റെയ്ന്‍ റെയ്ന്‍ ഗോ എവേ.. റെയ്ന്‍ എന്നാല്‍ ബെംഗളൂരുവിന് പെയ്ന്‍.. ഇതാ 5കാരണങ്ങൾ!
ബെംഗളൂരു: 85 വര്‍ഷത്തെ റെക്കോര്‍ഡ് ചൂടായിരുന്നു ഇത്തവണ ഐ ടി നഗരമായ ബെംഗളൂരു അനുഭവിച്ചത്. ഏപ്രില്‍ മെയ് മാസങ്ങളില്‍ ചൂട് 40 ഡിഗ്രി വരെയെത്തി ചൂട്. ചൂട് കാരണം ഇരിക്കാനും നില്‍ക്കാനും കിടക്കാനും പറ്റാത്ത അവസ്ഥ. അതുകൊണ്ട് തന്നെ ഒരു മഴ കിട്ടണേയെന്ന് ബൈംഗളൂരു നിവാസികള്‍ അത്രയധികം ആഗ്രഹിക്കുകയും ചെയ്തു. അങ്ങനെ ദാഹിച്ച് മോഹിച്ച് മഴയെത്തി.
കുറ്റം പറയരുതല്ലോ നല്ല അടിപൊളി മഴയാണ് ജൂണ്‍ മാസത്തില്‍ ബെംഗളൂരുവിന് കിട്ടിയത്. കാലാവസ്ഥാ പഠനകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 89.1 മില്ലീമീറ്റര്‍ മഴയാണ് നഗരത്തില്‍ കിട്ടിയത്. ഇതിലും കൂടും ജൂലൈ മാസത്തിലെ മഴയെന്നാണ് പ്രവചനം. മഴ തുടങ്ങിയതോടെ ചൂട് കുറഞ്ഞു. എന്നാല്‍ മഴ കനക്കുമ്പോള്‍ ബെംഗളൂരുവിന് ഇപ്പോള്‍ പേടിയാണ്. പേടിക്കാനുള്ള കാരണങ്ങള്‍ ഇവിടെ ഇഷ്ടം പോലെ ഉണ്ട് എന്ന് വെച്ചോളൂ...
റോഡുകള്‍ അഥവാ തോടുകള്‍
കെട്ടിടങ്ങളാണ് നിറയെ. അവയ്ക്ക് സിമന്റിട്ട മുറ്റങ്ങളും. മഴ പെയ്താല്‍ വെള്ളം എങ്ങോട്ട് പോകും. എങ്ങും പോകില്ല. റോഡില്‍ കെട്ടി നില്‍ക്കും. റോഡേത് തോടേത് എന്ന് തിരിച്ചറിയില്ല. ഇത് കൂടാതെയാണ് അറ്റകുറ്റപ്പണി, കേബിള്‍ എന്നൊക്കെപ്പറഞ്ഞ് റോഡുകള്‍ കുത്തിപ്പൊളിച്ച് ഇട്ടിരിക്കുന്നത്. മരം വീണ് റോഡ് ബ്ലോക്കാകുന്നത് മറ്റൊരു തലവേദന.
യാത്രക്കാരുടെ കഷ്ടകാലം
വീട്ടില്‍ അടച്ചിരുന്ന് മഴ കാണാനാണെങ്കില്‍ ബെംഗളൂരു കൊള്ളാം. നല്ല സ്ഥലമാണ്. മഴ തുടങ്ങിയാല്‍ പിന്നെ പുറത്തിറങ്ങാന്‍ നോക്കണ്ട. മണിക്കൂറുകളോളം നീണ്ട ട്രാഫിക്ക് ബ്ലോക്കുകളാണ് ഓരോ മഴയും ബെംഗളൂരുവിന് നല്‍കുന്നത്. സ്വതവേ ബംപര്‍ ടു ബംപര്‍ ട്രാഫിക്കിന് പേരുകേട്ട ബെംഗളൂരുവില്‍ മഴ കൂടിയായാല്‍ തീര്‍ന്നു. ഓഫീസ് യാത്രികരും സ്‌കൂള്‍ - കോളജ് വിദ്യാര്‍ഥികളുമാണ് ഇത് ദിനേന സഹിക്കുന്നത്.
വെള്ളക്കെട്ടുകള്‍
മഴ സാധാരണയിലും ഒന്ന് കനത്താല്‍ പിന്നെ നഗരത്തില്‍ അവിടവിടെയായി വെള്ളക്കെട്ടുകള്‍ പ്രത്യക്ഷപ്പെടും. ശാസ്ത്രീയമല്ലാത്ത ഓട നിര്‍മാണവും ഓട വൃത്തിയാക്കാത്തതും വെള്ളക്കെട്ടിന് കാരണമാകുന്നു. ഓട നിറഞ്ഞാല്‍ പിന്നെ വെള്ളം റോഡില്‍ കെട്ടി നില്‍ക്കുക തന്നെ വഴി. മഴയ്ക്ക് മുമ്പേ ഓട വൃത്തിയാക്കാന്‍ തുടങ്ങിയെങ്കിലും പണി ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല
പകര്‍ച്ചവ്യാധികള്‍
മഴ തുടങ്ങിയാല്‍ ഏറ്റവും പേടിക്കേണ്ടത് പകര്‍ച്ച വ്യാധികളെയാണ്. കഴിഞ്ഞ വര്‍ഷം 9 പേരാണ് ഡെങ്കിപ്പനി പിടിച്ച് മരിച്ചത്. 5077 ഡെങ്കിപ്പനിയും 2099 ചിക്കുന്‍ഗുനിയയും നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഇതുവരെയായി 834 ഡെങ്കിപ്പനി, 304 ചിക്കുന്‍ഗുനിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
മാലിന്യം, പവര്‍കട്ട്
റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ ഒലിച്ചിറങ്ങുന്നതും റോഡിലേക്ക് തന്നെ. ഇത് മൂലം റോഡിലെ വെളളത്തില്‍ കാല് കുത്താന്‍ പറ്റില്ല എന്നതാണ് സ്ഥിതി. മഴ തുടങ്ങിയാല്‍ എപ്പോള്‍ വേണമെങ്കിലും അപ്രത്യക്ഷമാകാവുന്ന കറണ്ടാണ് മറ്റൊരു പേടി. വൈദ്യുതി ബന്ധം തകരാറിലാകുന്നത് സിഗ്നലുകളെയും ട്രാഫിക് സംവിധാനത്തെയും ബാധിക്കുന്നു.