മഹാമാരിക്കാലത്ത് ഇന്ത്യയില്‍ തകരുന്ന മാനസിക ആരോഗ്യം, വീണ്ടെടുക്കേണ്ടത് ആരുടെ ഉത്തരവാദിത്തം?
ഒരു മനുഷ്യന് ജീവന്‍ നിലനിര്‍ത്താന്‍ ശാരീരിക ആരോഗ്യം എത്രത്തോളം പ്രധാനമാണോ അത്ര തന്നെ പ്രധാനമാണ് മാനസിക ആരോഗ്യവും. നിരവധി വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ഒരു നൂല്‍പ്പാലമാണ് മനുഷ്യന്റെ മനസ്. ചില പ്രതിസന്ധികളില്‍ അത് വേണമെങ്കില്‍ ഉടഞ്ഞുപോകാം. എല്ലാ പ്രതിസന്ധികളിലും മനുഷ്യന് മനസിനെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞെന്ന് വരില്ല. അങ്ങനെ ഒരു പ്രതിസന്ധിയിലൂടെയാണ് നാം ഇന്ന് കടന്ന് പോകുന്നത്. മറ്റൊന്നുമല്ല, ഈ കൊവിഡ് കാലം മനുഷ്യന്റെ മനസിനെ വല്ലാതെ മുറിവേല്‍പ്പിക്കുന്നുണ്ട്. ലോകത്തിലെ എല്ലാ മനുഷ്യവംശവും ഇന്ന് ഇതുവരെ നേരിട്ടിട്ടില്ലാത്ത ഒരു കനത്ത വെല്ലുവിളിയിലൂടെ കടന്ന് പോകുകയാണ്. എപ്പോഴും നമ്മളെ ശരീരിത്തിനെ വിഴുങ്ങാന്‍ സാധിക്കുന്ന ഒരു വൈറസ് നമുക്ക് ചുറ്റും പറവയെ പോലെ പറക്കുകയാണ്. ഇന്നോ നാളയോ അതിന്റെ വായില്‍ നമ്മളും പെട്ടേക്കാം എന്ന ആശങ്കയോടെയാണ് എല്ലാവരും ജീവിച്ചുതീര്‍ക്കുന്നത്.

മികച്ച മാനസിക ആരോഗ്യം ഉണ്ടെന്ന് വിശ്വസിക്കുന്നവര്‍ പോലും ഈ കൊവിഡ് കാലത്ത് ആശയക്കുഴപ്പങ്ങളും ആശങ്കയുമായാണ് ജീവിച്ച് തീര്‍ക്കുന്നത്. കൊവിഡിന്റെ രംഗപ്രവേശനത്തോടെ വരുമാനം നിലച്ചവര്‍, സ്വന്തം കുടുംബത്തെയും ഉറ്റവരെയും കാണാനാകാതെ കിലോ മീറ്ററുകള്‍ക്കപ്പുറം കഴിഞ്ഞുതീര്‍ക്കുന്നവര്‍. ഇവരെല്ലാം ഇന്ന് ആശങ്കയോടെയാണ് ഒരോ ദിവസവും കഴിച്ചുകൂട്ടുന്നത്. സുഹൃത്തുക്കളുമായി കൂട്ടം കൂടി നടന്ന് ആഘോഷിച്ചവരും യാത്രകള്‍ ചെയ്ത് മനസിന് സന്തോഷം കണ്ടെത്തിയവരും ഇന്ന് ഒരു മുറിക്കുള്ളിലോ വീടിനുള്ളിലോ തീ തിന്ന് കഴിയുകയാണ്. ഇത് മനുഷ്യന്റെ മാനസിക പിരിമുറുക്കം വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ ഒരു സംശയമില്ല
ഈ കൊവിഡ് കാലത്ത് ഇന്ത്യയിലെ ജനങ്ങളുടെ മാനസിക ആരോഗ്യം സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെയും രാജ്യത്തിന്റെയും ഉത്തരവാദിത്തമാണ്. കൊവിഡ് പടര്‍ന്ന് പിടിച്ചതോടെ മനുഷ്യന്റെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് (എന്‍ഐഎംഎച്ച്എഎന്‍എസ്) നിരവധി ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കൊവിഡ് പടര്‍ന്ന് പിടിച്ച മൂന്ന് മാസത്തില്‍ ഇവര്‍ക്ക് മൂന്ന് ലക്ഷത്തില്‍ ഫോണ്‍ കോളുകളാണ് വന്നത്. എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത് മാനസിക പിരിമുറുക്കത്തെ കുറിച്ചാണ്. ഇവിടെ വന്ന കോളുകളില്‍ മിക്കവയും കൊവിഡ് കാലത്തെ നിസ്സഹായതയെ കുറിച്ചും, കുടുംബങ്ങളില്‍ നിന്ന് വേര്‍പിരിയുന്നതിന്റെ ഉത്കണ്ഠ എന്നിവയെ കുറിച്ചായിരുന്നെന്ന് എന്‍ഐഎംഎച്ച്എഎന്‍എസ് ഡയറക്ടര്‍ ബിഎന്‍ ഗംഗാദര്‍ ഇക്കണോമിക് ടൈംസിനോട് പറഞ്ഞിരുന്നു.
