ചൗഹാന്റെ ഉറക്കം കെടുത്തി നേതാക്കൾ, ബിജെപിക്കുള്ളിൽ ബോംബിട്ട് കമൽനാഥ്, 6 പേർ വരും!
ഭോപ്പാല്‍: മഹാരാഷ്ട്രയ്‌ക്കൊപ്പം മധ്യപ്രദേശ് ബിജെപിയിലും കലാപം ഉടലെടുക്കുന്നത് നേതൃത്വത്തിന് തലവേദന ആയിരിക്കുകയാണ്. കൊവിഡ് കാരണം ആടിയുലഞ്ഞ് നില്‍ക്കുന്ന സംസ്ഥാനത്ത് പാര്‍ട്ടിക്കുളളിലെ വൈറസുകളേയും തുരത്തേണ്ട അവസ്ഥയിലാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.
ഒരു വശത്ത് കോണ്‍ഗ്രസ് വിട്ട് വന്ന എംഎല്‍എമാരും മറുവശത്ത് അവര്‍ തോല്‍പ്പിച്ച ബിജെപി നേതാക്കളുമാണ് ചൗഹാന്റെ ഉറക്കം കെടുത്തുന്നത്. ബിജെപിയിലെ അതൃപ്തി നേട്ടമാക്കി മാറ്റാന്‍ കോണ്‍ഗ്രസും കരുക്കള്‍ നീക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...
പാര്‍ട്ടിക്കുളളിലെ ചക്കളത്തിപ്പോര്
രണ്ട് പ്രതിസന്ധികളെയാണ് ശിവരാജ് സിംഗ് ചൗഹാന്‍ ഒരു സമയം മധ്യപ്രദേശില്‍ നേരിടുന്നത്. ഒന്ന് കൊവിഡ് വ്യാപനവും മറ്റൊന്ന് സ്വന്തം പാര്‍ട്ടിക്കുളളിലെ ചക്കളത്തിപ്പോരും. നിലവില്‍ 5 മന്ത്രിമാരുമായാണ് ചൗഹാന്റെ ഭരണം. കോണ്‍ഗ്രസില്‍ നിന്നെത്തിയ 22 എംഎല്‍എമാരും മന്ത്രിസ്ഥാനത്തിന് വേണ്ടി മന്ത്രിസഭാ വികസനത്തിന് സമ്മര്‍ദ്ദം ചെലുത്തുകയാണ്.
മന്ത്രിസഭ വികസിപ്പിക്കണം
ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം വന്ന രണ്ട് പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ മന്ത്രിസ്ഥാനം ലഭിച്ചിരിക്കുന്നത്. 22 മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരോട് തോറ്റ ബിജെപി നേതാക്കളാണ് ചൗഹാന്റെ മുന്നിലുളള മറ്റൊരു പ്രധാന വെല്ലുവിളി. 22 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. കോണ്‍ഗ്രസില്‍ നിന്നെത്തിയവര്‍ക്ക് സീറ്റ് നല്‍കാനുളള സാധ്യതയാണ് ബിജെപി നേതാക്കളെ അമര്‍ഷത്തിലാക്കിയിരിക്കുന്നത്.
പാർട്ടിയിലെ വിമത ശബ്ദം
ദീപക് ജോഷിയാണ് പാര്‍ട്ടിയില്‍ ആദ്യത്തെ വിമത ശബ്ദം ഉയര്‍ത്തിയത്. കഴിഞ്ഞ ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ദീപക് ജോഷി 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മനോജ് ചൗധരിയോടാണ് തോറ്റത്. ബിജെപിയില്‍ എത്തിയ 22 എംഎല്‍എമാരില്‍ ഒരാള്‍ ചൗധരിയാണ്. തനിക്ക് മറ്റ് വഴികള്‍ നോക്കാനറിയാം എന്നാണ് ദീപക് ജോഷി പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
തോറ്റവർ ആശങ്കയിൽ
തനിക്ക് ടിക്കറ്റ് വേണം എന്നതല്ല ആവശ്യമെന്ന് ദീപക് ജോഷി പറയുന്നു. അതേസമയം തന്റെ മണ്ഡലം മറ്റൊരാള്‍ക്ക് നല്‍കുകയാണെങ്കില്‍ തന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കുക കൂടി പാര്‍ട്ടി ചെയ്യണം എന്നാണ് ദീപക് ജോഷി വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോറ്റ ബിജെപി നേതാക്കളെല്ലാം തന്നെ തങ്ങളുടെ രാഷ്ട്രീയ ഭാവിയെ കുറിച്ച് ആശങ്കയിലാണ്.
