ഗോവയില്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; മനോഹര്‍ പരീക്കറുടെ മകന് സീറ്റില്ല
പനാജി : വരാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 34 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബി ജെ പി വ്യാഴാഴ്ച പുറത്തിറക്കി. ബി ജെ പി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് , സംസ്ഥാന തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരാണ് പട്ടിക പുറത്തിറക്കിയത് . ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സാന്‍ക്വലിമില്‍ സ്ഥാനാര്‍ത്ഥിയാകും. ഗോവ ഉപ മുഖ്യമന്ത്രി മനോഹര്‍ അജ്ഗാവോങ്കര്‍ മര്‍ഗോവില്‍ നിന്ന് മത്സരിക്കും .
അതേസമയം, അന്തരിച്ച മുന്‍മുഖ്യമന്ത്രിയും പ്രതിരോധമന്ത്രിയുമായ മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കറുടെ പേര് ഇന്ന് പുറത്തുവിട്ട പട്ടികയില്‍ ഇല്ലെന്നതാണ് ഏറ്റവും കൗതുകകരം. 1994 മുതല്‍ തന്റെ പിതാവ് കൈവശം വച്ചിരുന്ന പനാജി നിയമസഭാ സീറ്റ് ആവശ്യപ്പെട്ട ഉത്പല്‍ പരീക്കറും ബി ജെ പി നേതൃത്വവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇന്ന് പുറത്തിറക്കിയ പട്ടിക പ്രകാരം നിലവിലെ പനാജി എം എല്‍ എ അറ്റനാസിയോ ബാബുഷ് മോണ്‍സെറേറ്റിനാണ് സീറ്റ് നല്‍കിയിരിക്കുന്നത്.
പാന്‍ജിയിലെ മോണ്‍സെറേറ്റിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് സംസാരിക്കവേ, ഉത്പല്‍ പരീക്കറും അദ്ദേഹത്തിന്റെ കുടുംബവും ഞങ്ങളുടെ കുടുംബമാണെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ ഗോവ ഇന്‍ചാര്‍ജുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഞങ്ങള്‍ അദ്ദേഹത്തിന് രണ്ട് ഓപ്ഷനുകള്‍ കൂടി നല്‍കി, പക്ഷേ ആദ്യത്തേത് അദ്ദേഹം നിരസിച്ചു, രണ്ടാമത്തെ ഓപ്ഷന്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്യുകയാണെന്നും അത് അദ്ദേഹം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഫഡ്‌നാവിസ് വ്യക്തമാക്കി.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബി ജെ പി ഗോവയില്‍ വികസനത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടെന്നും ഒപ്പം സ്ഥിരത ഉറപ്പാക്കുമെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമ്പോള്‍ ഫഡ്നാവിസ് പറഞ്ഞു. അതേസമയം, ആരോഗ്യമന്ത്രി വിശ്വജിത് റാണെയുടെ ഭാര്യ ദിവ്യ റാണെയ്ക്ക് പോറിയം മണ്ഡലത്തില്‍ നിന്ന് ബിജെപി സീറ്റ് നല്‍കി. ആറ് തവണ മുഖ്യമന്ത്രിയും 11 തവണ എംഎല്‍എയുമായ ഭാര്യാപിതാവ് പ്രതാപ്‌സിംഗ് റാണെയെ ആണ് ( കോണ്‍ഗ്രസ് ) ദിവ്യ നേരിടുന്നത്.
അതേസമയം, ഗോവയില്‍ കോണ്‍ഗ്രസ് സഖ്യമില്ലാതെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ ദിവസം അഞ്ച് പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. ശിവസേനയും എന്‍സിപിയും സഖ്യത്തിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് സംഭവിച്ചില്ല. ദിവസങ്ങള്‍ക്ക് മുമ്പാണ് മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. ഇതുവരെ 29 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഫെബ്രുവരി പതിനാലിനാണ് ഗോവയില്‍ തിരഞ്ഞെടുപ്പ്.
ഇതിനിടെ, ശിവസേനയും എന്‍സിപിയും ഗോവയില്‍ സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സഖ്യത്തിനായി ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയില്ലെന്ന് ഇരുപാര്‍ട്ടികളും പറഞ്ഞു. അടുത്ത സര്‍ക്കാര്‍ എന്‍സിപിയുടെയും ശിവസേനയുടെയും പിന്തുണയില്ലാതെ ഒരു പാര്‍ട്ടിയും രൂപീകരിക്കില്ലെന്ന് ശിവസേന എം പി സഞ്ജയ് റാവത്ത് പറഞ്ഞു. പത്ത് മുതല്‍ 12 സീറ്റില്‍ വരെ ഇരുപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും.
ഗോവയില്‍ ഫെബ്രുവരി 14ന് ഒറ്റഘട്ടമായാണ് നിയമസഭാ തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ നിലവില്‍ സംസ്ഥാനം ഭരിക്കുന്നുണ്ടെങ്കിലും ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും ഈ തിരഞ്ഞെടുപ്പില്‍ അമ്പരപ്പിക്കുന്ന ഘടകങ്ങളാകും, കോണ്‍ഗ്രസും ശക്തമായ പ്രചാരണ പരിപാടികളുമായി മത്സരരംഗത്തുണ്ട്. ഇത്തവണ അധികാരം എങ്ങനെയെങ്കിലും തിരിച്ചുപിടിക്കണമെന്ന ലക്ഷ്യത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.
Recommended Video
നൈറ്റിയിട്ട് വിമുക്തഭടന്റെ വീട്ടില്‍ മോഷണം; കളളനെ ഫോണിൽ കണ്ട് മകൾ; ഓടിച്ചിട്ട് പിടിച്ച് പൊലീസ്