‍മാര്‍ ആര്‍ഭാടത്തോടെയാണ് റിസോര്‍ട്ടില്‍ താമസിക്കുന്നത്. അവരുടെ കുടുംബങ്ങളെയും ഇപ്പോള്‍ അവര്‍ അങ്ങോട്ട് ക്ഷണിച്ചിരിക്കുകയാണ്. ശശികല വീണ്ടും റിസോര്‍ട്ടിലെത്തുമെന്ന് റിപോര്‍ട്ടുണ്ട്.