അവശ്യസാധന നിയമത്തില്‍ ഭേദഗതി വരുത്തും; കാര്‍ഷിക മേഖലയ്ക്ക് പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍
ദില്ലി: കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കാര്‍ഷിക മേഖലയ്ക്ക് കരകയറാന്‍ ആവശ്യ സാധന നിയമത്തില്‍ (1955) ഭേദഗതി വരുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ധാന്യങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, എണ്ണക്കുരുക്കള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ ഉള്‍പ്പടേയുള്ള കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായും ധനമന്ത്രി അറിയിച്ചു. ഉത്പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും ധനമന്ത്രി നിര്‍മല സീതാരമന്‍ വ്യക്തമാക്കി.
കാര്‍ഷിക ഉല്‍പന്നങ്ങളുടെ പൂഴ്ത്തിവെയ്പ്പടക്കമുള്ള ഘട്ടങ്ങളില്‍ ഈ നിയമപ്രകാരമാണ് നടപടിയെടുക്കുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഭക്ഷ്യ എണ്ണ, പയര്‍ വര്‍ഗങ്ങള്‍, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവ പൂഴ്ത്തിവെച്ചാല്‍ നടപടിയെടുക്കുന്നത് നിയന്ത്രിക്കും. ഇത്തരം വിളകളുടെ കാര്യത്തില്‍ ഭക്ഷ്യക്ഷാം ഉണ്ടാവുക, പ്രകൃതിക്ഷോഭം, ദേശീയ ദുരന്തം, എന്നി സമയങ്ങളില്‍ മാത്രം നിയന്ത്രണം മതിയെന്നാണ് ഭേദഗതി. കർഷകർക്ക് ആർക്കൊക്കെ വിളകൾ വിൽക്കാമെന്നത് സംബന്ധിച്ച് പുതിയ നിയമം വരും. നിലവിലെ നിയമപ്രകാരം വിളലൈസന്‍സുള്ള ഭക്ഷോല്‍പ്പാദന സംഘങ്ങള്‍ക്ക് മാത്രമേ ഇത് വില്‍ക്കാനാവു. ഈ തടസം നീക്കാനാണ് ശ്രമം.
Recommended Video
അതേസമയം, ഭക്ഷ്യ സംസ്കരണ മേഖലയിൽ 10,000 കോടി രൂപയുടെ സഹായവും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത്മനിര്‍ഭര്‍ അഭിയാന്‍ പദ്ധതിയുടെ മൂന്നാം ഘട്ട പ്രഖ്യാപനത്തിലാണ് ഭക്ഷ്യ സംസ്കരണ മേഖലയ്ക്ക് കരുത്താവുന്ന പദ്ധതിയെ കുറിച്ച് ധനമന്ത്രി വ്യക്തമാക്കിയത്. അസംഘടിത മേഖലയിലെ രണ്ട് ലക്ഷം സംരംഭങ്ങൾക്ക് ഇത് സഹായകരമാകും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സഹകരണ സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍, മറ്റ് സംരംഭങ്ങള്‍ എന്നിവയ്ക്ക് കൂടുല്‍ കാര്യക്ഷമായി പ്രവര്‍ത്തിക്കാനാണ് തുക അനുവദിക്കുക.