ഇതൊന്നുമല്ല, പഠിക്കാന്‍ ഞങ്ങളുടെ കൈയില്‍ ഇനിയും കുറെ മോഡലുണ്ട്: ഗുജറാത്ത് മന്ത്രി
അഹമ്മദാബാദ്: ഗുജറാത്തിന്റെ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാന്‍ കേരള സംഘം എത്തിയതിനെ അഭിനന്ദിച്ച് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ജിത്തു വാഘാണി. കേരളത്തിലെ പ്രതിനിധികളുടേത് ഉചിതമായ സന്ദര്‍ശനം ആണ് എന്നാണ് ജിത്തു വാഘാണി വിശേഷിപ്പിച്ചത്. രാജ്യത്തെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ മറ്റ് പല പദ്ധതികളും തങ്ങള്‍ നടത്തുന്നുണ്ട് എന്നും ജിത്തു വാഘാണി അവകാശപ്പെട്ടു. അവയെല്ലാം മറ്റ് സംസ്ഥാനങ്ങള്‍ക്കും നടപ്പാക്കാവുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിലെ വിദ്യാ സമീക്ഷാ കേന്ദ്രം കഴിഞ്ഞ ഏപ്രില്‍ 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സന്ദര്‍ശിച്ചിരുന്നു. വിവിധ ജില്ലകളിലെ വിദ്യാര്‍ത്ഥികളുമായി ഓണ്‍ലൈനായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ് ഇത് എന്ന് പൊതുയോഗങ്ങളിലും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സംവിധാനം തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കിയത് പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി എജ്യുക്കേഷന്‍ വകുപ്പ് സെക്രട്ടറി മലയാളിയായ വിനോദ് റാവുവാണ്.
വിനോദ് റാവു തന്നെയാണ് അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യാഴാഴ്ച കേരള ചീഫ് സെക്രട്ടറി വി പി ജോയിക്കും പ്രവര്‍ത്തനം വിശദീകരിച്ചത്. അതേസമയം ഗുജറാത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് പ്രചാരണം നടത്തുന്നതിനിടെ ആണ് പ്രധാനമന്ത്രി വിദ്യാസമീക്ഷാകേന്ദ്രത്തെ ഉയര്‍ത്തിക്കാട്ടിയത്. അതിന് പിന്നാലെയാണ് കേരള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സന്ദര്‍ശനം നടത്തിയത് എന്നത് ഗുജറാത്ത് സര്‍ക്കാരിനും സംസ്ഥാന ബി ജെ പിയ്ക്കും ഒരുപോലെ ഗുണകരമായി.
ഡാഷ് ബോര്‍ഡ് അവതരണത്തിന് മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മലയാളിയുമായ കെ കൈലാസ് നാഥന്‍ പദ്ധതിയെ കുറിച്ച് കേരള പ്രതിനിധി സംഘത്തിന് വിശദീകരിച്ചു. സ്റ്റാഫ് ഓഫീസര്‍ എന്‍ എസ് കെ ഉമേഷും കേരള ചീഫ് സെക്രട്ടറിക്കൊപ്പം ഗുജറാത്ത് സന്ദര്‍ശനത്തിലുണ്ട്. ഗാന്ധിനഗറിലെ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്സിറ്റി, സാബര്‍മതി നദീതീര സൗന്ദര്യവത്കരണ പദ്ധതി എന്നിവയും കേരള പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശന പട്ടികയില്‍ ഉണ്ട്.
'പുരുഷനും നീതി വേണം': ദിലീപിന് വേണ്ടി മാത്രമല്ല, വിജയ് ബാബുവിന് വേണ്ടി വാദിക്കാനും രാഹുല്‍ ഈശ്വർ
അതേസമയം ഗുജറാത്തിലെ ഡാഷ്ബോര്‍ഡ് മോണിറ്ററിങ് സംവിധാനം മികച്ചതെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് അഭിപ്രായപ്പെട്ടു. സേവനങ്ങള്‍ നല്‍കുന്നതിനുള്ള സമഗ്ര സംവിധാനമാണ് ഡാഷ്ബോര്‍ഡ് മോണിറ്ററിങ് സംവിധാനം എന്നും ഗുജറാത്ത് മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന ഡാഷ്ബോര്‍ഡ് പഠനത്തിന് ശേഷം ചീഫ് സെക്രട്ടറി പ്രതികരിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ചീഫ് സെക്രട്ടറിയും സംഘവും എത്തിയത്. ഏകദേശം ഒന്നര മണിക്കൂറോളം ഡാഷ്ബോര്‍ഡ് സംവിധാനത്തെ കുറിച്ച് സംഘം വിശദമായ പഠനം നടത്തി.
ജനങ്ങളെ സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കാനും അവരുടെ പ്രതികരണം ലഭിക്കാനും വലിയ ഗുണം നല്‍കുന്ന സംവിധാനമാണ് ഡാഷ്ബോര്‍ഡ് മോണിറ്ററിങ് സംവിധാനം എന്ന് വി പി ജോയ് പറഞ്ഞു. ഇ-ഗവേണന്‍സിന്റെ ഭാഗമായി സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ 2019-ലാണ് ഗുജറാത്തില്‍ ഇത്തരമൊരു ഡാഷ്ബോര്‍ഡ് സംവിധാനം ആരംഭിച്ചത്. 21 വകുപ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുമള്ള സൗകര്യവും ഇതിലുണ്ട് എന്നാണ് പറയുന്നത്.
ആറ്റിറ്റിയൂഡ്... ആറ്റിറ്റിയൂഡ്; പ്രിയാമണിയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ
ഡാഷ്ബോര്‍ഡ് മോണിറ്ററിങ് സംവിധാനം ഗുണപരമാണോ, ഇത് കേരളത്തിലും പ്രയോഗിക്കാന്‍ പറ്റുമോ എന്ന് പരിശോധിക്കലാണ് കേരള സംഘത്തിന്റെ ഗുജറാത്ത് യാത്രയുടെ പ്രധാന ലക്ഷ്യം. സംസ്ഥാനത്തിനും പരിഗണിക്കാവുന്ന ഒരു സംവിധാനമാണ് ഡാഷ്ബോര്‍ഡ് മോണിറ്ററിങ് സംവിധാനം എന്ന വിലയിരുത്തലിലാണ് കേരള സംഘമുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ഉദ്യോഗസ്ഥരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം വെള്ളിയാഴ്ചയേ കേരള പ്രതിനിധി സംഘം മടങ്ങുകയുള്ളു.
Recommended Video