ഉത്തരാഖണ്ഡില്‍ ഇനി കളിമാറും: എഎപിയുടെ ഹാട്രിക് വിജയത്തിന് പിന്നിലെ സൈബർ ബുദ്ധി ഇനി കോണ്‍ഗ്രസിനൊപ്പം
ദില്ലി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എത്ത് വിലകൊടുത്തും ഉത്തരാഘണ്ഡ് പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിന് ഇനിയും മാസങ്ങളുണ്ടെങ്കിലും ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഉള്‍പ്പടേ പൂർത്തിയാക്കി പ്രചരണ രംഗത്തേക്ക് കടക്കുകയാണ് പാർട്ടി.
സൈബർ മേഖലയിലെ പ്രചരണത്തിന് കൂടി വലിയ പ്രധാന്യമാണ് ഇത്തവണ പാർട്ടി നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഈ രംഗത്ത് പ്രമുഖനായ അങ്കിത് ലാലിനെ സോഷ്യല്‍ മീഡിയ പ്രചരണ തലവനായി കോണ്‍ഗ്രസ് നിയമിച്ചിരിക്കുന്നത്. ഏറെക്കാലം ആം ആദ്മി പാർട്ടിയുടെ (എഎപി) സോഷ്യൽ മീഡിയ തലവന്‍ കൂടിയായിരുന്നു അങ്കിത് ലാല്‍.

2012 നും 2020 നും ഇടയിൽ എട്ട് വർഷക്കാലം അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയ കൈകാര്യം ചെയ്ത ലാൽ, 2013, 2015, 2020 വർഷങ്ങളിലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ വിജയത്തില്‍ നിർണ്ണായകമായ സോഷ്യൽ മീഡിയ കാമ്പെയ്‌നുകൾക്ക് നേതൃത്വം നല്‍കി.
ലച്ചു മോളെ തിരിച്ചു വരവ് ഗംഭീരമാക്കണേ..: മാസങ്ങള്‍ക്ക് ശേഷം പുത്തന്‍ ചിത്രം പങ്കുവെച്ച് ജൂഹി റുസ്തഗി

2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് അരവിന്ദ് കെജ്രിവാളും അങ്കിത് ലാലും അകലുന്നത്. പൊളിറ്റിക്കൽ കൺസൾട്ടൻസിയിൽ സ്വന്തം സംരംഭം ആരംഭിക്കാനായിരുന്നു ആംആദ്മി വിട്ട ലാലിന്റെ ആദ്യ പദ്ധതി. എന്നാല്‍ നിർണ്ണായകമായ ചർച്ചകളിലൂടെ കോണ്‍ഗ്രസ് അദ്ദേഹത്തെ ഉത്തരാഘണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ ടീമില്‍ എത്തിക്കുകയായിരുന്നു.

70 അംഗ നിയമസഭയിലേക്ക് ആം ആദ്മി പാർട്ടിയും മത്സരിക്കുന്ന ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പുതിയ റോളിനെ കുറിച്ച് അങ്കിത് ലാല്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ നിയമനം പൂർത്തിയായതായാണ് സംസ്ഥാനത്തെ ഉന്നത പാർട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്.

"സോഷ്യൽ മീഡിയ മാത്രമല്ല, മൊത്തത്തിലുള്ള രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങൾക്കായാണ് ലാലിനെ ടീമിന്റെ ഭാഗമായി നിയമിക്കുന്നത്" എന്നാണ് കോൺഗ്രസിന്റെ നിലവിലെ സോഷ്യൽ മീഡിയ വിഭാഗം മേധാവി രോഹൻ ഗുപ്ത പറയുന്നത്. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ പ്രചാരണം ഇതുവരെ പാർട്ടിക്കുള്ളിൽ നിന്നുള്ളവരാണ് കൈകാര്യം ചെയ്തിരുന്നതെന്നും ഗുപ്ത കൂട്ടിച്ചേർത്തു.

"ഞങ്ങളുടെ സോഷ്യൽ മീഡിയ റീച്ച് ഇതിനകം തന്നെ ഉത്തരാഖണ്ഡിലെ ബിജെപിയെയും എഎപിയെയും മറികടന്നു. അടുത്തിടെ, പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്‌ക്കുള്ള ആശയങ്ങൾ ജനക്കൂട്ടത്തിലേക്ക് എത്തിക്കുന്നതിനായി ഞങ്ങൾ ഉത്തരാഖണ്ഡ് കി ആവാസ് (ഉത്തരാഖണ്ഡിന്റെ ശബ്ദം) കാമ്പെയ്‌ൻ ആരംഭിച്ചു. എല്ലാ നിർദ്ദിഷ്ട സ്ഥാനാർത്ഥികൾക്കും വേണ്ടി ഞങ്ങൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ സൃഷ്ടിക്കുകയും ഈ ഗ്രൂപ്പുകളിലൂടെ ഓരോ നിയോജകമണ്ഡലത്തിലെയും ആളുകളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു, "അദ്ദേഹം പറഞ്ഞു.

അടുത്ത വർഷം നടക്കുന്ന 5 നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ്. ബി ജെ പിയും കോണ്‍ഗ്രസും തമ്മിലുള്ള നേർക്ക് നേർ പോരാട്ടത്തില്‍ ഇരുപാർട്ടികള്‍ക്കും തുല്യ സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ വിജയം തങ്ങള്‍ക്ക് സുനിശ്ചിതമാണെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

2002 ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റില്‍ 36 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. 2007 ല്‍ അധികാരം നഷ്ടമായെങ്കിലും 2021 ല്‍ വീണ്ടും ഭരണത്തില്‍ എത്താന്‍ സധിച്ചു. 2017 ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നേരിടേണ്ടി വരികയായിരുന്നു. 70 ല്‍ 57 സീറ്റും നേടിയായിരുന്നു 2017 ല്‍ ബി ജെ പി അധികാരത്തില്‍ എത്തിയത്. അന്ന് കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞതാവട്ടെ 11 സീറ്റിലും.












Click it and Unblock the Notifications