ആർഎസ്എസിനെതിരെ എഴുതിയില്ലായിരുന്നെങ്കിൽ ഗൗരി ജീവിച്ചേനെ, എല്ലാം തുറന്നു പറഞ്ഞ് ബിജെപി എംഎൽഎ
Recommended Video
ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ സംഘപരിവാര്‍ ശക്തികളാണെന്നും അല്ലെന്നുമുള്ള വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെ ഗൗരിയുടെ മരണത്തിനു പിന്നില്‍ സംഘപരിവാര്‍ തന്നെയാകാമെന്ന പരോക്ഷ സൂചന നല്‍കി ബിജെപി എംഎല്‍എ. ശൃഗേരി എംഎല്‍എ ഡിഎന്‍ ജീവന്‍ രാജാണ് ആര്‍എസ്എസിനെതിരെ എഴുതിയില്ലായിരുന്നുവെങ്കില്‍ ഗൗരി ഇപ്പോഴും ജീവിച്ചിരുന്നേനെ എന്ന് പറഞ്ഞത്. ചലോ മംഗളൂരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജീവന്‍ രാജ്.
ആരുടെയൊക്കെയോ താത്പര്യ പ്രകാരം എഴുതിയിരുന്നെങ്കില്‍ ഗൗരി ഇപ്പോഴും ജീവിച്ചിരുന്നേനെ എന്നാണ് ജീവന്‍രാജ് പറഞ്ഞ വെച്ചത്. എഴുത്തുകള്‍ പലതും ഒഴിവാക്കാമായിരുന്നുവെന്ന്. ജീവന്‍രാജിന്റെ പ്രസ്താവന പുതിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്.
ഗൗരി സഹോദരിയെപ്പോലെയായിരുന്നു
ഗൗരി തനിക്ക് സഹോദരിയെപ്പോലെയായിരുന്നുവെന്നാണ് ജീവന്‍രാജ് പറഞ്ഞത്. പക്ഷേ, ബിജെപിക്കെതിരെയോ ആര്‍എസ്എസിന് എതിരെയോ എഴുതുന്നത് അംഗീകരിക്കാനാകില്ലെന്നും ജീവന്‍രാജ് പറഞ്ഞു.
ആര്‍എസ്എസിനെതിരെ എഴുതി
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ആര്‍എസ്എസുകാര്‍ കൊല്ലപ്പെട്ടപ്പോള്‍ അവര്‍ അതെക്കുറിച്ചെഴുതി. ആര്‍എസ്എസ് കശാപ്പ് എന്നായിരുന്നു ലേഖനത്തിന്റെ പേര്. അത്തരം ലേഖനങ്ങള്‍ എഴുതിയിരുന്നില്ലായിരുന്നെങ്കില്‍ ഗൗരി ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും ജീവന്‍ രാജ് പറഞ്ഞു.
സിദ്ധരാമയ്യ രംഗത്ത്
ജീവന്‍രാജിന്റെ പ്രസ്താവനയോടെ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നു തെളിഞ്ഞിരിക്കുകയാണെന്ന പരാമര്‍ശവുമായി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തി. സംസ്ഥാനത്ത് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയാണെന്ന് ആരോപിച്ചായിരുന്നു ചലോ മംഗളൂരു റാലി സംഘടിപ്പിച്ചത്.
പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി
ഗൗരി ലക്ഷ്മിയുടെ മരണത്തിനു കാരണം കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആണെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. കോണ്‍ഗ്രസും സിപിഎമ്മും കൊലപാതകത്തെ അപലപിച്ചു. സംഭവത്തിനു പിന്നിലുള്ളവരെ എത്രയും വേഗം പിടികൂടണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടപ്പോള്‍ സത്യം ഒരിക്കലും നിശബ്ദമാകില്ലെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വിമര്‍ശക v
ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ശക്തയായ വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷ്. കല്‍ബുര്‍ഗി കൊല്ലപ്പെട്ട് രണ്ടു വര്‍ഷം തികഞ്ഞ് ദിവസങ്ങള്‍ക്കു ശേഷമാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. ഗൗരി ലങ്കേഷിനെതിരെ നിരന്തരം ഭീഷണികളുണ്ടായിരുന്നുവെന്ന് സഹോദരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.