ലേഡീസ് ഹോസ്റ്റലിൽ റാഗിങ്! 54 എംബിബിഎസ് വിദ്യാർത്ഥിനികൾക്ക് 25000 രൂപ വീതം പിഴ...
കോളേജിലെ ലേഡീസ് ഹോസ്റ്റലിൽ റാഗിങ് നടന്നുവെന്ന പരാതിയിലാണ് മുഴുവൻ ഹോസ്റ്റൽ അന്തേവാസികളോടും പിഴയൊടുക്കാൻ നിർദേശിച്ചിരിക്കുന്നത്.
പാട്ന: റാഗിങ് കേസിൽ 54 മെഡിക്കൽ വിദ്യാർത്ഥിനികൾക്ക് 25000 രൂപ വീതം പിഴ. ബീഹാറിലെ ദർബംഗ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനികൾക്കെതിരെയാണ് നടപടി. കോളേജിലെ ലേഡീസ് ഹോസ്റ്റലിൽ റാഗിങ് നടന്നുവെന്ന പരാതിയിലാണ് മുഴുവൻ ഹോസ്റ്റൽ അന്തേവാസികളോടും പിഴയൊടുക്കാൻ നിർദേശിച്ചിരിക്കുന്നത്.
ദർബംഗ മെഡിക്കൽ കോളേജിലെ ഒന്ന്, രണ്ട് വർഷ എംബിബിഎസ് വിദ്യാർത്ഥിനികളാണ് പിഴയൊടുക്കേണ്ടത്. ലേഡീസ് ഹോസ്റ്റലിൽ റാഗിങ് നടന്നുവെന്ന് കാണിച്ച് ഒന്നാം വർഷ വിദ്യാർത്ഥിനി മെഡിക്കൽ കൗണ്‍സിലിന് പരാതി നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സംസ്ഥാനത്ത് മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ കൂട്ട നടപടിയുണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്.

മെഡിക്കൽ കൗണ്‍സിൽ...
ലേഡീസ് ഹോസ്റ്റലിൽ റാഗിങിന് വിധേയയായി എന്ന് കാണിച്ച് ഒന്നാം വർഷ വിദ്യാർത്ഥിനി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് പരാതി നൽകിയിരുന്നു. തുടർന്ന് മെഡിക്കൽ കൗൺസിൽ പരാതി ദർബംഗ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കൈമാറുകയും, എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തു.

പറയുന്നത്...
നവംബർ 17 വെള്ളിയാഴ്ച തനിക്ക് മെഡിക്കൽ കൗണ്‍സിലിൽ നിന്ന് പരാതി ലഭിച്ചുവെന്നാണ് പ്രിൻസിപ്പൽ ആർകെ സിൻഹ പറഞ്ഞത്. ഉടൻതന്നെ കോളേജിലെ ആന്റി റാഗിങ് കമ്മിറ്റിയുടെ യോഗം വിളിച്ചുചേർത്ത് അന്വേഷണസംഘത്തെ നിയമിച്ചു. എന്നാൽ അന്വേഷണ സമിതിയംഗങ്ങൾ തെളിവെടുപ്പ് ആരംഭിച്ചതോടെ റാഗിങ് എന്തെന്നു പോലും അറിയാത്ത ഭാവത്തിലാണ് പെൺകുട്ടികൾ പ്രതികരിച്ചത്.

അന്വേഷണം...
ലേഡീസ് ഹോസ്റ്റലിൽ അന്വേഷണത്തിനെത്തിയ കമ്മിറ്റി അംഗങ്ങളോട് വിദ്യാർത്ഥിനികളാരും പരാതി പറഞ്ഞില്ല. ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നായിരുന്നു ഒന്നാം വർഷ വിദ്യാർത്ഥിനികളുടെ പ്രതികരണം. തുടർന്നാണ് ഹോസ്റ്റലിലെ ഒന്നാം വർഷ,രണ്ടാം വർഷ വിദ്യാർത്ഥിനികൾക്ക് പിഴ ശിക്ഷ വിധിക്കാൻ പ്രിൻസിപ്പലും അന്വേഷണ സംഘവും തീരുമാനമെടുത്തത്.

എംസിഐ...
ഇങ്ങനെയുള്ള കേസിൽ ഹോസ്റ്റൽ എംസിഐ നിയമപ്രകാരം ഹോസ്റ്റൽ അന്തേവാസികളിൽ നിന്ന് പിഴയൊടുക്കാൻ ചട്ടമുണ്ടെന്നാണ് പ്രിൻസിപ്പലിന്റെ അവകാശവാദം. നവംബർ 25നകം വിദ്യാർത്ഥിനികൾ പിഴ അടച്ചില്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രണ്ടാം തവണ....
ബീഹാറിൽ ഇത് രണ്ടാം തവണയാണ് മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ കൂട്ട നടപടിയുണ്ടാകുന്നത്. നവംബർ ആദ്യവാരത്തിൽ ഭഗൽപൂരിലെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിൽ 33 രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥികളെയും സമാനരീതിയിൽ ശിക്ഷിച്ചിരുന്നു. ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്തതിനാണ് അന്ന് പിഴ ഈടാക്കിയത്.












Click it and Unblock the Notifications