പ്രതീക്ഷ കോണ്‍ഗ്രസില്‍ മാത്രം: എഎപി സംസ്ഥാന ഉപാധ്യക്ഷന്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേർന്നു
അഹമ്മദാബാദ്: ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് ഗുജറാത്തില്‍ കോണ്‍ഗ്രസിന് ആവേശം പകർന്ന് ആം ആദ്മി പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഭീമാഭായ് ചൗധരി പാർട്ടിയില്‍ ചേർന്നു. ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ജിപിസിസി) തലവൻ ശക്തിസിൻഹ് ഗോഹിലിന്റെ സാന്നിധ്യത്തിൽ രാജിവെച്ച് വന്ന നേതാവിന് സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ അടുത്തിടെ നിരവധി എഎപി നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേർന്നത്.

രണ്ട് പതിറ്റാണ്ട് നീണ്ട ബിജെപി ഭരണത്തിൽ പണപ്പെരുപ്പവും തൊഴിലില്ലായ്മയും അഴിമതിയും വ്യാപിച്ച ഗുജറാത്തിൽ ഒരു രാഷ്ട്രീയ മാറ്റം കൊണ്ടുവരാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് അവകാശപ്പെട്ട ചൗധരി, ലോക്സഭ തിരഞ്ഞെടുപ്പില്‍ പാർട്ടി വലിയ മുന്നേറ്റം നടത്തുമെന്നും അവകാശപ്പെട്ടു. ഗുജറാത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി എഎപിയിൽ നിന്ന് നിരവധി നേതാക്കളും പാർട്ടി പ്രവർത്തകരും കോൺഗ്രസിൽ ചേർന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രവണത തുടരുമെന്നും രാജിവെച്ച് വന്ന നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം നേതാക്കന്മാർ രാജിവെച്ച് പോയ സംഭവത്തെ വലിയ കാര്യമായി കാണുന്നില്ലെന്നാണ് ആം ആദ്മി ഗുജറാത്ത് മേധാവി ഇസുദൻ ഗാധ്വിയെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. 'ഇത് സമരത്തിനുള്ള പാതയാണ്, ഇത് ദൈർഘ്യമേറിയതാണ്. ഓരോ ദിവസവും ഒന്നിലധികം പേർ പാർട്ടിയിൽ ചേരുകയും പോകുകയും ചെയ്യുന്നു. പാർട്ടിയിലിരുന്ന് മോശം പ്രകടനം നടത്തിയാൽ ആ വ്യക്തിക്ക് പാർട്ടിയോട് കണക്ക് ബോധിപ്പിക്കേണ്ടി വരും, അങ്ങനെ അവർക്ക് പ്രശ്‌നങ്ങളുണ്ടാകും. പാർട്ടിക്കുള്ളിൽ എല്ലാവരെയും സന്തോഷിപ്പിക്കുക സാധ്യമല്ല.' ഇസുദൻ ഗാധ്വി പറഞ്ഞു.
2024 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ച് മത്സരിക്കുമെന്ന് ഇസുദൻ ഗാധ്വി നേരത്തെ വ്യക്തമാക്കിയിരുന്നു. സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച പ്രാഥമിക ചർച്ചകള്‍ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു. എന്ത് തന്നെയായാലും ബിജെപിക്കെതിരായി എഎപി-കോണ്‍ഗ്രസ് സഖ്യം ഒന്നിച്ച് പോരാടുമെന്നുമായിരുന്നു എഎപി സംസ്ഥാന അധ്യക്ഷന്‍ അന്ന് അവകാശപ്പെട്ടത്.
ദേശീയ തലത്തില്‍ കോണ്‍ഗ്രസും എഎപിയും 'ഇന്ത്യന്‍' സഖ്യത്തില്‍ അംഗങ്ങളായതിനാല്‍ സീറ്റ് പങ്കിടല്‍ ഫോർമുലയുടെ അടിസ്ഥാനത്തിലായിരിക്കും മത്സരമെന്നും അദ്ദേഹം വ്യക്തമാക്കി. 'എഎപിയും കോണ്‍ഗ്രസും പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ഭാഗമാണ്. ഈ തിരഞ്ഞെടുപ്പ് സഖ്യം ഗുജറാത്തിലും നടപ്പാക്കും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ് ഗുജറാത്തില്‍ സീറ്റ് പങ്കിട്ടുള്ള ഫോര്‍മുലയിലാകും എഎപിയും കോണ്‍ഗ്രസും മത്സരിക്കുകയെന്നത് തീര്‍ച്ചയാണ്' - എഎപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.












Click it and Unblock the Notifications