കോൺഗ്രസ് നേതാവ് പ്രിയങ്ക ചതുർവേദിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി: ഗുജറാത്ത് സ്വദേശി പിടിയിൽ
മുംബൈ: കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ട്വിറ്ററിലൂടെ ഭീഷണി മുഴക്കിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിൽ നിന്നാണ് 36 കാരനായ ഗിരീഷ് മഹേശ്വരിയെന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് പ്രിയങ്ക മുംബൈ പോലീസിൽ പരാതി നൽകിയത്.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വിഷയത്തിൽ ഇടപെടുകയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് പോലീസിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. പരാതി നൽകി 48 മണിക്കൂറിനുളളിൽ തന്നെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
ട്വിറ്ററിലൂടെ ഭീഷണി
മധ്യപ്രദേശിൽ ഏഴു വയസുകാരിയായ പെൺകുട്ടി ബലാത്സംഘം ചെയ്യപ്പെട്ട സംഭവത്തിൽ പ്രതികളെ അനുകൂലിക്കുന്ന രീതിയിൽ പ്രിയങ്ക സംസാരിച്ചുവെന്ന വ്യജ പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കയുടെ പത്ത് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് ട്വിറ്ററിലൂടെ ഭീഷണി മുഴക്കിയത്. രാഷ്ട്രീയ പ്രവർത്തകയായതിനാൽ സാമൂഹ്യമാധ്യമങ്ങൾ വഴി താൻ നിരന്തരം ഇത്തരം ഭീഷണികൾ കേൾക്കാറുണ്ട്. പക്ഷെ പത്ത് വയസുകാരിയായ മകളെ ഭീഷണിപ്പെടുത്തും എന്ന് പറയുന്നത് ക്ഷമിക്കാവുന്നതിലും അപ്പുറമാണ്. ഇത്തരം ആളുകൾ രക്ഷപെടാൻ പാടില്ലെന്നതിനാലാണ് പോലീസിൽ പരാതി നൽകിയതെന്ന് പ്രിയങ്ക പറഞ്ഞു.
ബിജെപി പ്രവർത്തകൻ?
രാജസ്ഥാൻ സ്വദേശിയാണ് അറസ്റ്റിലായ ഗിരീഷ് മഹേശ്വരി. അഹമ്മദാബാദിൽ ഒരു സ്വകാര്യ കമ്പനിയിലാണ് ഇയാൾക്ക് ജോലി. സ്വന്തമായി ഒരു പലചരക്ക് കടയും നടത്തുന്നു. അഹമ്മദാബാദിൽ നിന്നും മുപ്പത് കിലോമീറ്റർ അകലെ ബാവ്ലയിലാണ് ഇയാളുടെ താമസം. ഗിരീഷിന്റെ ഫേസ് ബുക്ക് അക്കൗണ്ടിൽ ഇയാൾ ബിജെപി പ്രവർത്തകനാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പാർട്ടി വൃത്തങ്ങൾ ഇത് സ്ഥിരീകരിച്ചിട്ടില്ല. ശ്രീരാമന്റെ മുഖമുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഭീഷണി വന്നിരുന്നതെന്ന് പ്രിയങ്ക പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
പോക്സോ നിയമപ്രകാരം
പോക്സോ നിയമ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിയിരിക്കുന്നത്. ഐ പി സി, ഐ ടി ആക്ട് എന്നിവയിലേയും വകുപ്പുകൾ ചുത്തിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിന്റെ സഹായവും തേടിയിരുന്നു. ഇയാൾ ഉപയോഗിക്കുന്ന ഐ പി വിലാസം ഉപയോഗിച്ചാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. റോഡ് മാർഗമാണ് പോലീസ് ഇയാളെ മുംബൈയിൽ എത്തിച്ചത്. ജൂലൈ 10 വരെ ഇയാളെ പോലീസ് കസ്റ്റഡയിൽ വിടാൻ കോടതി ഉത്തരവിട്ടു. സമൂഹമാധ്യമങ്ങൾ വഴിയുള്ള ഭീഷണിയിൽ പോസ്കോ നിയമം ചുമത്തുന്നത് ഇതാദ്യമായാണ്.
|
നന്ദിയറിയിച്ചു
കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനും മുംബൈ പോലീസിനും സംഭവത്തിൽ ഉടനടി നടപടി സ്വീകരിച്ചതിന് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് സർക്കാർ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന് പ്രിയങ്ക ആരോപിച്ചിരുന്നു. അതേസയമം വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ സൈബർ ആക്രമണം നടന്നപ്പോൾ ബി ജെ പി മന്ത്രിമാർ അവരെ പിന്തുണയ്ക്കാത്തത് ദൗർഭാഗ്യകരമായിപ്പോയെന്നും പ്രിയങ്ക പ്രതികരിച്ചു.