സ്വർണം ഇന്ത്യക്ക് പണി തരുന്നു; കടം കയറി മുടിയുമോ: വ്യാപാര കമ്മി ഒരു വർഷത്തിനിടയിലെ ഉയർന്ന നിലയില്‍
അമേരിക്ക ഇന്ത്യക്ക് ഏർപ്പെടുത്തിയ അധിക തീരുവ നയം രാജ്യത്തെ കയറ്റുമതി മേഖലയിലെ വലിയ തോതിതില്‍ ബാധിക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ സെപ്തംബറില്‍ അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഇടിവുണ്ടായിട്ടും മൊത്തത്തിലുള്ള കയറ്റുമതി ഉയരുകയാണ് ചെയ്തിരിക്കുന്നത്. ട്രംപിന്റെ 50 ശതമാനം താരിഫ് പൂർണമായി നിലവിൽ വന്നതിന്റെ ആദ്യ ഫലങ്ങൾ പ്രതിഫലിക്കുന്ന സെപ്റ്റംബർ മാസത്തെ വ്യാപാര ഡാറ്റയിൽ, ഇന്ത്യയുടെ യു എസിലേക്കുള്ള ചരക്ക് കയറ്റുമതി 12 ശതമാനം ഇടിഞ്ഞു. എന്നാൽ, യു എ ഇയിലേക്കും ചൈനയിലേക്കുമുള്ള കയറ്റുമതി വർധനയാൽ മൊത്തം കയറ്റുമതി 6.74 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്നും കണക്കുകള്‍ പറയുന്നു.
അതേസമയം, ബുധനാഴ്ച കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മന്ത്രാലയം പുറത്തുവിട്ട ഡാറ്റ മറ്റൊരു തിരിച്ചടിയുടെ കണക്കാണ് പറയുന്നത്. സ്വർണം, വെള്ളി, വളം എന്നിവയുടെ ഇറക്കുമതിയിലെ വൻ വർധനവ് വ്യാപാര കമ്മി ഒരു വർഷത്തിലെ ഏറ്റവും ഉയർന്ന നിലയായ 31.15 ബില്യൺ ഡോളറിലെത്തിച്ചു. സ്വർണം, വെള്ളി എന്നിവയുടെ വർധനവ് ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഇറക്കുമതിക്കാരായ ഇന്ത്യയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.

ഓഗസ്റ്റ് 27-ന് പൂർണമായി നിലവിൽ വന്ന ട്രംപ് താരിഫിന്റെ ആഘാതം സെപ്റ്റംബറിലെ കണക്കുകളിലാണ് ആദ്യമായി പ്രതിഫലിക്കുന്നത്. യുഎസിലേക്കുള്ള കയറ്റുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12 ശതമാനം കുറഞ്ഞെങ്കിലും, യു എ ഇയിലേക്കുള്ള കയറ്റുമതി 24.33 ശതമാനവും ചൈനയിലേക്കുള്ളത് 34.18 ശതമാനവും വർധിച്ചു. ഇത് മൊത്തം കയറ്റുമതിയെ വലിയ തോതില്‍ പിന്തുണച്ചു. എന്നാൽ മറുവശത്ത് യു എ ഇയിൽ നിന്നുള്ള ഇറക്കുമതി 16.35 ശതമാനവും ചൈനയിൽ നിന്നുള്ളത് 32.83 ശതമാനവും വർധിച്ചത് വ്യാപാര ബാലൻസിനെ ബാധിച്ചു.
ഇറക്കുമതിയിലെ വൻ വർധനയ്ക്ക് പ്രധാന കാരണം സ്വർണം, വെള്ളി, വളം എന്നിവയാണ്. സ്വർണ ഇറക്കുമതി 106.93 ശതമാനം വർധിച്ച് 9.6 ബില്യൺ ഡോളറിലെത്തി, വെള്ളി ഇറക്കുമതിയും സമാനമായ വർധന കണ്ടു. വളം ഇറക്കുമതി മൂല്യം 202 ശതമാനം ഉയർന്ന് 2.3 ബില്യൺ ഡോളറായി. അതേസമയം, പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതി 5.85 ശതമാനം കുറഞ്ഞ് 14.03 ബില്യൺ ഡോളറായി. റഷ്യയിൽ നിന്നുള്ള ഇറക്കുമതി 16.69 ശതമാനം കുറഞ്ഞപ്പോൾ, യുഎസിൽ നിന്നുള്ളത് 11.78 ശതമാനം വർധിക്കുകയാണുണ്ടായത്.
അതേസമയം, കോമഡിറ്റി അടിസ്ഥാനത്തിലുള്ള ഡാറ്റ പ്രകാരം, തൊഴിൽ കേന്ദ്രീകൃത മേഖലകളിൽ താരിഫിന്റെ ആഘാതം പ്രകടമാണ്. ടെക്സ്റ്റൈൽസ്, ജൂട്ട്, കാർപ്പറ്റ്, ഹാൻഡിക്രാഫ്റ്റ്സ് എന്നിവയുടെ കയറ്റുമതി 5 മുതൽ 13 ശതമാനം വരെ ഇടിഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ടെക്സ്റ്റൈൽ ഇൻഡസ്ട്രി (CITI) തിങ്കളാഴ്ച പുറത്തുവിട്ട സർവേ റിപ്പോർട്ട് പ്രകാരം ഈ മേഖലയിലെ ടേൺഓവർ 50 ശതമാനത്തിലധികം കുറഞ്ഞതായി പറയുന്നു. യുഎസിലെ കമ്പനികളില്‍ ഭൂരിഭാഗവും ഇന്ത്യയിലെ ഉത്പാദകരോട് ഡിസ്കൗണ്ടുകൾ ആവശ്യപ്പെടുകയോ ഓർഡറുകൾ ക്യാൻസൽ ചെയ്യുകയോ ചെയ്തു.
" സർവ്വേയുമായി പ്രതികരിച്ചവരില്‍ 85 ശതമാനം പേർക്കും ഓർഡറുകൾ കുറഞ്ഞതിനാൽ ഇൻവെന്ററി ബിൽഡ്-അപ്പ് റിപ്പോർട്ട് ചെയ്തു. മൂന്നിലൊന്ന് പേർ 25 ശതമാനം വരെ ഡിസ്കൗണ്ടുകൾ നൽകേണ്ടി വന്നു," സർവേ പറയുന്നു. യുഎസ് ഇന്ത്യയുടെ ടെക്സ്റ്റൈൽസ് ആൻഡ് അപ്പാരൽ ഉൽപ്പന്നങ്ങളുടെ പ്രധാന കയറ്റുമതി ലക്ഷ്യസ്ഥാനമാണ്. ഈ മേഖലയില്‍ ആഗോള കയറ്റുമതിയുടെ 28 ശതമാനവും ഇന്ത്യയില്‍ നിന്നുമാണ്.
2024-25-ൽ ഇന്ത്യ യുഎസിലേക്ക് 87 ബില്യൺ ഡോളറിന്റെ ചരക്കുകൾ കയറ്റുമതി ചെയ്തു. എന്നാല്‍ ഫിനാൻസ് മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, താരിഫ് ഈ കയറ്റുമതിയുടെ 55 ശതമാനത്തെ ബാധിക്കും. താരിഫിന്റെ ആഘാതം മറികടക്കാൻ ഇന്ത്യ ചൈന, യു എ ഇ പോലുള്ള മാർക്കറ്റുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും ഇറക്കുമതി വർധന വ്യാപാര കമ്മി വർധിപ്പിക്കുന്നത് ആശങ്കയാണ്.












Click it and Unblock the Notifications