ബിഹാറിൽ കൈകോർത്ത് ആറ് പ്രതിപക്ഷ കക്ഷികൾ; സീറ്റ് വിഭജനം കീറാമുട്ടി, നിർണായക യോഗം
പാട്ന: ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ബിഹാറിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന
പ്രതിപക്ഷ സഖ്യം സജ്ജമാകുന്നു. കോൺഗ്രസും ആർജെഡിയും ഉൾപ്പെടെ 6 കക്ഷികളാണ് മഹാബന്ധന് കീഴിൽ അണിനിരക്കുന്നത്. അടുത്തിടെ കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജിവെച്ച ആർഎൽസ്പി നേതാവ് ഉപേന്ദ്ര ഖുഷ്വാഹയേയും ഒപ്പം ചേർക്കാനായത് വിശാല സഖ്യത്തിന് ശക്തി പകർന്നിട്ടുണ്ട്.
വിശാല സഖ്യത്തിന് മുന്നിൽ സീറ്റു വിഭജനമാണ് ഇനിയുള്ള വെല്ലുവിളി. ബിഹാറിലെ 40 ലോക്സഭാ സീറ്റുകളുടെ കാര്യത്തിലാണ് തീരുമാനമുണ്ടാകേണ്ടത്. ചോറും മീൻ കറിയും കഴിച്ച് മഹാസഖ്യത്തെ വിജയിപ്പിക്കുമെന്നാണ് ഏറ്റവും ഒടുവിലായി സഖ്യത്തിലെത്തിയ നിഷാദ് സമുദായത്തിലെ പ്രബല നേതാവ് മുകേഷ് സാഹ്നി പറഞ്ഞത്. വിശാല സഖ്യത്തിന്റെ ആദ്യ യോഗത്തിലെത്തുന്ന പങ്കെടുക്കാനെത്തുന്നവർക്കായി 200 കിലോയോളം മത്സ്യമാണ് നിഷാദ് കരുതിയിരിക്കുന്നത്. എന്നാൽ സീറ്റ് വിഭജനം അത്ര എളുപ്പമാവില്ലെന്നാണ് സൂചനകൾ. വിശദാംശങ്ങൾ ഇങ്ങനെ:

മഹാസഖ്യം
ആർഎൽഎസ്പി നേതാവ് ഉപേന്ദ്ര ഖുഷ്വാഹ, ആർജെഡി നേതാവ് തേജസ്വി യാദവ്, ലോക്താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ് , ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജീതൻ റാം മാഞ്ചി എന്നിവർ മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനൊപ്പം അണിനിരന്നാണ് മഹാബന്ധൻ പ്രഖ്യാപിച്ചത്. ലോക്സഭാ സീറ്റ് വിഭജനത്തെതുടർന്നുണ്ടായ തർക്കത്തെ തുടർന്നാണ് ബുഷ്വാഹ എൻഡിഎ സഖ്യം വിടുന്നത്. 6 ശതമാനത്തോളം വരുന്ന ബുഷ്വാഹ സമുദായം ബിജെപിക്കൊപ്പമാണ്. സമുദായത്തിലെ പ്രബലനായ നേതാവ് പ്രതിപക്ഷ നിരയിൽ അണിനിരന്നതോടെ ഈ വോട്ടുകൾ ഭിന്നിക്കാനാണ് സാധ്യത.

നിഷാദ് സമുദായത്തിലെ നേതാവ്
ഏറ്റവും ഒടുവിലായി നിഷാദ് സമുദായ നേതാവ് മുകേഷ് സാഹ്നിയാണ് മഹാസഖ്യത്തിലേക്കെത്തുന്നത്. മല്ലയുടെ മകന്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. മത്സ്യബന്ധനുവുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നവരാണ് നിഷാദ് സമുദായം. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 14 ശതമാനം നിഷാദ് വിഭാഗമാണ്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിനൊപ്പമായിരുന്നു മുകേഷ് സാഹ്നി. നിഷാദുകൾക്ക് കൂടുതൽ സംവരണം നൽകുമെന്ന രാഹുൽ ഗാന്ധിയുടെ ഉറപ്പിനെ തുടർന്നാണ് മുകേഷ് സാഹ്നി സഖ്യത്തിലേക്ക് അടുക്കുന്നത്.

