കൊറോണ; ദില്ലിയിൽ 50 പേരിൽ കൂടുതലുള്ള ആൾക്കൂട്ടങ്ങൾ പാടില്ലെന്ന് സർക്കാർ; വിലക്ക് ഷഹീൻബാഗിനും ബാധകം
#mce_temp_url#ദില്ലി; കൊറോണ വ്യാപനം തടയുന്നതിനായി കർശന നിർദ്ദേശവുമായി സർക്കാർ. പ്രതിഷേധങ്ങൾ ഉൾപ്പെടെ 50 പേരിൽ കൂടുതൽ ഉള്ള എല്ലാ കൂടിച്ചേരലുകൾക്കും ഒരു മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന ഷഹീൻബാഗിനും വിലക്ക് ബാധകമാണ്. വിവാഹങ്ങളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും വിവാഹങ്ങൾ മാറ്റിവെയ്ക്കാൻ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അമ്പതിലധികം ആളുകൾ ഉൾപ്പെടുന്ന മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സമ്മേളനങ്ങൾ മാർച്ച് 31 വരെ ദേശീയ തലസ്ഥാനത്ത് അനുവദിക്കില്ല. ജിം സെന്ററുകൾ, നൈറ്റ് ക്ലബുകൾ, സ്പാ എന്നിവ മാർച്ച് 31 വരെ അടച്ചിടും. മെട്രോ യാത്രക്കാരെ പരിശോധിക്കുന്നതിന് തെർമൽ സ്ക്രീനിംഗ് ഉടൻ നടപ്പാക്കും. ദില്ലിയിലെ ആഴ്ച ചന്തകൾ നിർത്തലാക്കിട്ടുണ്ട്.
വിദേശത്ത് നിന്ന് ദില്ലിയിലെത്തുന്നവർ '14-ദിവസം 'നിർബന്ധമായും എയർപോർട്ട് ഹോട്ടലുകളായ ലെമൻ ട്രീ, ഐബിഐഎസ് എന്നിവിടങ്ങളിൽ നിരീക്ഷണത്തിൽ തുടരണം. യാത്രക്കാർ തന്നെ ഹോട്ടൽ ചിലവുകൾ വഹിക്കേണ്ടി വരും. ലെമൻ ട്രീ, റെഡ് ഫോക്സ്, ഐബിഐഎസ് എന്നിവിടങ്ങളിലാണ് ക്വാറന്റൈൻ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഓട്ടോ ഉൾപ്പെടെയുള്ള ടാക്സികൾ സൗജന്യമായി അണുനശീകരണം ചെയ്ത് കൊടുക്കും. പരമാവധി സ്ഥലങ്ങളിൽ സാനിറ്റൈസുകൾ ലഭ്യമാക്കും. അതേസമയം നിലവിൽ സംസ്ഥാനത്തെ ഷോപ്പിങ്ങ് മാളുകൾ അടച്ചിടേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷോപ്പുകളിലും മാളുകളിലും സാനിറ്റൈസറുകൾ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു,ദില്ലിയിലെ സ്കൂളുകളും സിനിമാ തീയറ്ററുകളും സർവ്വകലാശാലകളും പൂളുകളും അടച്ചിടാൻ നേരത്തേ സർക്കാർ ഉത്തരവിട്ടിരുന്നു.
ദില്ലിയിൽ ഇതുവരെ ഏഴ് കോവിഡ് -19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ടുപേർ സുഖം പ്രാപിച്ചിട്ടുണ്ട്. ഒരാൾ മരിച്ചു. ഇന്ത്യയിലെ രണ്ടാമത്തെ കൊവിഡ് മരമാണിത്. കർണാടകത്തിലെ കൽബുർഗിയിലാണ് രാജ്യത്തെ ആദ്യ കൊവിഡ് മരണം നടന്നത്. രാജ്യത്ത് ഇതുവരെ 110 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്












Click it and Unblock the Notifications