മണിപ്പൂരിൽ വൻ സംഘർഷം; മൃതദേഹവുമായി റോഡിലിറങ്ങി പ്രതിഷേധിച്ച് ആൾക്കൂട്ടം, ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു
ഇംഫാൽ: മണിപ്പൂരിൽ ബി ജെ പി മേഖല ഓഫീസിന് സമീപം വൻ സംഘർഷം. വ്യാഴാഴ്ച രാവിലെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ജനം തെരുവിൽ ഇറങ്ങുകയായിരുന്നു. ആൾകൂട്ടം റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു.റോഡ് തടഞ്ഞും ജനം പ്രതിഷേധിച്ചതോടെ ആളുകളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

വ്യാഴാഴ്ച രാത്രിയോടെ ഇംഫാലിലെ പ്രാദേശിക മാർക്കറ്റിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കാങ്‌പോക്‌പി ജില്ലയിൽ സൈന്യവും കലാപകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായിട്ടായിരുന്നു ആൾക്കൂട്ടത്തിന്റെ പ്രതിഷേധം. മൃതദേഹവുമായി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ആൾക്കൂട്ടം ഭീഷണി മുഴക്കി. ഇതോടെ മൃതദേഹം വിട്ടുകിട്ടാൻ പോലീസ് ശ്രമിച്ചു. തുടർന്നായിരുന്നു സംഘർഷം ഉടലെടുത്തത്.
പിന്നാലെ നൂറോളം വരുന്ന ജനക്കൂട്ടം റോഡിലേക്ക് ഇറങ്ങി ടയറുകൾക്കും മറ്റും തീയിടുകയായിരുന്നു. നിരവധി സ്ത്രീകളും തെരുവിറങ്ങി. ബീരേൻ സിംഗ് സർക്കാരിനെതിരെ സ്ത്രീകൾ മുദ്രാവാക്യം വിളിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് സ്ത്രീകൾ കുറ്റപ്പെടുത്തി.
ഇന്ന് പുലർച്ചെ 5.30 ഓടെ നടന്ന വെടിവെയ്പ്പിൽ മെയ്തെയ് വിഭാഗത്തിൽപെട്ടയാളാണ് കൊല്ലപ്പെട്ടത്. അതേസമയം പ്രകോപനമില്ലാതെ സൈന്യത്തിന് നേരെ ആയുധധാരികൾ വെടിവെയ്ക്കുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ കൂടുതൽ പേരെ വിന്യസിച്ചതായും സൈന്യം വ്യക്തമാക്കി.
അതിനിടെ സംഘർഷം നടക്കുന്ന പ്രദേശത്ത് നിന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. അദ്ദേഹം ഇന്ന് വൈകീട്ടോടെയായിരുന്നു മണിപ്പൂരിൽ എത്തിയത്. ആദ്യം അദ്ദേഹത്തെ പോലീസ് തടഞ്ഞിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് യാത്ര അനുവദിക്കാൻ ആകില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. എന്നാൽ യാത്ര തുടരുമെന്ന് രാഹുൽ നിലപാടെടുത്തതോടെ പിന്നീട് ഹെലികോപ്റ്ററിൽ പോകാൻ അനുമതി നൽകി.
അതേസമയം സി പി ഐ നേതാവ് ആനി രാജ സംഘർഷത്തെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തി. ഇവിടെ സംഘർഷ മേഖല.ിലെ ഹോട്ടലിലാണ് ആനി രാജ കഴിയുന്നത്. താൻ താമസിക്കുന്ന ഹോട്ടലിന് പുറത്ത് നിന്ന് വെടിയൊച്ച കേൾക്കുന്നുണ്ടെന്നും പുറത്തെന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നും ആനി രാജ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. സർക്കാർ വിഷയത്തിൽ കൃത്യമായി ഇടപെടുന്നില്ലെന്നും ആനി രാജ ആരോപിച്ചു.












Click it and Unblock the Notifications