ഗുജറാത്തിൽ ബിജെപി 142 വരെ സീറ്റുകൾ നേടും, കോൺഗ്രസിനെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി, സർവ്വേ
ദില്ലി: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് കൂറ്റൻ വിജയം പ്രവചിച്ച് എ ബി സി -സി വോട്ടർ സർവ്വേ. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബി ജെ പി അധികാരം നിലനിർത്തുമെന്നാണ് സി വോട്ടർ പ്രവചനം. 182 അംഗ നിയമസഭയിൽ 134-142 സീറ്റുകൾ വരെ ബി ജെ പി നേടുമെന്നും സർവ്വേയിൽ പറയുന്നു. വിശദമായി വായിക്കാം

45. 9 ശതമാനം വോട്ടുകൾ ബി ജെ പിക്ക് ലഭിക്കും. അതായത് 2017 ൽ ലഭിച്ചതിനേക്കാൾ വെറും 3.2 ശതമാനം വോട്ടുകളുടെ മാത്രം കുറവ്. ബി ജെ പിക്ക് സെൻട്രൽ ഗുജറാത്തിൽ 45 മുതൽ 49 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. 61 മണ്ഡലങ്ങളാണ് ഇവിടെ ഉള്ളത്. 32 മണ്ഡലങ്ങൾ ഉള്ള നോർത്തേൺ ഗുജറാത്തിൽ 20 മുതൽ 24 സീറ്റുകൾ വരെ ബി ജെ പിക്ക് പ്രവചിക്കുന്നു. ദക്ഷിണ ഗുജറാത്തിലും ബി ജെ പിക്കായിരിക്കും ആധിപത്യം. ഇവിടെ ആകെയുള്ള 35 സീറ്റുകളിൽ 27 മുതൽ 31 സീറ്റുകൾ വരെയാണ് ബി ജെ പി സർവ്വേയിൽ സാധ്യത കൽപ്പിക്കുന്നത്.

ബി ജെ പി കോട്ടയായ ഗുജറാത്തിൽ ആം ആദ്മിയുടെ വരവോടെ വലിയ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ശക്തമായ പ്രചരണങ്ങളാണ് പാർട്ടികൾ കാഴ്ച വെയ്ക്കുന്നത്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി 99 സീറ്റുകളിലായിരുന്നു വിജയിച്ചത്. കോൺഗ്രസിന് ലഭിച്ചത് 77 സീറ്റുകളായിരുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടിയേൽക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്.

കോൺഗ്രസിന് 28 മുതൽ 36 വരെ സീറ്റുകളാണ് സർവ്വേയിലെ പ്രവചനം. 26.9 ശതമാനം വോട്ട് വിഹിതം മാത്രമേ കോൺഗ്രസിന് ലഭിക്കൂ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ 14.5 ശതമാനം വോട്ടുകളുടെ കുറവ്. സെൻട്രൽ ഗുജറാത്തിൽ കോൺഗ്രസിന് 10 മുതൽ 14 സീറ്റുകൾ വരേയും നോർത്തേൺ ഗുജറാത്തിൽ 8 മുതൽ 12 സീറ്റുകൾ വരേയുമാണ് പ്രവചിക്കുന്നത്. ദക്ഷിണ ഗുജറാത്തിൽ കോൺഗ്രസ് സീറ്റുകൾ രണ്ടിനും ആറിനും ഇടയിൽ ഒതുങ്ങുമെന്നും സർവ്വേ പറയുന്നു.

അതേസമയം ആം ആദ്മി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്നും സർവ്വേ പ്രവചിക്കുന്നു. 2017 ൽ കെട്ടിവെച്ച പണം പോലും തിരിച്ച് കിട്ടാതിരുന്ന ആം ആദ്മിക്ക് 7 മുതൽ 15 സീറ്റുകൾ വരെയാണ് സർവ്വേ പ്രവചിക്കുന്നത്. 21. 2 ശതമാനം വോട്ടുകൾ പാർട്ടി നേടുമെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. സൗരാഷ്ട്ര മേഖലയിൽ ആം ആദ്മിക്ക് 7 മുതൽ 9 സീറ്റുകൾ വരെ പ്രവചിക്കുന്നുണ്ട്. ബി ജെ പിക്ക് ഇവിടെ 38 മുതൽ 42 സീറ്റുകൾ വരേയും കോൺഗ്രസിന് 4 മുതൽ 8 സീറ്റുകൾ വരേയുമാണ് പ്രവചനം.












Click it and Unblock the Notifications