സീറ്റ് വിഭജനം പൂർത്തിയാക്കി എൻഡിഎ
ഉപേന്ദ്ര ഖുഷ്വാഹ പാർട്ടി വിട്ടതിന് പിന്നാലെ എൻഡിഎയിൽ സീറ്റ് വിഭജനം പൂർത്തിയാക്കി. മുഖ്യമന്ത്രി നിതീഷ് കുമാറിൻറെ പാർട്ടിയും ബിജെപിയും പതിനേഴ് സീറ്റുകളിൽ വീതം മത്സരിക്കും. രാം വിലാസ് പസ്വാന്റെ ലോക്ജന ശക്തി പാർട്ടി 6 സീറ്റുകളിലും മത്സരിക്കും.

സീറ്റ് വിഭജനം വെല്ലുവിളിയാകും
മുകേഷ് സാഹ്നിയുടെ അഭിപ്രായം പോലെ മഹാസഖ്യത്തിലെ സീറ്റ് വിഭജനം അത്ര എളുപ്പമാകില്ലെന്നാണ് റിപ്പോർട്ടുകൾ. എൻഡിഎ സഖ്യം വിട്ടുവന്ന ഉപേന്ദ്ര ഖുഷ്വാഹയും മുകേഷ് സാഹ്നിയും വലിയ പ്രതീക്ഷകളാണ് വെച്ചുപുലർത്തുന്നത്. ജനസംഖ്യയുടെ 14 ശതമാനമുള്ള നിഷാദ് വിഭാഗത്തിനെ കൂടെ നിർത്താൻ വലിയ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും.

കൂടുതൽ സീറ്റ് ലാലുവിന്
ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദളാണ് ഏറ്റവും കൂടുതൽ സീറ്റുകൾക്ക് അവകാശ വാദം ഉന്നയിക്കുന്നത്. 2014ലെ ദയനീയ തോൽവിക്ക് പിന്നാലെ 2015 നിയമസഭാ തിരഞ്ഞെടുപ്പിൽ 80 സീറ്റുകളുമായി ആർജെഡി നില മെച്ചപ്പെടുത്തിയിരുന്നു. ബിഹാറിൽ എന്‍ഡിഎ തകരുമെന്ന് തേജസ്വി യാദവ് രാഹുലിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

കണ്ണും നട്ട് ഉപേന്ദ്ര ഖുഷ്വാഹ
നിതീഷ് കുമാർ എൻഡിഎയിലേക്ക് മടങ്ങിയതിന് പിന്നാലെ കഴിഞ്ഞ തവണത്തേക്കാൾ കുറവ് സീറ്റാണ് ഉപേന്ദ്ര ഖുഷ്വാഹയ്ക്ക് വാഗ്ദാനം ചെയ്തത്. ഇതാണ് ഉപേന്ദ്രയെ ചൊടിപ്പിച്ചത്. സഖ്യത്തിൽ തിരിച്ചെത്തിയ ജെഡിയുവിന് കൂടുതൽ പരിഗണ നൽകുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ തവണ മൂന്ന് സീറ്റുകളിലാണ് ആർഎൽഎസ്പി വിജയിച്ചത്. എൻഡിഎ സസഖ്യം അവസാനിപ്പിച്ച് ഹിന്ദുസ്ഥാൻ അവാം മോർച്ച നേതാവ് ജിതൻ റാം മാഞ്ചിയും മഹാസഖ്യത്തിനൊപ്പം ചേർന്നത്.












Click it and Unblock the Notifications