'ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കുന്നെങ്കില്‍ ഒരാഴ്ച്ചക്കകം അറിയിക്കം; ഇല്ലെങ്കില്‍ അടുത്ത നടപടി'
ദില്ലി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞതിന് പിന്നാലെ തടങ്കലില്‍ കഴിയുന്ന ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കാന്‍ തീരുമാനമുണ്ടെങ്കില്‍ അത് ഒരാ്‌ഴ്ച്ചക്കകം സുപ്രീംകോടതിയെ അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. അല്ലാത്ത പക്ഷം അവരുടെ സഹോദരിയുടെ ഹരജിയില്‍ വാദം കേള്‍ക്കുമെന്നും കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു.
'നിങ്ങള്‍ക്ക് ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് ഒരാഴ്ച്ചക്കകം സുപ്രീംകോടതിയെ അറിയിക്കണം. അല്ലാത്ത പക്ഷം കോടതി അവരുടെ സഹോദരിയുടെ ഹരജിയില്‍ വാദം കേള്‍ക്കും' സുപ്രീംകോടതി കേന്ദ്രത്തെ അറിയിച്ചു.

സഹോദരന്‍ ഒമര്‍ അബ്്ദുള്ളയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സാറാ അബ്ദുള്ള പൈലറ്റിന്റെ ഹരജി നേരത്തെ കോടതി പരിഗണിച്ചിരുന്നു. ശേഷം ഹോളി അവധിക്ക് ശേഷം ഹരജിയില്‍ വാദം കേള്‍ക്കാമെന്ന തീരുമാനത്തില്‍ നീട്ടി വെക്കുകയായിരുന്നു.
ഒമര്‍ അബ്ദുള്ളയെ വീട്ട് തടങ്കലില്‍ പാര്‍പ്പിച്ചത് നിയമവിരുദ്ധമാണെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 , 21 , 22 എന്നിവയുടെ ഗുരുതരമായ ലംഘനമാണ് ഉണ്ടായിട്ടുള്ളതെന്നും സാറാ ഹരജയില്‍ പറയുന്നു.
കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് അറസ്റ്റെന്നാണ് ഹരജിയിലെ ആരോപണം. മനുഷ്യാവകാശ ലംഘനമാണിതെന്നും വീട്ടു തടങ്കല്‍ അനധികൃതമാണെന്നും സാറാ അബ്ദുള്ള പൈലറ്റ് നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് കോടതിയില്‍ ഹരജിക്കാരന് വേണ്ടി ഹാജരാവുന്നത്.
ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞ നടപടിയെ നിശിതമായി വിമര്‍ശിക്കുന്നയാളാണ് ഒമര്‍ അബ്ദുള്ളയെന്നും അദ്ദേഹത്തിനെ മോചിപ്പിച്ചാല്‍ അത് പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തിയേക്കാമെന്നും കശ്മീര്‍ ഭരണകൂടം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 5 മുതല്‍ ഒമര്‍ അബ്ദുള്ള, ഫാറുഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തിയടക്കം മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും തടങ്കലില്‍ കഴിയുകയാണ്.
മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഫാറുഖ് അബ്ദുള്ളയെ മോചിപ്പിച്ചത്. ഫാറുഖ് അബ്ദുള്ളയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കശ്മീര്‍ ഭരണകൂടമാണ് ഉത്തരവിറക്കിയത്. ഒമര്‍ അബ്ദുളളയെ മെഹ്ബൂബ മുഫ്തി തുടങ്ങി നിരവധി നേതാക്കള്‍ക്കെതിരെ പൊതുസുരക്ഷ നിയമവും ചുമത്തിയിരുന്നു.












Click it and Unblock the Notifications