ഗുജറാത്ത് തിരഞ്ഞെടുപ്പ്; 'സീറ്റിലും വോട്ട് വിഹിതത്തിലും ബിജെപി ഞെട്ടിക്കും,റെക്കോഡ് നേടും'; അമിത് ഷാ
ദില്ലി: ഗുജറാത്തിൽ ഇക്കുറി ബി ജെ പി റെക്കോഡ് വിജയം നേടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലികളിലെ ജനസാഗരം ഇതിന്റെ വ്യക്തമായ തെളിവാണെന്നും ഷാ പറഞ്ഞു. ന്യൂസ് 18 നോട് സംസാരിക്കുകയായിരുന്നു ഷാ.
സീറ്റുകളുടെ കാര്യത്തിലായാലും വോട്ട് വിഹിതത്തിന്റെ കാര്യത്തിലായാലും ബി ജെ പി ഇത്തവണ റെക്കോഡ് സൃഷ്ടിക്കും', ഷാ പറഞ്ഞു. ആദിവാസി ജനവിഭാഗത്തിനായി ബിജെപി സർക്കാർ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഷാ അവകാശപ്പെട്ടു.

ഗോത്രവർഗക്കാരുടെ അഭിമാനവും പൈതൃകവും സംരക്ഷിക്കുന്നതിനായി പ്രവർത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനി ഭഗവാൻ ബിർസ മുദയുടെ വാർഷികം ആദിവാസി ഗൗരവ് ദിവസായി ആഘോഷിക്കുമെന്ന് 2021ൽ പ്രഖ്യാപിച്ചതും പ്രധാനമന്ത്രി മോദിയാണ്. ആദിവാസികൾക്കായി കോൺഗ്രസ് യാതൊന്നും ചെയ്തിട്ടില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ ആദിവാസികൾക്ക് വേണ്ടിയുള്ള നടപടികൾ ഒന്നും കൈക്കൊണ്ടില്ല. ജനങ്ങൾ മോദിയെ പ്രധാനമന്ത്രിയാക്കിയ ഉടൻ അദ്ദേഹം രാജ്യത്ത് 10 ആദിവാസി മ്യൂസിയങ്ങൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചു', ഷാ പറഞ്ഞു.

ഭരണഘടനയുടെ 370, 35 എ വകുപ്പുകൾ റദ്ദാക്കിക്കൊണ്ട് കാശ്മീരിനുണ്ടായിരുന്ന പദവികൾ ഇല്ലാതാക്കിയതോടെ നിരവധി നിക്ഷേപങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. യുവ തലമുറയുടെ അഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കും അനുസരിച്ചുള്ള ഭരണമാണ് ബി ജെ പി കാഴ്ച വെയ്ക്കുന്നതെന്നും ഷാ പറഞ്ഞു. നിലവിൽ സ്റ്റാർട്ട് അപ്പുകളുടെയും വികസനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളുടേയും കാര്യത്തിൽ ഗുജറാത്ത് ഒന്നാം സ്ഥാനത്താണ്. അതുകൊണ്ടാണ് ഗുജറാത്തിലെ യുവ തലമുറ ബി ജെ പിയുമായി ഏറ്റവും അടുത്ത് നിൽക്കുന്നത്, അമിത് ഷാ പറഞ്ഞു.

ശക്തമായ മത്സരത്തിനാണ് ഇത്തവണ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് വേദിയായിരിക്കുന്നത്. കോൺഗ്രസും ബി ജെ പിയും മാത്രം നേർക്ക് നേർ പോരാടിയിരുന്ന സംസ്ഥാനമായ ഗുജറാത്തിൽ ആം ആദ്മിയുടെ കടന്ന് വരവാണ് മത്സരം കടുപ്പിച്ചത്. ബി ജെ പിയുടെ സ്വാധീന മേഖലയായ സൂറത്ത് ഉൾപ്പെടെയുള്ള നഗര പ്രദേശങ്ങളിൽ എല്ലാം ആം ആദ്മി വലിയ വെല്ലുവിളിയാണ് ബി ജെ പിക്ക് തീർക്കുന്നത്. എന്നാൽ ആം ആദ്മിയല്ല കോൺഗ്രസ് മാത്രമാണ് എതിരാളിയെന്നാണ് ബി ജെ പി ആവർത്തിക്കുന്നത്. 2017 ആവർത്തിക്കുമെന്നും സംസ്ഥാനത്ത് ആം ആദ്മിക്ക് അക്കൗണ്ട് തുറക്കാൻ പോലും സാധിക്കില്ലെന്നുമാണ് അമിത് ഷാ പ്രതികിച്ചത്.

എല്ലാ പാർട്ടികൾക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്വാതന്ത്രമുണ്ട്. എന്നാൽ ആരെ തിരഞ്ഞെടുക്കണമെന്ന് ജനങ്ങളാണ് തീരുമാനിക്കുന്നത്. ഗുജറാത്തിലെ ജനങ്ങളെ സംബന്ധിച്ച് അവരുടെ മനസിൽ ആം ആദ്മി ഇല്ല. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത് വ്യക്തമാകും. അവരുടെ ഒരു സ്ഥാനാർത്ഥിക്ക് പോലും വിജയം നേടാൻ സാധിക്കില്ലെന്ന് വ്യക്തമാകും, അമിത് ഷാ പറഞ്ഞു. കോൺഗ്രസ് ആണ് ബി ജെ പിയുടെ പ്രധാന ശത്രു. കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. അത് ഗുജറാത്തിലെ പ്രചരണത്തിൽ പ്രകടമാണ്, അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications