ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി മുൻ ചീഫ് ജസ്‌റ്റിസുമാർ; ജെപിസിക്ക് മുന്നിൽ ഹാജരായി
ന്യൂഡൽഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബിൽ പുനഃപരിശോധിക്കാൻ ചുമതലപ്പെടുത്തിയ സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ ഏറ്റവും പുതിയ യോഗത്തിൽ ഹാജരായി മുൻ ചീഫ് ജസ്‌റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും ജെഎസ് കെഹാറും. നിർദ്ദിഷ്‌ട നിയമനിർമ്മാണത്തിന്റെ നിയമപരവും ഭരണഘടനാപരവുമായ വശങ്ങളെക്കുറിച്ച് ഇരുവരും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചത്.
മുതിർന്ന ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ പിപി ചൗധരി അധ്യക്ഷനായ പാനൽ, ബില്ലിന്റെ മൊത്തത്തിലുള്ള ഭരണഘടനാ സാധുത തത്വത്തിൽ അംഗീകരിച്ച രണ്ട് മുൻ ചീഫ് ജസ്‌റ്റിസുമാരിൽ നിന്ന് വാദം കേട്ടു. എന്നാൽ കൂടുതൽ സൂക്ഷ്‌മപരിശോധനയും പരിഷ്‌കരണവും ഇതിൽ ആവശ്യമാണെന്ന് അവർ പറയുകയും ഒപ്പം ചില വ്യവസ്ഥകളെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കുകയും ചെയ്തെന്നാണ് ലഭ്യമായ വിവരം.

തിരഞ്ഞെടുപ്പ് കമ്മീഷന് അനിയന്ത്രിതമായ അധികാരങ്ങൾ നൽകരുത് എന്നാണ് അവർ മുന്നോട്ട് വച്ച നിർദ്ദേശമെന്ന് ചില അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 2024 ലെ ഭരണഘടന (നൂറ്റി ഇരുപത്തിയൊമ്പതാം ഭേദഗതി) ബില്ലും 2024 ലെ കേന്ദ്രഭരണ പ്രദേശ നിയമങ്ങൾ (ഭേദഗതി) ബില്ലുമാണ് സംയുക്ത പാർലമെന്ററി സമിതി പരിശോധിക്കുന്നത്.
സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും പാർലമെന്റിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ ലക്ഷ്യമിടുന്ന ബില്ലിനെക്കുറിച്ചുള്ള ശുപാർശ തയ്യാറാക്കുന്നതിനായി നിയമജ്ഞരുമായും നിയമ വിദഗ്ധരുമായും സമിതി സംസാരിച്ചു വരികയാണ്. ഇതിന്റെ അടുത്ത ഘട്ടത്തിലാണ് പരമോന്നത കോടതിയുടെ ചീഫ് ജസ്‌റ്റിസുമാരായിരുന്ന ഇരുവരുമായും സമിതി സംസാരിച്ചത്.
പരിശോധനകളുടെയും സന്തുലിതാവസ്ഥയുടെയും ഒരു സംവിധാനവും ഇരുവരും നിർദ്ദേശിച്ചു എന്നാണ് സൂചന. നേരത്തെ, മുൻ ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയ്, ഭരണഘടനാ ഭേദഗതി നിയമത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുള്ള അതിശക്തമായ അധികാരങ്ങളെ സമാനമായി ചോദ്യം ചെയ്‌തിരുന്നു.
തിരഞ്ഞെടുപ്പ് നടത്തിപ്പിൽ ഒരു മേൽനോട്ട സംവിധാനം വേണമെന്ന് ഡിവൈ ചന്ദ്രചൂഡും ജെഎസ് ഖേഹറും പാർലമെന്ററി കമ്മിറ്റിയോട് നിർദ്ദേശിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന് അഞ്ച് വർഷത്തെ കാലാവധി നല്ല ഭരണത്തിന് പ്രധാനമാണെന്ന് ജഡ്‌ജിമാരിൽ ഒരാൾ അഭിപ്രായപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
അടുത്ത തിരഞ്ഞെടുപ്പിന് ഏകദേശം ആറ് മാസം മുമ്പ് മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതിനാൽ, ഒരു വർഷമോ അതിൽ കുറവോ കാലാവധി മാത്രമേ ഉള്ളൂവെങ്കിൽ, ആവശ്യമായ ഏതൊരു പദ്ധതിയും ഏറ്റെടുക്കാനുള്ള സർക്കാരിന്റെ കഴിവ് കുറയുമെന്ന് ഡിവൈ ചന്ദ്രചൂഡ് നേരത്തെ ഉന്നയിച്ചിരുന്നു.
അതേസമയം, ലോക്‌സഭാ, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നുവെന്ന് ആരോപിച്ച് നിരവധി പ്രതിപക്ഷ നേതാക്കൾ കേന്ദ്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ ഭരണഘടനയിൽ ഒരിക്കലും കേന്ദ്ര-സംസ്ഥാന തിരഞ്ഞെടുപ്പുകൾ വെവ്വേറെ നടത്തണമെന്ന് പറഞ്ഞിട്ടില്ലെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവർ പറയുന്നത്.












Click it and Unblock the Notifications