സസ്‌പെന്‍ഷന്‍ ഇനി 90 ദിവസം മാത്രം
ദില്ലി: ഇനി മുതല്‍ സസ്‌പെന്‍ഷന്‍ 90 ദിവസം. ആരുടെ സസ്‌പെന്‍ഷന്‍ എന്നല്ലേ? സര്‍ക്കാര്‍ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ കാലാവധി മൂന്നുമാസത്തില്‍ കൂടുതല്‍ നീട്ടരുത് എന്നാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്. അതല്ലെങ്കില്‍ ഈ കാലയളവിനുള്ളില്‍ കുറ്റപത്രം ഫയല്‍ ചെയ്യാന്‍ പ്രോസിക്യൂഷന് സാധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 90 ദിവസത്തിനകം കുറ്റങ്ങള്‍ ചുമത്തിയാലും ഇത് വ്യക്തമാക്കിയുള്ള ഉത്തരവിലൂടെ മാത്രമേ സസ്‌പെന്‍ഷന്‍ നീട്ടാന്‍ പാടുള്ളൂവെന്നും ജസ്റ്റിസുമാരായ വിക്രംജിത് സെന്നും സി നാഗപ്പനും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ജമ്മു കാശ്മീരിൽപ്രതിരോധവകുപ്പിന്റെ ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് വിറ്റെന്ന് ആരോപിച്ചുള്ള കേസില്‍ 2014 ജൂണ്‍ മുതല്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡിഫന്‍സ് എസ്റ്റേറ്റ് ഉദ്യോഗസ്ഥന്‍ അജയ്കുമാര്‍ ചൗധരിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ഇത്തരത്തിലൊരു ഉത്തരവ്.
സാധാരണ കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ കാര്യത്തിലും കുറ്റപത്രം സമര്‍പ്പിക്കാനായില്ലെങ്കില്‍ 90 ദിവസത്തിനപ്പുറം കസ്റ്റഡിയില്‍ വയ്ക്കാനാകില്ല. ഇതേ മാനദണ്ഡം സര്‍ക്കാര്‍ജീവനക്കാരുടെ കാര്യത്തിലും കോടതി ബാധകമാക്കി. ആരോപണവിധേയനായ വ്യക്തിയുടെ അന്തസ്സ് കാക്കുന്നതിനും വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം ഉറപ്പാക്കുന്നതിനും ഈ നടപടി ആവശ്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
കുറ്റം ഔദ്യോഗികമായി ചുമത്തപ്പെടുന്നതിനു മുമ്പുതന്നെ സസ്‌പെന്‍ഷനിലാകുന്ന ഉദ്യോഗസ്ഥന്‍ അപകീര്‍ത്തിയും അവഹേളനവും അപമാനവും അനുഭവിക്കേണ്ടി വരാറുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന്റെ പേരില്‍ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ കോടതി ഉത്തരവ് സഹായകമാകും. പല കേസിലും സസ്‌പെന്‍ഷന്‍ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.