Recommended Video
എന്‍ഐഎംഎച്ച്എഎന്‍എസില്‍ എത്തുന്ന ഫോണ്‍കോളുകളില്‍ പലതിലും കൊവിഡിനെ കുറിച്ചുള്ള ഉത്കണ്ഠയായിരുന്നു. ആളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയാണ്. കുടംുബത്തിന്റെ സന്തോഷങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നവര്‍ക്കാണ് ഈ കൊവിഡ് കാലത്ത് ഏറ്റവും വലിയ മാനസിക പിരിമുറുക്കം നേരിടുന്നത്. കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യം എന്നിവ ചിന്തിച്ച് മനസിന് ആകുലതകള്‍ കൂട്ടുന്നവര്‍ വേറെയുമുണ്ട്. രാജ്യത്തെ എല്ലാ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന വിദഗ്ദര്‍ ഇന്ന് ജനങ്ങളുടെ മാനസിക ആരോഗ്യത്തിന് പിന്തുണയുമായി രംഗത്തുണ്ട്.
ഇതിനിടെ, എല്ലാത്തിനും വെല്ലുവിളിയായി മനസിനെ തേടിയെത്തുന്ന ആത്മഹത്യ എന്ന വില്ലനെ അതിജീവിക്കാനും മനുഷ്യമനസിനെ പഠിപ്പിക്കേണ്ടതുണ്ട്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെ രാജ്യത്ത് നിരവധി പേരാണ് ആത്മഹത്യയിലുടെ ഈ ലോകത്തോട് വിട പറഞ്ഞത്. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ തീറെ ചെറിയ സംസ്ഥാനങ്ങളെ ഒഴിവാക്കിയാല്‍ രണ്ടാമത് കേരളമാണ്. ദേശീയ ശരാശരിയായ 10.4നേക്കാള്‍ ഇരട്ടിയിലേറെ (23.5) ആളുകള്‍ ഇവിടെ സ്വയം മരിക്കുന്നു. ജീവിതം മടുത്ത് ആത്മഹത്യയിലേക്ക് തിരിയുന്നവരില്‍ പലരും മാനസിക പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. പലരും വിഷാദരോഗവും അമിതമായ ഉത്കണ്ഠയും പോലെയുള്ള പ്രശ്നങ്ങള്‍ മേരിടുന്നവരാണ്. ഈ സാഹചര്യത്തില്‍ കൊറോണ കൂടി രംഗപ്രവേശനം ചെയ്തതോടെ മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നത് വര്‍ദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ രാജ്യത്തെ ആരോഗ്യമേഖല തികഞ്ഞ ജാഗ്രതയോടെ ഇടപെടേണ്ടത് വളരെ അത്യാവശ്യമാണ്.
എന്നാല്‍ കൊവിഡ് കഴിഞ്ഞാലും മനുഷ്യന്റെ മാനസിക ആരോഗ്യപ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. സര്‍ക്കാരോ ആരോഗ്യ വിദഗ്ദരോ എത്ര തന്നെ ഇടപെട്ടാലോ ഇത് ഒരു പരിഹാരവും ആവില്ല. ഇത്തരം രോഗവസ്ഥകളോടുള്ള നമ്മുടെ സമൂഹത്തിന്റെ സമീപനം മാറ്റേണ്ടത് അത്യാവശ്യമാണ്. ഇന്ന് മാനസിക പ്രശ്നം നേരിടുന്നവരെ അകറ്റിനിര്‍ത്തുന്ന ഒരു സമ്പ്രദായമാണ് നിലകൊള്ളുന്നത്. മറ്റ് എല്ലാ രോഗത്തെ പോലും ഇതും ഒരു രോഗമാണെന്ന് മനുഷ്യര്‍ അംഗീകരിക്കുന്ന ഒരു കാലം അടുത്തു തന്നെ ഉണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.












Click it and Unblock the Notifications