ആളില്ലാത്ത വേദിയിൽ കുമ്മനത്തിന്റെ റിപ്പബ്ലിക് ദിന പ്രസംഗം, ജനം പരിപാടി കൂട്ടമായി ബഹിഷ്ക്കരിച്ചു!
ഐസ്വാള്‍: ആളൊഴിഞ്ഞ വേദിയില്‍ റിപ്പബ്ലിക് ദിന പ്രസംഗം നടത്തി മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് പൊതുജനം കൂട്ടമായി റിപ്പബ്ലിക് ദിനാഘോഷ ചടങ്ങ് ബഹിഷ്‌ക്കരിക്കുകയായിരുന്നു. ഇതോടെയാണ് ഒഴിഞ്ഞ വേദിയില്‍ ഗവര്‍ണര്‍ കുമ്മനത്തിന് റിപ്പബ്ലിക് ദിന പ്രസംഗം നടത്തേണ്ടതായി വന്നത്.
വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും എന്‍ജിഒ കോര്‍ഡിനേഷന്‍ കമ്മിറ്റിയുമടക്കം സംസ്ഥാനത്തെ വിവിധ സംഘടനകള്‍ സംയുക്തമായി പരിപാടി ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം നടത്തുകയായിരുന്നു. മന്ത്രിമാര്‍ അടക്കമുളള ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമല്ലാതെ മറ്റാരും റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയില്ല.

പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ റിപ്പബ്ലിക് ദിനാഘോഷം നടക്കുന്ന ചിലയിടങ്ങളില്‍ പ്ലക്കാര്‍ഡുകളുമായെത്തിയിരുന്നു. എന്നാല്‍ പ്രതിഷേധം സമാധാനപരമായിരുന്നു. സംസ്ഥാനത്തെങ്ങും അക്രമ സംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റിപ്പബ്ലിക് ദിന പരേഡില്‍ ആറ് സൈനിക വിഭാഗങ്ങള്‍ ആണ് പങ്കെടുത്തത്.
മിസോറാമിനെ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കി മാറ്റുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഗവര്‍ണര്‍ കുമ്മനം റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ പറഞ്ഞു. അതിര്‍ത്തിയിലെ സുരക്ഷ ഉറപ്പ് വരുത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. മിസോറാമിന്റെ പാരമ്പര്യവും മൂല്യങ്ങളും കാത്ത് സൂക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും കുമ്മനം രാജശേഖരന്‍ പ്രസംഗത്തില്‍ പറഞ്ഞു.












Click it and Unblock the Notifications