നിയമസഭാംഗത്തെ കൊലപ്പെടുത്തി; മുൻ മന്ത്രി അറസ്റ്റിൽ, മാവോവാദികളുമായി ബന്ധം
റാഞ്ചി: ജാര്‍ഖണ്ഡ് മുന്‍മന്ത്രി ഗോപാല്‍കൃഷ്ണ പാടറിനെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. നിയമസഭാംഗത്തെ കൊലപ്പെടുത്തിയ കേസിലാണ് ഗോപാൽ കൃഷ്ണയെ അറസ്റ്റ് ചെയ്തത്. ജെ ഡി യു അംഗവും മുന്‍മന്ത്രിയുമായിരുന്ന രമേഷ് സിങ് മുണ്ടയാണ് കൊലചെയ്യപ്പെട്ടത്. 2008ലായിരുന്നു സംഭവം നടന്നത്.
മാവോവാദി കമാന്‍ഡര്‍ കുന്ദന്‍ പഹാന്റെ പേരായിരുന്നു കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേട്ടത്. തുടര്‍ന്ന് ആ വര്‍ഷം മേയില്‍ കുന്ദന്‍ പോലീസില്‍ കീഴടങ്ങി. മാസങ്ങൾക്ക് ശേഷമാണ് കേസ് എൻഐഎക്ക് വിട്ടത്. ഞായറാഴ്ച എന്‍ ഐ എ കസ്റ്റഡിയിലെടുത്ത ഗോപാല്‍കൃഷ്ണയെ മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയനാക്കി. മാവോവാദികളും ഗോപാല്‍കൃഷ്ണയും തമ്മിലുള്ള ബന്ധം വ്യക്തമായതോടെയാണ് അദ്ദേഹം അറസ്റ്റിലായത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റാഞ്ചിക്കു സമീപത്തെ സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് 2008 ജൂലായ് ഒമ്പതിന് രമേഷ് സിങ് മുണ്ടയെ മാവോവാദികള്‍ വെടിവെച്ചു കൊന്നത്. തുടര്‍ന്ന് താമര്‍ മണ്ഡലത്തിലുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് ഗോപാല്‍കൃഷ്ണ നിയമസഭയിലെത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനു ശേഷം 2009 ല്‍ നടന്ന തിരഞ്ഞെടുപ്പിലും തമാര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഗോപാല്‍കൃഷ്ണ നിയമസഭയിലെത്തി. തുടര്‍ന്ന് മന്ത്രിയാവുകയും ചെയ്തു.