കോൺഗ്രസ് ടിക്കറ്റിൽ
ബിജെപിയില്‍ അവഗണിക്കപ്പെടുകയാണെങ്കില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ അതേ മണ്ഡലത്തില്‍ മത്സരിക്കാനുളള സാധ്യതയാണ് പല നേതാക്കളും തേടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലര്‍ ബിജെപി നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തി കോര്‍പ്പറേഷനുകളുടേയും ബോര്‍ഡുകളുടേയും ചെയര്‍മാന്‍ സ്ഥാനങ്ങള്‍ സ്വന്തമാക്കാനുളള നീക്കത്തിലുമാണ്.
അനുനയപ്പെടുത്തുന്നു
ശിവരാജ് സിംഗ് ഇക്കുറി മന്ത്രിയാക്കിയ മുന്‍ കോണ്‍ഗ്രസ് നേതാവ് സിലാവട്ടിന്റെ മണ്ഡലത്തിലെ തോറ്റ ബിജെപി നേതാവ് രാജേഷ് സോന്‍കറിനെ ഇന്‍ഡോര്‍ ബിജെപി ജില്ലാ പ്രസിഡണ്ട് സ്ഥാനം പാര്‍ട്ടി നല്‍കിക്കഴിഞ്ഞു. തുള്‍സി സിലാവട്ട് ഇക്കുറി ബിജെപി ടിക്കറ്റില്‍ അഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ചൗഹാന്‍ മന്ത്രിസഭയില്‍ ഇടം കിട്ടിയ മറ്റൊരു മുന്‍ കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് സിംഗ് രാജ്പുത് ആണ്.
കോണ്‍ഗ്രസ് ടിക്കറ്റ് തരും
രാജ്പുതിനോട് മത്സരിച്ച് തോറ്റ സുധീര്‍ യാദവ് വെളിപ്പെടുത്തുന്നത് കോണ്‍ഗ്രസ് തന്നെ സമീപിച്ചിട്ടുണ്ട് എന്നാണ്. ഗോവിന്ദ് സിംഗ് രാജ്പുത്തിനെതിരെ അതേ മണ്ഡലത്തില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ടിക്കറ്റ് തരും എന്ന് യാദവ് പറയുന്നു. എന്നാല്‍ താന്‍ അക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ബിജെപി നേതൃത്വത്തിന്റെ തീരുമാനം അറിയുന്നതിന് വേണ്ടി കാക്കുകയാണ് സുദീര്‍ യാദവ് അടക്കമുളള നേതാക്കള്‍.
പ്രചാരണത്തിന് ഇറങ്ങില്ല
കോണ്‍ഗ്രസില്‍ നിന്നും എത്തിയവര്‍ക്കായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടി വരുമെന്നതും ബിജെപി നേതാക്കളെ അസ്വസ്ഥരാക്കുന്നു. പ്രചാരണത്തിന് ഇറങ്ങില്ല എന്ന് പ്രമുഖ ബിജെപി നേതാവായ ജയ്ഭന്‍ സിംഗ് പവയ്യ നേതൃത്വത്തെ അറിയിച്ച് കഴിഞ്ഞു. എന്നാല്‍ നേതാക്കള്‍ അക്ഷമ കാണിക്കരുതെന്നും കാത്തിരിക്കണം എന്നുമാണ് ബിജെപി നേതൃത്വത്തിന്റെ പ്രതികരണം.
ബോംബിട്ട് കമൽനാഥ്
തങ്ങള്‍ക്കിടയില്‍ കലാപമുണ്ടാക്കും എന്ന ആശങ്ക ബിജെപി നേതൃത്വത്തിനുണ്ട്. ബിജെപിയിലെ 6 മുന്‍ എംഎല്‍എമാരുമായി താന്‍ ബന്ധത്തിലുണ്ടെന്നാണ് കമല്‍നാഥ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. അതിനിടെ കോണ്‍ഗ്രസില്‍ നിന്നെത്തിയ വിമതരും ശിവരാജ് സിംഗ് ച1ൗഹാന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ്.
തിരക്കിട്ട ചർച്ചകൾ
മന്ത്രിസഭാ വികസനവും കേന്ദ്ര മന്ത്രിസഭയില്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സ്ഥാനവും ആണ് ഇവര്‍ ആവശ്യപ്പെടുന്നത്. സിന്ധ്യ അനുകൂലികള്‍ ബിജെപി അധ്യക്ഷന്‍ ബിഡി ശര്‍മയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ ചൗഹാന്‍ മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് ആര്‍എസ്എസുമായും ഗവര്‍ണറുമായും ചര്‍ച്ച നടത്തി. ഉപതിരഞ്ഞെടുപ്പ് ജയിക്കുക എന്നതാണ് വിമത എംഎല്‍എമാര്‍ക്ക് മുന്നിലുളള വലിയ വെല്ലുവിളി.