സ്വർണം ഇന്ന് വാങ്ങിയാല്‍ ഡിസംബറിലെ ലാഭം 17000 രൂപ? കണ്ണ് മഞ്ഞളിക്കേണ്ട: നിക്ഷേപകർ ചെയ്യേണ്ടത്
ഇടിവ് താല്‍ക്കാലികമെന്ന സൂചന നല്‍കികൊണ്ട് സ്വർണവിലയില്‍ ഇന്ന് വീണ്ടും വർധനവ് ഉണ്ടായിരിക്കുകയാണ്. 520 രൂപയുടെ വർധനവോടെ കേരള വിപണിയില്‍ ഒരു പവന്‍ സ്വർണത്തിന്റെ വില വീണ്ടും 60000 ത്തിന് മുകളിലേക്ക് എത്തി. 66320 രൂപ എന്നതാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 65 രൂപയുടെ വര്‍ധനവോടെ 8290 രൂപയിലും വില്‍പ്പന നടക്കുന്നു.
സ്വർണവില ഈ തരത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന സാഹചര്യതില്‍ നിക്ഷേപകരെ സംബന്ധിച്ച് ഉയരുന്ന പ്രധാന ചോദ്യം ഇപ്പോള്‍ സ്വർണത്തില്‍ നിക്ഷേപിക്കുന്നത് ഭാവിയില്‍ ആദായകരമായിരിക്കുമോയെന്നാണ്. ഇതിന് നിക്ഷേപകർ ഏറ്റവും വലിയ സൂചകമായി എടുക്കേണ്ടത് കേന്ദ്ര ബാങ്കുകളെയാണെന്നാണ് ചില സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

സമീപ വർഷങ്ങളിൽ, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, പലിശനിരക്ക് കുറയൽ, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ തുടങ്ങിയ ഘടകങ്ങൾ കാരണം കേന്ദ്ര ബാങ്കുകൾ അവരുടെ സ്വർണ്ണ ശേഖരം വലിയ തോതില്‍ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2024 ആകെ കേന്ദ്ര ബാങ്കുകൾ 1,045 മെട്രിക് ടൺ സ്വർണ്ണമാണ് അധികമായി വാങ്ങിയതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രക്ഷുബ്ധമായ സമയങ്ങളിൽ തങ്ങളുടെ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനായും സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനുമായിട്ടാണ് കേന്ദ്ര ബാങ്കുകൾ കൂടുതലായി സ്വർണ്ണം വാങ്ങുന്നത്. ആഗോള കറൻസി വിപണികളിൽ ആധിപത്യം പുലർത്തുന്ന യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ചൈനയാണ് ഈ നീക്കം ആരംഭിച്ചത് എന്നതും ശ്രദ്ധേയമാണ്.
കറൻസിയിലെ ഏറ്റക്കുറച്ചിലുകൾക്കും സാമ്പത്തിക അസ്ഥിരതയ്ക്കും എതിരായ ഒരു സംരക്ഷണമായി സ്വർണ്ണം പ്രവർത്തിക്കുന്നു എന്നതാണ് ഈ തന്ത്രത്തിന് പിന്നിലെ ഒരു പ്രധാന കാരണം. ഇന്നത്തെ ഭൌമരാഷ്ട്രീയ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു കറൻസിയിൽ നിന്നോ സർക്കാരിൽ നിന്നോ സ്വതന്ത്രമായി നിലനിൽക്കുന്ന ഒരു വിശ്വസനീയ നിക്ഷേപമായിട്ടാണ് കേന്ദ്രബാങ്കുകളും സ്വർണ്ണത്തെ കാണുന്നത്. നിക്ഷേപകരെ സംബന്ധിച്ചും ഈ നയം സ്വീകാര്യമാണ്.
സ്വർണ വില ഇനിയും മുന്നോട്ട് പോകുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടികാട്ടുന്നത്. ഈ വർഷം അവസാനത്തോടെ സ്വർണ വില 10 ഗ്രാമിന് ഒരു ലക്ഷം തൊട്ടേക്കാമെന്ന വിലയിരുത്തലുകളും ശക്തമാണ്. അതായത് ഇന്നത്തെ വിലയില്‍ 10 ഗ്രാം സ്വർണം വാങ്ങുകയാണെങ്കില്‍ ഒരാള്‍ നല്‍കേണ്ടത് 82900 രൂപയായിരിക്കും. ഡിസംബറില്‍ വില ഒരു ലക്ഷത്തിലേക്ക് എത്തുകയാണെങ്കില്‍ 10 ഗ്രാമിലുണ്ടാകുക ഏകദേശം 17100 രൂപയുടെ വർധനവ് ആയിരിക്കും.
സ്വർണ വില വർധിക്കുമെന്ന് കരുതി നിക്ഷേപം എല്ലാം തന്നെ സ്വർണത്തിലേക്ക് മാറ്റരുതെന്ന മുന്നറിയിപ്പും സാമ്പത്തിക വിദഗ്ധർ നല്‍കുന്നു. 'ഒരു നിക്ഷേപകന്റെ മൊത്തത്തിലുള്ള പോർട്ട്‌ഫോളിയോ നോക്കേണ്ടത് പ്രധാനമാണ്. മൊത്തത്തിൽ, സ്വർണ്ണം ഒരാളുടെ പോർട്ട്‌ഫോളിയോയുടെ 5-10 ശതമാനത്തിൽ കൂടരുത്' എന്നാണ് ആനന്ദ് രതി വെൽത്ത് ലിമിറ്റഡിന്റെ പ്രൊഡക്റ്റ് & റിസർച്ച് ഡയറക്ടറും തലവനുമായ ചേതൻ ഷേണായിയെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍റ്റേർഡ് റിപ്പോർട്ട് ചെയ്യുന്നത്.
ഓഹരികളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വർണ്ണം സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ 5 വർഷത്തിനിടയിൽ സ്വർണ്ണത്തിന്റെ വരുമാനത്തിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. സമീപകാല വിപണിയിലെ ഏറ്റക്കുറച്ചിലുകളും ആവശ്യകതയിലെ വർധനവും കണക്കിലെടുക്കുമ്പോൾ, സ്വർണ്ണത്തിന്റെ വില പ്രവചനാതീതമായി തുടരുന്നു. എന്നാല്‍ നിഫ്റ്റിയിലേക്ക് വരികയാണെങ്കില്‍ കഴിഞ്ഞ 25 വർഷമായി സ്ഥിരമായ മുന്നേറ്റമാണ് കാണിക്കുന്നത്.
'സ്വർണ്ണവും നിഫ്റ്റി 50 ഉം തമ്മിലുള്ള റിസ്ക്-അഡ്ജസ്റ്റഡ് റിട്ടേൺ താരതമ്യം പരിശോധിച്ചാൽ, നിഫ്റ്റി 5 വർഷത്തെ കാലയളവിൽ ഉയർന്ന എഫിഷ്യന്‍സി അനുപാതത്തിൽ റിസ്ക് ക്രമീകരിക്കുന്നതിനൊപ്പം മികച്ച റിട്ടേണുകൾ നൽകിയിട്ടുണ്ടെന്ന് നമുക്ക് കാണാൻ കഴിയും. അതിനാൽ, ഇക്വിറ്റിയിലേക്ക് ഉയർന്ന വിഹിതം നൽകുന്നത് ഒരു നിക്ഷേപകന് മികച്ച റിട്ടേണും ആനുകൂല്യങ്ങളും നൽകും' ഷേണായി പറഞ്ഞു.












Click it and Unblock the Notifications