വീണ്ടും തരംഗമായി #ഗോ ബാക്ക് മോദി, മോദിക്കെതിരെ വൻ പ്രതിഷേധമുയർത്തി തമിഴ്നാടും ആന്ധ്രപ്രദേശും
Recommended Video
ദില്ലി: അതിര്‍ത്തി പുകയുമ്പോഴും തെരഞ്ഞെടുപ്പ് പരിപാടികളുമായി തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പാക് പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന് വേണ്ടി രാജ്യം ആശങ്കപ്പെടുമ്പോള്‍ മോദി ബിജെപി പ്രവര്‍ത്തകരമായി കോണ്‍ഫറന്‍സിലായിരുന്നു.
ഇന്നിപ്പോള്‍ അഭിനന്ദന്റെ തിരിച്ച് വരവിന് രാജ്യം കാത്തിരിക്കുമ്പോള്‍ മോദി ദക്ഷിണേന്ത്യയില്‍ ഉദ്ഘാടന തിരക്കുകളിലാണ്. കോടികളുടെ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍ മോദിയെ തമിഴ്‌നാടും ആന്ധ്രയും സ്വാഗതം ചെയ്യുന്നില്ല. മോദി ഗോ ബാക്ക് ഹാഷ് ടാഗ് ട്വിറ്ററില്‍ വീണ്ടും തരംഗമാവുകയാണ്.
മോദിക്കെതിരെ മുഖം തിരിച്ച്
ഉത്തരേന്ത്യയില്‍ കിട്ടുന്നത് പോലുളള ആരാധനയും സ്വീകരണവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലഭിക്കുന്നില്ല. ജനുവരിയില്‍ തമിഴ്‌നാട്ടിലെത്തിയപ്പോഴും ഫെബ്രുവരിയില്‍ ആന്ധ്ര പ്രദേശില്‍ എത്തിയപ്പോഴും നരേന്ദ്ര മോദിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
മോദി ഗോ ബാക്ക്
മോദി ഗോ ബാക്ക് എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ തരംഗമായി. ഇന്ന് കന്യാകുമാരിയിലും വിശാഖപട്ടണത്തുമാണ് മോദിക്ക് പരിപാടികള്‍. 40000 കോടിയുടെ പദ്ധതികളാണ് മോദി കന്യാകുമാരിയില്‍ ഉദ്ഘാടനം ചെയ്യുന്നത്. മാര്‍ത്താഡം, പാര്‍വ്വതിപുരം പദ്ധതികള്‍ ഉള്‍പ്പെടെ ആണിവ.
മോദി തമിഴ്‌നാടിനെ ചതിച്ചു
ജനുവരിയില്‍ തമിഴ്‌നാട്ടില്‍ എത്തിയപ്പോള്‍ ആളുകള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. മോദി തമിഴ്‌നാടിനെ ചതിച്ചു എന്നാണ് എംഡിഎംകെ ഉള്‍പ്പെടെ ഉളള പ്രതിഷേധക്കാര്‍ ആരോപിച്ചത്. ഗജ ചുഴലിക്കാറ്റ് വന്നപ്പോഴും തൂത്തുക്കുടിയിലെ വെടിവെപ്പ് നടന്നപ്പോഴും മോദി എവിടെ ആയിരുന്നു എന്നാണ് ചോദ്യം ഉയരുന്നത്.
വൻ പ്രതിഷേധം
മോദിയുടെ വരവിന് എതിരെ പ്രതിഷേധിച്ച ഡിഎംകെ നേതാവ് വൈകോ അടക്കമുളളവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. മോദിക്കെതിരെയുളള പ്രതിഷേധത്തിനിടെ തിരുനെല്‍വേലിയില്‍ വെച്ച് ബിജെപി പ്രവര്‍ത്തകരും എംഡിഎംകെ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.
ആന്ധ്രയിലും ഗോ ബാക്ക് മോദി
കന്യാകുമാരിയില്‍ നിന്ന് വിശാഖപട്ടണത്തേക്കാണ് പ്രധാനമന്ത്രിയുടെ യാത്ര. വിശാഖപട്ടണത്ത് സംഘടിപ്പിച്ചിരിക്കുന്ന പൊതുസമ്മേളനത്തില്‍ മോദി പങ്കെടുക്കും. ആന്ധ്രയിലും ഗോ ബാക്ക് മോദി വിളികള്‍ ഉയരുന്നുണ്ട്. ഫെബ്രുവരിയില്‍ മോദിയെത്തിയപ്പോള്‍ നോ എന്‍ട്രി ഫോര്‍ മോദി ബോര്‍ഡുകളാണ് ആന്ധ്രയില്‍ എതിരേറ്റത്.
ആവശ്യങ്ങൾ അംഗീകരിച്ചില്ല
മോദിയുടെ വരവില്‍ പ്രതിഷേധിച്ച് ടിഡിപിയുടെ യുവജന വിഭാഗമായ തെലുങ്ക് യുവത കറുത്ത ബലൂണുകള്‍ ആകാശത്തേക്ക് പറത്തി. പിഎം ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായി ഗുണ്ടൂരില്‍ പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. അഞ്ച് വര്‍ഷം ഭരിച്ചിട്ടും ആന്ധ്ര പ്രദേശിന് പ്രത്യേക പദവി അടക്കമുളള ആവശ്യങ്ങള്‍ അംഗീകരിച്ചില്ല എന്നാണ് ആരോപണം.
വെറും കയ്യോടെ വരാൻ നാണമില്ലേ
ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. വെറും കയ്യോടെ വീണ്ടും ആന്ധ്രയിലേക്ക് എത്താന്‍ മോദിക്ക് നാണമില്ലെ എന്നാണ് തുറന്ന കത്തില്‍ നായിഡു ചോദിക്കുന്നത്. എന്തുകൊണ്ട് ആന്ധ്രയുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നില്ലെന്ന് മോദി ജനങ്ങളോട് വിശദീകരിക്കണമെന്നും നായിഡു ആവശ്യപ്പെട്ടു.
ഹേയ് ചാമ്പ്യൻ.. അച്ഛൻ തിരിച്ച് എത്തിക്കഴിഞ്ഞാൽ നീ ഇത് ചോദിക്കണം, പാക് നടൻ അഭിനന്ദന്റെ മകനോട്